ADVERTISEMENT

‘ഞാനൊരു പരാജയപ്പെട്ട സംരംഭകനാണ്’ എന്ന് എഴുതിയതിനു ശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കഫേ ശൃംഖലയായ ‘കഫേ കോഫി ഡേ’യുടെ സ്ഥാപകൻ വി.ജി.സിദ്ധാർഥ വിടവാങ്ങിയത്. സിദ്ധാർഥയുടെ മരണം ഇന്ത്യയിലെ ബിസിനസ് പശ്ചാത്തലസൗകര്യങ്ങളെയും സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷത്തെയും കുറിച്ച് ചോദ്യങ്ങളുയർത്തുന്നു. 

ഈ ദുഃഖകരമായ സംഭവത്തിനു രണ്ടു ദിവസം മുൻപാണ് മറ്റൊരു സംരംഭകൻ – ബൈജു രവീന്ദ്രൻ – ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഒരാളാകുന്നത്. ബൈജുവിന്റെയും സിദ്ധാർഥയുടെയും പശ്ചാത്തലങ്ങൾ തികച്ചും വിഭിന്നമാണ്. 1870 മുതൽ കാപ്പിത്തോട്ടങ്ങൾ നടത്തുന്ന ഒരു ധനികകുടുംബത്തിൽ നിന്നുവന്ന സിദ്ധാർഥ, മുംബൈയിൽ ജോലി ചെയ്യുമ്പോൾ  ഓഹരിക്കമ്പോളത്തിൽ വലിയ നേട്ടമുണ്ടാക്കുകയും അതിൽ ഒരംശം കൊണ്ട് ബെംഗളൂരുവിൽ കഫേ കോഫി ഡേ സ്ഥാപിക്കുകയും ചെയ്തു. 

സ്കൂൾ അധ്യാപകരുടെ മകനായ ബൈജുവാകട്ടെ, പഠിച്ച് എൻജിനീയറായി. വിദ്യാർഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്കുൾപ്പെടെ ട്യൂഷൻ നൽകി. ബൈജുവിന്റെ പഠിപ്പിക്കൽ പ്രസിദ്ധമായി,  അദ്ദേഹത്തിന്റെ ക്ലാസുകൾ സ്റ്റേഡിയത്തിൽ വച്ചുവരെ നടത്തേണ്ടിവന്നു. പഠനസഹായികളിൽ ഏറ്റവും പ്രസിദ്ധമായ ബൈജൂസ് ആപ് നിർമിച്ചതിലൂടെ അദ്ദേഹം ഉയരങ്ങൾ താണ്ടി. 

രണ്ടുപേരും, സിദ്ധാർഥയും ബൈജുവും, ഒരു പുതിയ ആശയം നടപ്പാക്കി. സിദ്ധാർഥയുടേത് ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു. കഫേ കോഫി ഡേയിൽ കോഫി മാത്രമല്ല കിട്ടുക; അവിടെ പല സംരംഭങ്ങളുടെയും പ്രാരംഭ മീറ്റിങ്ങുകൾ നടക്കുന്നു; പലരും ലാപ്ടോപ് തുറന്നുവച്ചു പണിയെടുക്കുന്നു; പല ആദ്യാനുരാഗങ്ങൾക്കും വേദിയാകുന്നു. ബൈജുവാകട്ടെ, പഠനത്തെ രസകരമാക്കി; കുട്ടികളുടെ ഭാവനയുണർത്തി. വാൾട്ട് ഡിസ്നി കമ്പനിയുമായി ഒത്തുചേർന്നു യുഎസിലേക്ക് ബൈജൂസ് ആപ് പോകുമ്പോൾ കുട്ടികളെ പഠിപ്പിക്കുക, ഡിസ്നി കഥാപാത്രങ്ങളായിരിക്കും.  

ഒരൊറ്റ ആശയം, അതാണു സ്റ്റാർട്ടപ്പിന്റെ തുടക്കം. സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷം ഇന്ത്യയിലുണ്ടോ എന്നു ചോദിച്ചാൽ, അതിനു വിഘാതമായി നിൽക്കുന്ന ചുവപ്പുനാട, അഴിമതി തുടങ്ങി പവർകട്ട് വരെ പലതും ചൂണ്ടിക്കാട്ടേണ്ടി വരും. സംരംഭകരിൽ പലരും ബലിയാടുകളാകുന്നു. ബൈജു അതിന്റെ സന്തോഷകരമായ അപവാദമാണ്. 

