ADVERTISEMENT

ഉന്നാവ് പെൺകുട്ടി ആശുപത്രിയിലായിട്ട് അഞ്ചുദിവസം പിന്ന‌ിട്ടിരിക്കുന്നു. ലക്നൗവിലെ ആശുപത്രിയിലേക്കു പിന്തുണയും പ്രാർഥനയുമായി പലരും വന്നുപോകുന്നുണ്ട്. പക്ഷേ, അവളുടെ ഗ്രാമത്തിൽനിന്ന് അടുത്ത ബന്ധുക്കളല്ലാതെ ആരും വരുന്നില്ല. അത് എ‌ന്തുകൊണ്ടാവും? ആ ഉത്തരം തേടിയായിരുന്നു ലക്നൗവിൽ നിന്ന് 60 കിലോമീറ്റർ അകലെ മാഖി ഗ്രാമത്തിലേക്കുള്ള യാത്ര.

ഉന്നാവ് നഗരത്തിനും മിയാഗഞ്ചിനും ഇടയിലുള്ള മാഖി ഏറെക്കുറെ നിശ്ശബ്ദമാണ്. ഒന്നും സംഭവിക്കാത്ത മട്ട്. ചോദ്യങ്ങളുമായി വരുന്നവർക്കു മുഖം നൽകാതെ വാതിലടച്ച് അകത്തേക്കു മാറുന്നവരാണ് അധികവും. 

മണ്ണുകെട്ടിയുണ്ടാക്കിയ ചെറിയവീടാണു പെൺകുട്ടിയുടേത്. മേൽ‌ക്കൂര ഏതാണ്ടു പകുതിമാത്രം. അടച്ചുറപ്പുള്ള മുറികളില്ല. പെൺ‌‌കുട്ടിയുടെ അച്ഛൻ മരിച്ചതിൽപിന്നെ അവരാരും ഇവിടേക്കു വരാറില്ല. പെൺകുട്ടിയുടെ അമ്മാവൻ നട‌ത്തിയ കടയുടെ ഒരു പഴഞ്ചൻ ബോർഡാണ് ശേഷിക്കുന്ന ഏക അടയാളം.

ആ വീടിന്റെ എതിർവശത്താണ് കേസിലെ മുഖ്യപ്രതിയും എംഎൽഎയുമായ കുൽദീപ് സിങ് സെൻഗറിന്റെ വീടുൾപ്പെടുന്ന സമുച്ചയം. വീടു മാത്രമല്ല, സെൻഗറിന്റെ മേൽനോട്ടത്തിലുള്ള സ്കൂളുൾപ്പെടെ മതിൽക്കെട്ടിനുള്ളിലുണ്ട്. ഗ്രാമത്തിലേക്ക് ആരു വന്നാലും പോയാലും സെൻ‌ഗറിന്റെ വീടിനുള്ളിലിരുന്ന് അറിയാം. അത്രമാത്രം നിരീക്ഷണ ക്യാമറകൾ ചുറ്റുമതിലിൽ അവിടവിടെയായി ഉണ്ട്. പുറമേ നിന്നു വരുന്നവരോടു സംസ‌‌ാരിക്കാൻ നിന്നാൽ എംഎൽഎയുടെ ആളുകളറിയുമെന്നു സാരം. അതിന്റെ ഭവിഷ്യത്ത് എന്തെന്നറിഞ്ഞ പലരും ഗ്രാമത്തിലുണ്ട്. 

വീട്ടിലെത്തുന്ന‘ഉപഹാർ’ 

എംഎൽഎ എന്നു പറഞ്ഞുനിർത്താവുന്ന പേരല്ല, ഇവിടെ സെൻഗറിന്റേത്. വിപുലമായ കൃഷിയും ജ്വല്ലറി ബിസിനസും വഴി പണം കൊയ്ത സെൻഗർ, ഗ്രാമീണർക്കു ചില്ലറ സഹായങ്ങളൊക്കെ ചെയ്തി‌രുന്നു. 

ഗ്രാമത്തിലെ പെൺകുട്ടികളുടെ കല്യാണച്ചെലവിന് 10,000 രൂപയിൽ കുറയാതെ എത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മാഖിയിലെ ഓരോ വീടിനും ‘സെൻഗർ ഭായി’യുടെ സഹായങ്ങളെക്കുറിച്ചു പറയാനാവും. സഹാ‌യം മാത്രമല്ല, എതിർത്താൽ അതിനുമുണ്ടാവും സെൻഗറിന്റെ സമ്മാനം! 

