ADVERTISEMENT

ചികിത്സയ്‌ക്കുള്ള പണത്തിന്റെ കുറവുകൊണ്ടു മാത്രം ലക്ഷക്കണക്കിനുപേർ മരിക്കുമ്പോഴും ആധുനിക ചികിത്സാസൗകര്യങ്ങൾ ധനികർക്കു മാത്രം പ്രാപ്യമാകുന്ന സാഹചര്യമാണു പൊതുവേ കേരളത്തിലുള്ളത്. പാവപ്പെട്ട രോഗികൾക്കെല്ലാം അത്താണിയാകുന്ന ആരോഗ്യപദ്ധതികളെ ജനകീയക്ഷേമം ആഗ്രഹിക്കുന്ന ഏതു നാടും സർവാത്മനാ പിന്താങ്ങാറുണ്ടെങ്കിലും ഇവിടെ നടക്കുന്നത് അതല്ല എന്നതാണു സങ്കടകരം.

മനസ്സിൽ നന്മയുള്ളവരുടെയെല്ലാം സഹകരണം അർഹിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് നിർത്തലാക്കിയത് ഇതിന്റെ ഉദാഹരണമാണ്. ഇതിനു പകരമായി ആരംഭിച്ച കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്) പ്രധാന സർക്കാർ ആശുപത്രികൾ അംഗമാകാൻ വൈകുകകൂടി ചെയ്തതോടെ ‌രോഗികൾ കടുത്ത ബുദ്ധിമുട്ടിലായി. 

ചുവപ്പുനാടകളില്ലാതെ ആശുപത്രികൾക്കു തുക അനുവദിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് നിരാലംബ രോഗികൾക്കു വലിയൊരു കൈത്താങ്ങായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, 2011ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് ഇതിനുവേണ്ടി ‘കാരുണ്യ’ ഭാഗ്യക്കുറി ആരംഭിച്ചത്. കേവലം ഭാഗ്യാന്വേഷണത്തിനപ്പുറത്ത് ഒരു ലോട്ടറി ടിക്കറ്റിനു മാനുഷികതയുടെയും സന്മനസ്സിന്റെയും വലിയ അർഥങ്ങൾ കൂടി നൽകിയ പദ്ധതിയായിരുന്നു അത്. അർബുദം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗചികിത്സകൾക്കു കാരുണ്യ ഫണ്ട് അനുവദിച്ചിരുന്നു.  

ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ടനുസരിച്ച് ജില്ലാതല സമിതിയുടെ ശുപാർശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്ത് കാരുണ്യ ബനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയാൽ തുക ബന്ധപ്പെട്ട ആശുപത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ എത്തുന്ന തരത്തിൽ സുതാര്യമായിരുന്നു പദ്ധതി.

അത്യാവശ്യ ഘട്ടങ്ങളിൽ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപവരെ ചികിത്സാനുകൂല്യം ലഭിച്ചതും നേട്ടമായിരുന്നു. പക്ഷേ, ഈ സർക്കാരിന് ഇതൊരു സാമ്പത്തിക ബാധ്യതയായിത്തോന്നി. തുക മുൻകൂർ ലഭിച്ചിരുന്നെങ്കിലും ‌അതിൽ മാറ്റംവന്നു; ചികിത്സ കഴിഞ്ഞു മാസങ്ങളായിട്ടും ആശുപത്രികൾക്കു പണം ലഭിക്കാതെയും വന്നു.

ഈ പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കുന്നത് കഴിഞ്ഞ മാസം മുപ്പതോടെ നിർത്തിയിരിക്കുകയാണ്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ മതി ഇനി ചികിത്സാനുകൂല്യങ്ങൾ എന്നാണു തീരുമാനം. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ചേർന്ന്, കേരളത്തിലെ സമാനപദ്ധതികളും ചേർത്തുള്ള ആരോഗ്യ ഇൻഷുറൻസാണിത്. കാരുണ്യ ബനവലന്റ് ഫണ്ടിനെ പുതിയ പദ്ധതിയിൽ ലയിപ്പിച്ചിട്ടുണ്ട്. ഇനി വർഷം അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. കാരുണ്യ ബനവലന്റ് പദ്ധതിയെക്കാൾ ഉപയോക്താക്കൾക്കു പ്രയോജനം കിട്ടുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതിയെന്നാണു സർക്കാരിന്റെ വാദം. 

ഈ പദ്ധതി ഏപ്രിൽ ഒന്നിന് ആരംഭിച്ചെങ്കിലും ഇതിന്റെ സഹായവഴി ഇതിനകം കാര്യമായ പ്രതീക്ഷ പകർന്നിട്ടില്ല. അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കാണു ചെലവു കൂടുതൽ. ഈ രോഗങ്ങൾ ഉള്ളവരിൽ ഭൂരിഭാഗവും തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (ആർസിസി), തലശ്ശേരി മലബാർ കാൻസർ സെന്റർ (എംസിസി), തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലാണു ചികിത്സതേടുന്നത്. എന്നാൽ, ഇൻഷുറൻസ് തുക മതിയാകില്ലെന്ന നിലപാടിൽ ഈ സ്ഥാപനങ്ങൾ പദ്ധതിയിൽ അംഗമാകാൻ വിസമ്മതിച്ചു.

ആർസിസിയും എംസിസിയും കഴിഞ്ഞ ദിവസം കരാറിൽ ഒപ്പുവച്ചെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കു മാത്രമേ ഇവിടെ കാസ്പ് നിലവിൽ വരികയുള്ളൂ. കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇനിയും പദ്ധതിയിൽ അംഗമായിട്ടുമില്ല. ചെലവേറിയ ചികിത്സകൾക്കു സൗകര്യമുള്ള സ്വകാര്യ ആശുപത്രികൾ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാണെങ്കിലും സാധാരണക്കാർ സർക്കാർ ആശുപത്രികളെയാണ് ഏറെയും ആശ്രയിക്കുന്നത്.

വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കുന്നതു നല്ലതുതന്നെ. എങ്കിലും, കാരുണ്യ ബനവലന്റ് ഫണ്ടിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന പ്രയോജനം തുടർന്നും ജനങ്ങൾക്കു കിട്ടുമെന്നു സർക്കാർ ഉറപ്പുവരുത്തിയേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com