ആറ്റൂരിന്റെ തലപ്പൊക്കം 

ജൂലൈ 26ന് അന്തരിച്ച കവി ആറ്റൂർ രവിവർമ മലയാളസാഹിത്യത്തിലെ വേറിട്ട സാന്നിധ്യമായിരുന്നു. ഭാഷയ്ക്ക് അദ്ദേഹം നൽകിയ അനിതരമായ സംഭാവനകൾ സാഹിത്യചരിത്രകാരന്മാർക്കു മനസ്സിലാകാൻ പോകുന്നത് ഒരുപക്ഷേ, വർഷങ്ങൾക്കു ശേഷമായിരിക്കും. 

പടിഞ്ഞാറൻ സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ട ആധുനികത, അതിലേക്കു നയിച്ച രാഷ്ട്രീയ – സാമ്പത്തിക സാഹചര്യങ്ങൾ നിലനിൽക്കാത്ത കേരളത്തിൽ പറിച്ചുനട്ടത് ആദ്യമാദ്യം വെറുമൊരു സങ്കേതം മാത്രമായിട്ടായിരുന്നു. തുടർന്ന് യൂറോപ്പിലെയും തെക്കൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും സാഹിത്യത്തിലെ മുന്നേറ്റങ്ങളും സൗന്ദര്യവും രാഷ്ട്രീയവും സ്വാംശീകരിച്ച് 1970കളോടെ മലയാളകവിത ജൈവപരമായി നവീകരിക്കപ്പെട്ടു. 

ഇതിൽനിന്നു വ്യത്യസ്തമായി ആധുനികതയിലേക്കുള്ള മലയാളകവിതയുടെ പ്രയാണത്തിൽ സ്വന്തം കവിതയുടെ ഊർജം ദ്രാവിഡവേരുകളിലൂടെ സ്വീകരിച്ച അപൂർവം കവികളിൽ ഒരാളായിരുന്നു ആറ്റൂർ.

1940കളുടെ അവസാനത്തിൽ ആറ്റൂർ എഴുതിത്തുടങ്ങിയത് വിപ്ലവാശയങ്ങളും കമ്യൂണിസ്റ്റ് ആഭിമുഖ്യവുമുള്ള കവിതകളായിരുന്നു. 2012ൽ – അപ്പോൾ ആറ്റൂരിനു വയസ്സ് 82 – അദ്ദേഹത്തിന്റെ 139 കവിതകൾ ‘ആറ്റൂർ കവിതകൾ’ എന്ന പേരിൽ സമാഹരിച്ചപ്പോൾ അതിൽ ആദ്യകാലത്തെ കുറച്ചു കവിതകളൊഴിച്ച്, ആറു പതിറ്റാണ്ടിലേറെയായി എഴുതിയ എല്ലാ കവിതകളും ഉണ്ടായിരുന്നു. കവിതയുടെ സംഖ്യ കുറയാനുള്ള കാരണം കാവ്യരചനയോട് അദ്ദേഹം പുലർത്തുന്ന ശ്രദ്ധയാണ്: പറയാനുള്ളതു മാത്രം പറയുക. 

ആറ്റൂർക്കവിതയുടെ സ്വരം കാലം കടന്നുപോകുമ്പോൾ മാറുന്നതായി കാണാം. അവ കൂടുതൽ തന്നോടുതന്നെ സംസാരിക്കുന്നു; കവി സ്വയം വിചാരണ ചെയ്യുന്നു. കവിതയിൽ സംസ്കൃതപദങ്ങൾ അപ്രത്യക്ഷമാകുന്നു. മലയാളിക്കു പരിചിതമായ, ഉപജീവനം തേടിയുള്ള പ്രവാസം കാരണം നാടും വീടും ഉളവാക്കുന്ന വിരഹം ആറ്റൂർക്കവിതകളിൽ തുടർച്ചയായി കാണാം. അതു മനുഷ്യാവസ്ഥയുടെ പ്രതിഫലനമായി കണ്ടുകൊണ്ട് നിർമമനായ കവി ചോദിക്കുന്നു: ‘പിന്നോക്കം നടന്നെത്താമോ, പിന്നിയ കുപ്പായങ്ങളിലേക്ക് ?’ 

