ADVERTISEMENT

ചീഫ് വിപ്പിന്റെ ചുമതലയേറ്റെടുത്ത് സിപിഐയുടെ കെ.രാജൻ നിയമസഭയുടെ മുൻനിരയിലെ ബെഞ്ചിൽ ചൊവ്വാഴ്ച ഇരിപ്പുറപ്പിച്ചപ്പോൾ, കഴിഞ്ഞ യുഡിഎഫ് സർക്കാരുമായി ഒരു കാര്യത്തിൽ ഈ എൽഡിഎഫ് സർക്കാർ തുല്യത കൈവരിച്ചു: മന്ത്രിപദവിയുടെ എണ്ണത്തിന്റെ കാര്യത്തിൽ. ഇരു സർക്കാരിലും 23 പേർ വീതം.

കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണുണ്ടായിരുന്നത്. ചീഫ് വിപ്പിനും മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ അധ്യക്ഷനായ ആർ.ബാലകൃഷ്ണപിള്ളയ്ക്കും കാബിനറ്റ് റാങ്ക്. ആകെ 23 കാബിനറ്റ് പദവി. 

ഈ സർക്കാരിൽ 20 മന്ത്രിമാർ. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും മുന്നാക്ക കോർപറേഷൻ അധ്യക്ഷൻ  പിള്ളയ്ക്കും കാബിനറ്റ് റാങ്ക്. ഒന്നു പിന്നിലാണെന്ന ‘വീഴ്ച’ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപാടേ സിപിഐ തിരുത്തി.

ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയായപ്പോൾ അനുവദിക്കപ്പെടുകയും അപ്പോൾ മാറ്റിവയ്ക്കുകയും ചെയ്ത കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ് പദവി ചോദിച്ചുവാങ്ങി 23 ആക്കി. 

ഈ തീരുമാനം ഇടതുകേന്ദ്രങ്ങളിലടക്കം പല വിമർശനങ്ങൾക്കാണു വഴിവച്ചത്. രാഷ്ട്രീയമായും ആശയപരമായും വലതുപക്ഷം വഴിതെറ്റുമ്പോൾ അതു ചൂണ്ടിക്കാട്ടി വൻ പ്രതിഷേധവും ഒച്ചപ്പാടും സൃഷ്ടിക്കുന്നവരാണ് ഇടതുപക്ഷം. പക്ഷേ, അധികാരത്തിലേറുമ്പോൾ അവരും അതേ പാത പിന്തുടരുന്നത് ഒരു കാര്യത്തിൽ കൂടി ആവർത്തിച്ചു.

ഭരണമുന്നണിയുടെ വിഹിതമായി കിട്ടുന്ന ഒരു തസ്തിക എന്നതിനപ്പുറം ചീഫ് വിപ് പദവികൊണ്ടു നേട്ടമോ ഗുണപരമായ മാറ്റമോ ഭരണ–പാർലമെന്ററി സംവിധാനത്തിനുണ്ടാകുന്നില്ല. 

പാർലമെന്ററികാര്യ മന്ത്രിയായി എ.കെ.ബാലൻ ഉള്ളപ്പോൾ യഥാർഥത്തിൽ ഇത് ഇരട്ടിപ്പാണ്. ഭരണ–പ്രതിപക്ഷങ്ങൾ തമ്മിൽ ഇരട്ടിയോളം വ്യത്യാസമുള്ള നിലവിലെ നിയമസഭയിൽ സദാ ജാഗരൂകനായ ഒരു ചീഫ് വിപ് ഭരണമുന്നണിക്ക് ഒഴിച്ചുകൂടാനാവാത്ത തസ്തികയല്ല. 

