ADVERTISEMENT

യുഎസ് – ഇറാൻ സംഘർഷം അനുദിനം മുറുകുമ്പോൾ, അതിന്റെ പിരിമുറുക്കവും ആശങ്കയും ലോകമെങ്ങും പടരുകയാണ്. കഴിഞ്ഞ മാസം യുഎസിന്റെ വിലയേറിയ ആർക്യു-4എ ഗ്ലോബൽ ഹോക്ക് ഡ്രോൺ ഇറാൻ വെടിവച്ചിട്ടപ്പോൾ ഉടൻ യുദ്ധമുണ്ടാകുമെന്ന ആശങ്ക ഉയർന്നു. ഇതിനുപകരം ‘പരിമിത യുദ്ധം’ നടത്തുമെന്ന യുഎസിന്റെ രഹസ്യസന്ദേശത്തോടു ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ഇറാൻ. ഏത് ആക്രമണത്തെയും വൻ യുദ്ധത്തിന്റെ തുടക്കമായി പരിഗണിക്കുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിക്കഴിഞ്ഞു.

ഒടുവിൽ, യുറേനിയം സമ്പുഷ്ടീകരണത്തിന് 2015ലെ കരാറിൽ നിഷ്കർഷിച്ച പരിധി തങ്ങൾ മറികടന്നതായി ഇറാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. കടുത്ത നടപടികളിലേക്കു കടക്കരുതെന്ന്, കരാറിലെ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ യുഎസിനോടും ഇറാനോടും ആവശ്യപ്പെടുന്നുണ്ട്. 

ഗൾഫ് രാജ്യങ്ങളും ഇറാഖും അഫ്ഗാനിസ്ഥാനും താവളമാക്കി ഇറാനുമേൽ സൈനികാക്രമണം നടത്തുമെന്നാണ് യുഎസ് ഭീഷണി. കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കു നടുവിലാണെങ്കിലും യുഎസിന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. രണ്ടുകൂട്ടർക്കുമിടയിൽ യുദ്ധഭീതിയിൽ ഗൾഫ് രാജ്യങ്ങളടക്കമുള്ള പശ്ചിമേഷ്യ.

സംഘർഷമുണ്ടായാൽ ഇന്ധനവിലവർധന ഉൾപ്പെടെയുള്ള അനന്തരഫലങ്ങളുടെ ആശങ്കയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും. ഗൾഫിൽ പ്രതിസന്ധി ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം ആദ്യം ബാധിക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളവും. 

ഇസ്രയേലിന്റെ കൈ

ഇറാനെതിരെ യുദ്ധം ഏറ്റവുമധികം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഇസ്രയേൽ ആണ്. ജൂത വംശജനും ട്രംപിന്റെ മരുമകനും ഭരണരംഗത്തെ മുഖ്യ ഉപദേഷ്ടാവുമായ ജാറെദ് കഷ്നറുടെ ബന്ധങ്ങൾ കൂടി ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടത്രെ.

ഇതേസമയം, തങ്ങൾക്കെതിരെ യുഎസ് ആക്രമണത്തിനു മുതിർന്നാൽ ഇസ്രയേലിനെ തകർക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ വിദേശ സാങ്കേതികവിദ്യകളിൽ സ്റ്റക്‌സ്‌നെറ്റ് വൈറസ് കടത്തിവിട്ട് ഇസ്രയേൽ ഏതാനും വർഷം മുൻപ് സൈബർ ആക്രമണം നടത്തിയിരുന്നു. 

ഇറാഖിലെ ഓസിറാക്ക് ആണവനിലയത്തിൽ 1981 ജൂണിലും (ഓപ്പറേഷൻ ഓപ്പെറ) സിറിയയിലെ ദെയറസ്സൂർ മേഖലയിലെ അൽ കിബർ ആണവനിലയത്തിൽ 2007 സെപ്റ്റംബറിലും (ഓപ്പറേഷൻ ഔട്ട്‌സൈഡ് ദ് ബോക്‌സ്) ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് യുഎസ് മൗനസമ്മതം നൽകിയിരുന്നു.

ഇതേനിലയിൽ ഇറാനെയും ആക്രമിക്കാൻ ഇസ്രയേലിനു താൽപര്യമുണ്ട്. അതേസമയം, ഇറാഖോ സിറിയയോ അല്ല ഇറാൻ എന്ന ബോധ്യവും യുഎസിനും ഇസ്രയേലിനുമുണ്ട്. സൈബർ സാങ്കേതികവിദ്യകളിൽ ഇസ്രയേലിനോ യുഎസിനോ ഒപ്പമെത്തില്ലെങ്കിലും ഞെട്ടിച്ച ചരിത്രവുമുണ്ട് ഇറാന്.

