വാചകമേള
Mail This Article
∙ഡോ. എം.ലീലാവതി: ഏതാണ്ടെല്ലാ കക്ഷികൾക്കുമുണ്ട്, ഒരേ തെറ്റ് തങ്ങൾ ചെയ്യുമ്പോൾ ശരി, അപരർ ചെയ്യുമ്പോൾ കുറ്റം എന്ന രീതി. ഇടതുപക്ഷം അതിനൊരു അപവാദമല്ലെന്നു
മാത്രമല്ല, അത് ഉറക്കെപ്പറയാൻ ഉളുപ്പില്ലാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത ഒരു മിന്നൽപ്പിണറായി കൂടെക്കൂടെ ജ്വലിക്കുന്നു.
∙പാർവതി തിരുവോത്ത്: നിങ്ങൾ ഒരു ആണിനോടു ചോദിക്കുന്ന ചോദ്യംതന്നെ വേണം ഞങ്ങൾ നടിമാരോടും ചോദിക്കാൻ. കല്യാണം കഴിഞ്ഞിട്ട് അഭിനയിക്കുന്നതിനെപ്പറ്റി ഞങ്ങളോടു ചോദിക്കുകയാണെങ്കിൽ അതുതന്നെ നിങ്ങൾ നടൻമാരോടും ചോദിക്കണം. എന്തുകൊണ്ടാണ് നിങ്ങൾ ആണുങ്ങളോട് അതു ചോദിക്കാത്തത്?
∙ ബി.ആർ.പി.ഭാസ്കർ: പുരുഷമേധാവിത്തത്തിന്റെ ചട്ടവ്യവസ്ഥ പ്രകാരം തന്റേടവും ധാർഷ്ട്യവും ആണിനു മാത്രം അവകാശപ്പെട്ട ഗുണങ്ങളാണ്. ആണിനെ അവ ആണാക്കുന്നു. പെണ്ണിനെ അവ ‘ഒരുമ്പെട്ടവൾ’ ആക്കുന്നു.
∙ കെ.വേണു: ഇടതുപക്ഷ പാർട്ടികൾ എല്ലാ അർഥത്തിലും ജനാധിപത്യപാർട്ടികൾ ആയാൽ മാത്രമേ ജനങ്ങളിൽ നിന്നുള്ള അകൽച്ച കുറച്ചുകൊണ്ടുവരാൻ കഴിയൂ. ഇടതുപക്ഷ പാർട്ടികളുടെ അത്തരമൊരു പരിണാമം ഉടനെ പ്രതീക്ഷിക്കുന്നതിൽ അർഥമില്ലതാനും.
∙ ബി.രാജീവൻ: ഞാൻ മുഖ്യധാരാ ഇടതുപക്ഷത്തെ വിമർശിക്കുന്നത് തിരഞ്ഞെടുപ്പുതോൽവിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല. ലോകരാഷ്ട്രീയത്തിൽ തന്നെ പഴയതരം സോവിയറ്റ് മാതൃകയിലുള്ള മാർക്സിസവും പഴയ യൂറോപ്യൻ മാതൃകയിലുള്ള സോഷ്യൽ ഡെമോക്രസിയുമെല്ലാം കാലഹരണപ്പെട്ടതാണ്. അതിനെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. പരാജയപ്പെട്ടുപോയ ആ മാതൃക ആവർത്തിക്കാനാണു മാർക്സിസ്റ്റ് പാർട്ടികൾ ശ്രമിക്കുന്നത്.
∙ കാളീശ്വരം രാജ്: ലോകോത്തര പൊലീസിങ് രീതികളിൽ കുറ്റം തെളിയിക്കാൻ മൂന്നാംമുറയൊന്നുമല്ല പ്രയോഗിക്കുന്നത്. അവർ ബുദ്ധിപരമായും സാങ്കേതികവിദ്യയുടെ ആധുനിക സാധ്യതകൾ ഉപയോഗിച്ചുമാണു പ്രവർത്തനം.
നമ്മുടെ നാട്ടിലെ പൊലീസ് പരിശീലനം പീഡനമായി മാറിയിരിക്കുന്നു. പരിശീലിക്കപ്പെടുന്നവൻ പീഡിതനായി മാറുന്നു. പിന്നീട് ഈ പീഡനം അവർ ജനങ്ങൾക്കുമേൽ നടപ്പാക്കുകയാണ്.
∙ കേന്ദ്രമന്ത്രി വി.മുരളീധരൻ: നമ്മൾ വിദ്യാഭ്യാസത്തിലൊക്കെ മുൻപന്തിയിലെത്തി എന്നു പറയുമ്പോഴും സ്ത്രീ വീട്ടിലിരിക്കേണ്ടതാണ് എന്ന മനോഭാവത്തിൽനിന്നു മാറാൻ പുരുഷൻമാർ തയാറാവുന്നില്ല. ഞാൻ വീട്ടിലുണ്ടായിരിക്കുമ്പോൾ എനിക്കു ഭക്ഷണം തരേണ്ടത് ഭാര്യയുടെ ജോലിയാണ് എന്നാണു പുരുഷൻ ചിന്തിക്കുന്നത്.
∙ ഇന്ദ്രൻസ്: സിനിമാനടനായി എത്തിയപ്പോൾ സീരിയസ് കഥാപാത്രങ്ങളാണു ഞാൻ ആഗ്രഹിച്ചത്. എന്നാൽ, കിട്ടിയത് കൊടക്കമ്പി പോലുള്ള കോമഡി കഥാപാത്രങ്ങളായിരുന്നു. അന്ന് എന്നെ കാണുമ്പോൾ എല്ലാവരും ചിരിക്കും. അതായിരുന്നു എന്റെ എനർജി.