സിപിഐയിലെ തർക്കം 

ഈ ഭിന്നാഭിപ്രായത്തെക്കുറിച്ചൊന്നും അറിയാത്ത പാർട്ടിയല്ല സിപിഐ. പക്ഷേ, സിപിഎം ഒരുക്കിയ കുഴിയിൽ അവർ വീഴുകയായിരുന്നോ? സംശയിച്ചവർ, ഈ തീരുമാനമെടുത്ത കഴിഞ്ഞ സിപിഐ നിർവാഹകസമിതി യോഗത്തിൽത്തന്നെയുണ്ടായി.

ഖജനാവിനു പാഴ്ച്ചെലവു മാത്രം സൃഷ്ടിക്കുന്ന പദവി ഇപ്പോൾ ആവശ്യമില്ലെന്ന് ആദ്യ റൗണ്ട് ചർച്ചയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. സിപിഎം പറയുന്നതെല്ലാം അനുസരിക്കേണ്ട പാർട്ടിയല്ല സിപിഐ എന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ തുറന്നടിച്ചു. 

സിപിഎമ്മുമായി നേരത്തേ ധാരണയായ ‘ക്ലെയിം’ ഉറപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചപ്പോൾ ‘പാർട്ടി നിലനിന്നിട്ടു വേണ്ടേ ക്ലെയിമുകൾ നിലനിൽക്കാൻ’ എന്നാണ് ഒരു മുതിർന്ന അംഗം പരിഹസിച്ചത്.

ഒടുവിൽ മുന്നണിയിലുണ്ടാക്കിയ ധാരണയിൽനിന്നു പിന്നോട്ടുപോകാനാകില്ലെന്നും ഇനിയും വേണ്ടെന്നുവച്ചാൽ എൽഡിഎഫിലെ പുതുകക്ഷിയായ കേരള കോൺഗ്രസി (ബി)ലെ കെ.ബി.ഗണേഷ്കുമാറിനെ ചീഫ് വിപ് ആക്കിയേക്കുമെന്നും കാനം വ്യക്തമാക്കി.

ഒടുവിൽ നിയമസഭയിൽ പുതിയ ചീഫ് വിപ്പിനെ വാഴിച്ചുകൊണ്ട് ലോക്സഭാ തിരിച്ചടിക്കുശേഷമുള്ള ‘തിരുത്തൽ നടപടികളിലേക്ക്’ ഇടതുമുന്നണി കടന്നു. 

വിഎസും പിള്ളയും 

മറ്റു കാബിനറ്റ് പദവികൾ കയ്യാളുന്നവരുടെ സംഭാവനകൾ, അല്ലെങ്കിൽ ആ പദവികളോടും സ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെ സമീപനം കൂടി ഈയവസരത്തിൽ പരിശോധിക്കാവുന്നതാണ്.

മുഖ്യമന്ത്രിപദം രണ്ടാമതും മോഹിച്ച വിഎസിനെ മെരുക്കാൻ മാത്രം സൃഷ്ടിച്ചതാണ് ഭരണപരിഷ്കാര കമ്മിഷൻ. 95 വയസ്സു പിന്നിട്ട വിഎസിന് പണ്ടേ പാർട്ടിയിലുള്ള പേരുദോഷം പാരമ്പര്യവാദിയാണെന്നാണ്.

തക്കം കിട്ടിയപ്പോൾ പരിഷ്കരണവാദികളുടെ എതിർചേരി വിഎസിനെയും ‘പരിഷ്കാരി’യാക്കിയതാണെന്ന പരിഹാസരൂപേണയാണ് കമ്മിഷനെ സിപിഎം കേന്ദ്രങ്ങൾതന്നെ കാണുന്നത്. 

എന്തായാലും കാബിനറ്റ് റാങ്കുള്ള വിഎസിന് ഔദ്യോഗിക വസതിയും 12 പഴ്സനൽ സ്റ്റാഫുമുണ്ട്. ഭരണപരിഷ്കാര കമ്മിഷന്റെ ഓഫിസിൽ ജോലി ചെയ്യുന്ന 13 പേർ വെറെ.