ഭീഷണിയറിയാതെ പൊലീസ് 

പെൺകുട്ടിയുടെ അച്ഛനെ സെൻഗറിന്റെ സഹോദരനും കൂട്ടാളികളും ചേർന്നു തല്ലിച്ചതച്ചത് നിശ്ശബ്ദരായി നോ‌ക്കിനിന്ന നാ‌ട്ടു‌കാരാണ് ഇവിടത്തേത്. പരാതി ഉന്നയിച്ചതിൽ പിന്നെ പലപ്പോഴും പെൺകുട്ടിയുടെ അച്ഛൻ ഗ്രാമത്തിലേക്കു വന്നിരുന്നില്ല. എന്നാൽ, ഉന്നാവ് കോടതിയിൽ നൽകിയ ഹർജിയിലെ വാദം കഴിഞ്ഞ്, മുത്തശ്ശിക്കു മരുന്നെത്തിക്കാൻ ‌മാഖിയിലെത്തിയപ്പോഴായിരുന്നു അതിക്രൂരമായ മർദനം. എതിർവാക്കു പറയാൻ ആർക്കുമായില്ല. നാട്ടുകാരുടെ നിശ്ശബ്ദതയ്ക്ക് ഇപ്പോഴും കാര്യമായ മാറ്റമില്ലെന്നു വ്യക്തം. 

unnaopolice
മാഖി ഗ്രാമത്തിൽ ഒരുക്കിയ പൊലീസ് സുരക്ഷ. ചിത്രം: മനോരമ

ശരീരത്തിലേറ്റ 14 മുറിവുകളാണ് മരണകാരണമെന്നു പോസ്റ്റ്മോർ‌‌‌ട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഒരാളും തങ്ങൾക്കെതിരെ മൊഴി നൽകരുതെന്ന ‘സെൻഗർ സംഘത്തിന്റെ’ ഭീഷണി പിന്നാലെയെത്തി. സെൻഗറിന്റെ ആളുകൾ വീടുതോറും കയറിയെന്നാണ് പെൺ‍കു‌ട്ടിയുടെ ബ‌ന്ധുക്കൾ വെളിപ്പെടുത്തുന്നത്.

അങ്ങനെയൊരു ഭീഷണിയെക്കുറിച്ചു പരാതി ലഭിച്ചിട്ടില്ലെന്നു മാഖി പൊല‌ീസ് പറയുന്നു. ഒരുവർഷത്തോളമായി എം‌‌എൽഎയുടെയും പെൺ‍കു‌‌ട്ടിയുടെയും വീടിനു സമീപം കനത്ത പൊലീസ് സുരക്ഷയുണ്ടെന്നാണ് അവരുടെ ന്യായം. തെളിവുകൾ ഏറെ‌യുണ്ടായ‌ിട്ടും എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ മടിച്ച പൊല‌ീസിന്റെ വാക്കുകൾ!

ഗ്രാമം ഭരിക്കുന്ന കുടുംബം 

മാഖി നിശ്ശബ്ദമാകുന്നത് എംഎൽഎയായ സെൻഗറിന‌ു മു‌ന്നിൽ മാത്രമല്ല. ഭാര്യ സംഗീത സിങ് ഉ‌‌ന്നാവ് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്നു – ഉന്നത രാഷ്ട്രീയ നേത‌ൃത്വവുമായി എപ്പോഴും നല്ല ബന്ധമുള്ളയാൾ. സെൻ‌ഗറിനൊപ്പം ജയിലിൽ കഴിയുന്ന സഹോദരൻ അതുൽ സിങ്ങിന്റെ ഭാര്യ ആരാധന സിങ് മാഖി പഞ്ച‌ായത്ത് പ്രസിഡന്റാണ്. മറ്റൊരു സഹോദരൻ മനോജ് സിങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. നാടുഭരിക്കുന്ന കുടുംബത്തെ പിണക്കാൻ നാട്ടുകാർ എങ്ങനെ തയാറാവും? 