കഴിഞ്ഞ മാസം ആർക്യു-4എ ഗ്ലോബൽ ഹോക്ക് ഡ്രോൺ വിമാനം വെടിവച്ചിടുന്നതിനു മുൻപ്, 2011 ഡിസംബറിലായിരുന്നു അത്. ഇറാനു മുകളിൽ ചാരപ്രവർത്തനം ലക്ഷ്യമിട്ടു യുഎസ് അയച്ച ആളില്ലാ വിമാനം (ആർക്യു-170 സെന്റിനൽ അൺമാൻഡ് ഏരിയൽ വെഹിക്കിൾ) ആ രാജ്യം സൈബർ യുദ്ധമുറ ഉപയോഗിച്ചു നിലത്തു സുരക്ഷിതമായി ഇറക്കി.

വിമാനത്തിനുമേൽ യുഎസ് വിദഗ്ധർക്കുള്ള നിയന്ത്രണം നിർവീര്യമാക്കാൻ ഇറാനിലെ വിദഗ്ധർക്കു സാധിച്ചു. ഇതേസമയം, ഇറാനെതിരായ നീക്കങ്ങൾക്കു യുഎസ് ഭരണകൂടത്തിനു സ്വന്തം രാജ്യത്ത് ആവശ്യമായ പിന്തുണയില്ല.  പ്രതിരോധവിഭാഗത്തിൽ തന്നെ (പെന്റഗൺ) യുദ്ധം വേണ്ടെന്ന അഭിപ്രായം ശക്തമാണ്.

എന്നാൽ, ഇറാനുമായുള്ള കരാർ നിലനിർത്താനുള്ള ക്രിയാത്മകമായ ഇടപെടലുകൾ യുഎസോ മറ്റു രാജ്യങ്ങളോ ഇതുവരെ നടത്തിയിട്ടില്ല. മറുപക്ഷത്ത്, യുറേനിയം സമ്പുഷ്ടീകരണവുമായി ഇറാൻ മുന്നോട്ടുപോവുകയുമാണ്. ഇപ്പോൾ വാക്പോരാണു നടക്കുന്നത്. യുദ്ധം അതിൽത്തന്നെ ഒതുങ്ങട്ടെ എന്നാണ് ലോകം പ്രാർഥിക്കുന്നതും ആഗ്രഹിക്കുന്നതും.

ഇറാൻ ആണവക്കരാർ 2015

ലോകസമാധാനത്തിനുള്ള നിർണായക ചുവടുവയ്പുകളിലൊന്ന്. ആയുധങ്ങൾക്ക് ആവശ്യമായ വിധത്തിൽ ആണവസമ്പുഷ്ടീകരണം നടത്തില്ലെന്ന് ഇറാനും ഇതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുമെന്ന് ലോകരാജ്യങ്ങളും കരാറിലെത്തി. യുഎസ്, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പിട്ടത്. ‌