കമ്മിഷനംഗമായ മുൻ ചീഫ് സെക്രട്ടറി സി.പി.നായരുടെയും മെംബർ സെക്രട്ടറി ഷീലാ തോമസിന്റെയും നേതൃത്വത്തിൽ ‘ഫലം ഇച്ഛിക്കാതെ കർമം തുടരുക’ എന്ന ഗീതാവചനത്തിൽ വിശ്വസിച്ചാണു കമ്മിഷൻ പ്രവർത്തനം തുടരുന്നത്.

കാരണം, ഇതിനിടെ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച മൂന്നു റിപ്പോർട്ടുകളിലെ ഒരു നിർദേശം പോലും നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപീകരണം, ഉദ്യോഗസ്ഥ പരിശീലനം, ക്ഷേമപെൻഷനുകളുടെ പുനഃസംവിധാനം എന്നിവയെക്കുറിച്ചായിരുന്നു റിപ്പോർട്ടുകൾ.

ആരെങ്കിലും അവ  മറിച്ചുനോക്കിയിട്ടുണ്ടോ എന്നു പോലും സംശയമുണ്ടെങ്കിലും കമ്മിഷൻ പിന്നോട്ടില്ല. ‘ജനകേന്ദ്രീകൃത ഭരണം’ എന്ന നാലാം റിപ്പോർട്ട് പണിപ്പുരയിൽ. ഇതിനകം ചെലവായത് അഞ്ചു കോടിയിലധികം രൂപ. 

വിഎസിനൊപ്പം ആർ.ബാലകൃഷ്ണപിള്ളയ്ക്കു കൂടി കാബിനറ്റ് റാങ്ക് കൊടുത്ത് അക്കാര്യത്തിൽ പിണറായി സർക്കാർ തുല്യത ഉറപ്പാക്കിയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും സന്ദേഹിക്കാം. മുന്നാക്ക കോർപറേഷൻ അധ്യക്ഷനായ അദ്ദേഹം മൂന്നു സ്റ്റാഫിനെ മാത്രമേ വച്ചിട്ടുള്ളൂ. വസതിയും ഒഴിവാക്കി.

പക്ഷേ, കോർപറേഷനോട് സർക്കാരിനു കാര്യമായ മമതയില്ല. കഴിഞ്ഞവർഷം 47 കോടി വകയിരുത്തിയെങ്കിലും വിവിധ സ്കോളർഷിപ്പിനും ആനുകൂല്യങ്ങൾക്കും അപേക്ഷിച്ചവർക്കു പണം കൊടുക്കാനില്ലാതെ പിള്ളയുടെ സ്ഥാപനത്തിനു കൈമലർത്തേണ്ടിവന്നു.

ഒടുവിൽ വൈകി അനുവദിച്ചത് വകയിരുത്തിയതിന്റെ പകുതിപോലുമുണ്ടായില്ല. സർക്കാരിനെതിരെ എൻഎസ്എസ് തിരിഞ്ഞതിന്റെ കാരണങ്ങളിലൊന്നും ഈ അവഗണനയാണ്. കാബിനറ്റ് പദവിക്കും മേലെയുള്ള  തലയെടുപ്പുണ്ടെങ്കിലും ഇത്തരം ഫയൽകുരുക്കുകൾക്കു പിന്നാലെ പോകാനുള്ള പ്രായമല്ല ബാലകൃഷ്ണപിള്ളയ്ക്ക്.

വിഎസും പിള്ളയും കേരള രാഷ്ട്രീയത്തിലെ തന്നെ തലമുതിർന്നവർ. ഇളമുറക്കാരനായ കെ.രാജൻ എന്തു മാറ്റം സൃഷ്ടിക്കുമെന്നതാണ് ഇനിയറിയേണ്ടത്. സിപിഐ നി‍ർവാഹകസമിതി ഇന്നു വീണ്ടും ചേരുമ്പോൾ അവർക്കും ഇതെക്കുറിച്ച് ആലോചിക്കാനുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com