സെൻഗറിന്റെ ആളുകളെപ്പേടിച്ചു മാഖിയിലേക്കു മടങ്ങാൻപോല‌ും പെൺകു‌ട്ടിയുടെ കുടുംബം മടിക്കുകയാണ്. നേരത്തേ, ഉന്നാവ് കലക്ടർ ഇടപെ‌‌ട്ട് ഹോ‌‌ട്ടൽ മുറിയെടുത്തു നൽകിയിരുന്നു. ഒരു മുറിയിൽ ത‌ങ്ങിയത് 8 പേർ. അസൗകര്യങ്ങളൊന്നും അവർക്കു പ്രശ്നമല്ല. സത്യം തെള‌ിയണം. തുട‌‌‌രെ തെറ്റുകൾ ചെയ്തവർ ശിക്ഷിക്കപ്പെടണം, അത്രമാത്രം. അതി‌നു പക്ഷേ, നിയമപാലകർ കൂടി മനസ്സുവയ്ക്കണം. 

പെൺകു‌‌ട്ടിയുടെ അമ്മ ‘മനോരമ’യോട്: അയാളുടെ ആളുകൾ പുറത്തുണ്ട്,ഞങ്ങളെ കൊന്നുകളയും

unnaorelative
ഉന്നാവ് പെൺകുട്ടിയുടെ അമ്മ

തന്റെ ഭർത്താവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനു പോലും നാ‌ട്ടുകാർക്കു വില‌ക്കുണ്ടായിരുന്നതായി ഉന്നാവിലെ പെൺകുട്ടിയുടെ അമ്മ. ബന്ധുക്കൾ പോലും സംസാരിക്കാൻ ഭയക്കുന്നു. ബിജെപി എംഎൽഎയ്ക്കെതിരായ പീഡനപരാതി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫിസിലേക്കും അയച്ചിരുന്നതായി അവർ വെളിപ്പെടുത്തി. 

ലക്നൗ കിങ് ജോർജ്സ് ആശുപത്രിയിലെ ‌തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ കരഞ്ഞുതളർന്നിരുന്ന അമ്മയോടു സംസാരിക്കുമ്പോൾ ഇടംവലം നിന്ന പൊല‌ീസ് പലപ്പോഴും ഇടപെ‌ട്ടു. പക്ഷേ, അവർ സങ്കടങ്ങൾ പറ‌ഞ്ഞുകൊണ്ടേയിരുന്നു. ഈ സങ്കടകഥ ലോകം കേൾക്കണമെ‌ന്ന് ഈ അമ്മ ആഗ്രഹിക്കുന്നു.

പെൺകുട്ടിയുടെ അമ്മ പറഞ്ഞത് 

∙ ഞങ്ങളുടെ ‌കുടുംബത്തിലെ ആണുങ്ങളെ മുഴുവൻ അവർ ഇ‌ല്ലാതാക്കുകയാണ്. എന്റെ ഭർത്താവിനെ അതിക്രൂരമായാണു കൊന്നത്. ചാച്ചയെ (പെൺകുട്ടിയുടെ അമ്മാവൻ) കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. 

∙ അയാൾ നല്ലവനാണെന്നു കേ‌‌‌ട്ടാണ് ഞങ്ങൾ വളർന്നത്. ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. എന്റെ അമ്മയോട് ഓംലറ്റ് ഉണ്ടാക്കിക്കൊടുക്കാൻ പറയുമായിരുന്നു. എന്നിട്ടാണ് അയാൾ ഞങ്ങളെ ദ്രോഹിച്ചത്. 

∙ എന്റെ ഇളയമക്കൾക്കു നന്നായി പഠിക്കാനുള്ള വഴിയുണ്ടായാൽ മതിയായിരുന്നു. പലപ്പോഴും ഭക്ഷണം പോലുമില്ലാതെയാണ് ഞാനെന്റെ മക്കൾക്കൊപ്പം കഴിയുന്നത്. 

∙ അങ്ങോട്ടു പോകാൻ ഞങ്ങൾക്കു ഭയമാണ്. അയാളുടെ ആളുകൾ പുറത്തുണ്ട്. അവർ എന്നെയും മക്കളെയും കൊന്നുകളയും; ആരും അറ‌ിയുകപോലുമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com