സംഘർഷത്തിന്റെ നാൾവഴി

  • 2018 മേയ് 8: ഇറാൻ ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. കരാറിൽ തുടരുമെന്ന് മറ്റു രാജ്യങ്ങൾ.
  • ഓഗസ്റ്റ് 7: ഇറാനെതിരെ യുഎസിന്റെ ആദ്യഘട്ട ഉപരോധം. ഇവ കരാറിന്റെ ഭാഗമായി നേരത്തേ പിൻവലിച്ചിരുന്നതാണ്.
  • നവംബർ 5: ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലകളെ ലക്ഷ്യമിട്ട് യുഎസിന്റെ രണ്ടാംഘട്ട ഉപരോധം.
  • 2019 ഏപ്രിൽ 8: ഇറാൻ സേന ഭീകരസംഘടനയെന്ന് (ഐആർജിസി) യുഎസ്. ഏതെങ്കിലും രാജ്യത്തിന്റെ സൈന്യത്തെ യുഎസ് ഇങ്ങനെ മുദ്രകുത്തുന്നത് ആദ്യം. തിരിച്ചടിയായി യുഎസ് സൈന്യം ഭീകരസംഘടനയെന്ന് ഇറാൻ. 
  • മേയ് 2: ഇറാൻ എണ്ണയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾക്ക് ഇറാനിൽനിന്ന് ഇറക്കുമതി ചെയ്യാൻ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് യുഎസ് റദ്ദാക്കി. 
  • മേയ് 5: വിമാനവാഹിനിക്കപ്പലും ബോമർ വിമാനങ്ങളും ഗൾഫ് മേഖലയിലേക്ക് അയയ്ക്കുമെന്ന് യുഎസ്.
  • മേയ് 8: ആണവക്കരാറിനെ രക്ഷിക്കാൻ മറ്റു രാജ്യങ്ങൾക്ക് 60 ദിവസത്തെ സമയപരിധി നൽകി ഇറാന്റെ അന്ത്യശാസനം. 
  • മേയ് 13: ഹോർമുസ് കടലിടുക്കിൽ 4 എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടു. പിന്നിൽ ഇറാനെന്ന് യുഎസ് ആരോപണം. 
  • മേയ് 24: ഇറാനെ തടയാൻ ഗൾഫ് മേഖലയിലേക്ക് 1500 സൈനികരെ അധികം അയയ്ക്കാൻ യുഎസ് തീരുമാനം.  
  • ജൂൺ 13: ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടു. 
  • ജൂൺ 13, 16: ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കേന്ദ്രസർക്കാരിന്റെ സുരക്ഷാമുന്നറിയിപ്പ്.  
  • ജൂൺ 20: എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്കായി ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് സുനൈന എന്നീ യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലേക്ക് ഇന്ത്യ അയച്ചു. നിരീക്ഷണത്തിനു വിമാനങ്ങളും. 
  • ജൂൺ 20: തങ്ങളുടെ സമുദ്രാതിർത്തിയിലെത്തിയ യുഎസ് ഡ്രോൺ വെടിവച്ചു വീഴ്ത്തിയതായി ഇറാൻ. അതിർത്തി ലംഘിച്ചിട്ടില്ലെന്ന് യുഎസ്. 
  • ജൂൺ 21: ഡ്രോൺ വെടിവച്ചിട്ടതിനു പിന്നാലെ ഇറാനെതിരെ ആക്രമണ ഉത്തരവു പുറപ്പെടുവിക്കാൻ തീരുമാനമെടുത്തിരുന്നുവെന്നും പിന്നീട് വേണ്ടെന്നുവച്ചെന്നും യുഎസ് പ്രസിഡന്റ്. 
  • ജൂൺ 24: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർക്കെതിരെ യുഎസ് ഉപരോധം. നയതന്ത്രബന്ധം ഏറ്റവും മോശമായ നിലയിൽ. 
  • ജൂലൈ 1: കരാറിൽ തുടരാൻ ഇറാൻ നൽകിയ 60 ദിവസത്തെ സമയപരിധിയിൽ 55 ദിവസം പിന്നിട്ടു. യുറേനിയം സമ്പുഷ്ടീകരണത്തിലെ പരിധി ലംഘിക്കുമെന്ന് ഇറാൻ. 
  • ജൂലൈ 3: പരിധി ലംഘിച്ചതായി ഇറാൻ.
  • ജൂലൈ 8: യുറേനിയം സമ്പുഷ്ടീകരണം – ഇറാൻ പരിധി ലംഘിച്ചതായി യുഎൻ ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. 

ഇന്ത്യ – ഇറാൻ ബന്ധം

വിവിധ തലങ്ങളിൽ ആഴത്തിലുള്ളതും നിർണായകവുമാണ് ഇന്ത്യ– ഇറാൻ ബന്ധം. ഇറാനിൽ സംഘർഷമുണ്ടായാൽ അത് ഇന്ത്യയെ പല തലങ്ങളിൽ ബാധിക്കും. 

∙ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും പഴയ വ്യാപാര-സാംസ്‌കാരിക ബന്ധുവാണ് ഇറാൻ (പേർഷ്യ). ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്നതിൽ രണ്ടാം സ്ഥാനത്ത് ഇറാൻ. ഇത് മുടങ്ങിയാൽ വലിയ പ്രതിസന്ധി.  

∙ ഇന്ത്യയിലേക്കുള്ള ഇന്ധനവരവിൽ 40% ഹോർമുസ് കടലിടുക്ക് വഴി. ഇവിടെ സംഘർഷഭരിതമായാൽ എണ്ണവരവ് അവതാളത്തിലാകും. 

∙ ഇറാനിലെ എണ്ണ-പ്രകൃതിവാതക വ്യവസായരംഗത്ത് ഏറ്റവും മുതൽമുടക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യ. ചാബഹാർ തുറമുഖ വികസനം പൂർത്തിയാകുമ്പോൾ ഇന്ത്യയ്ക്ക് 10 വർഷം ഉപയോഗിക്കാം. ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് ഇതു മികച്ച ഇടത്താവളം. 

∙ ഇന്ത്യ ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതികളിലൊന്നാണ്, ചാബഹാർ തുറമുഖത്തുനിന്ന് ഗുജറാത്തിലെ പോർബന്തറിലേക്ക് 1300 കിലോമീറ്റർ ആഴക്കടൽ വാതക പെപ്‌ലൈൻ പദ്ധതി. 

∙ ഇറാൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ഷിയ മുസ്‌ലിംകൾ ഇന്ത്യയിൽ (ഇറാനിൽ 6.5 കോടി പേർ; ഇന്ത്യയിൽ 4 കോടി. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയിൽ 15–20%). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com