ആറ്റൂരിന്റെ നിര്യാണത്തോടെ നഷ്ടമാകുന്നത് ഒരു വലിയ കവിയെ മാത്രമല്ല, ഒരു പ്രധാനപ്പെട്ട വിവർത്തകനെക്കൂടിയാണ്. തമിഴുമായി ഗാഢബന്ധം പുലർത്തിയിരുന്ന ആറ്റൂർ ആഴ്‌വാന്മാരുടെയും നായനാന്മാരുടെയും ക്ലാസിക് കവിതകൾക്കു പുറമേ, പിച്ചമൂർത്തി, കാ.നാ.സു തുടങ്ങിയ ആധുനികരുടെ കവിതകളും ‘പുതുനാനൂറ്’ എന്ന പേരിൽ വിവർത്തനം ചെയ്തു സമാഹരിച്ചിട്ടുണ്ട്. സുന്ദരരാമസ്വാമി, ജി.നാഗരാജൻ, സൽമ എന്നിവരുടെ നോവലുകളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. 

തൊടുന്യായങ്ങൾ പന്തു തട്ടുമ്പോൾ 

ഇന്ത്യയിലെ ഫുട്ബോളിനു ദിശാബോധം നൽകാൻ, 2018 ഫെബ്രുവരിയിൽ ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) ചേർന്ന് ഒരു രൂപരേഖ – റോഡ്മാപ് – തയാറാക്കി. അതനുസരിച്ച് 2019-20 സീസണിൽ ഇന്ത്യയിൽ ഏകീകൃത ലീഗ് നടപ്പിലാക്കേണ്ടതാണ്. ഈ രൂപരേഖ മാസങ്ങളോളം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എഐഎഫ്എഫ്) പൂഴ്ത്തിവച്ചു. പല ഐ ലീഗ് ക്ലബ്ബുകളും ആ റോഡ്മാപ്പിന്റെ പതിപ്പു ചോദിച്ചെങ്കിലും എഐഎഫ്എഫ് നൽകാൻ തയാറായില്ല. ഒടുവിൽ കഴിഞ്ഞയാഴ്ച, ഒന്നര വർഷത്തിനു ശേഷം, എഐഎഫ്എഫ് പ്രായോഗിക പ്രശ്നങ്ങൾ മൂലം റോഡ്മാപ് നടപ്പിലാക്കാൻ പറ്റില്ലെന്നു ഫിഫയ്ക്കു മറുപടി നൽകി.

റിപ്പോർട്ടുകളനുസരിച്ച് 2019-20 സീസണിൽ, അതായത് ഈ സീസണിൽ, ഒറ്റ ലീഗാണു നടത്തേണ്ടത്. ഐഎസ്എല്ലിന്റെ പേരുമാറ്റി ഒന്നാം ഡിവിഷൻ ലീഗ് എന്നാക്കണം.

അതിൽ നിലവിലുള്ള 10 ഐഎസ്എൽ ടീമുകളും ഐ ലീഗ് ചാംപ്യന്മാരും പിന്നെ, ടെൻഡർ വഴിയോ ഫുട്ബോളുമായി ബന്ധപ്പെട്ട എതെങ്കിലും മാനദണ്ഡം അനുസരിച്ചോ മറ്റൊരു ടീം കൂടി (ആകെ 12 ടീമുകൾ) ഉണ്ടാകും. രണ്ടാം ഡിവിഷൻ ടീമുകളിൽനിന്നു സ്ഥാനക്കയറ്റം നൽകി ടീമുകളുടെ സംഖ്യ, 2022-23ൽ 16 ആക്കി ഉയർത്തണം. അതിനു ശേഷമുള്ള സീസണുകളിലാണു തരംതാഴ്ത്തൽ ആരംഭിക്കുക. ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്ത്യയുടെ ക്ലബ്ബുകൾക്ക് എഎഫ്സി മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല.  

ഫിഫയുടെ റോഡ്മാപ് അനുസരിച്ച് ഈ മാറ്റങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഒരു സ്വതന്ത്ര സംക്രമണ (ട്രാൻസിഷൻ) കമ്മിഷനെ നിയമിക്കണം. ഈ മാറ്റങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഫിഫയെ അറിയിക്കുന്നതിനു പകരം, കമ്മിഷനെ നിയമിക്കുക പോലും ചെയ്യാതെ എഐഎഫ്എഫ് തൊടുന്യായങ്ങൾ പറയുകയാണ്. ഇന്ത്യയിൽ ഫുട്ബോളിന്റെ ജനപ്രീതിയും താൽപര്യവും വർധിച്ചിട്ടുള്ള ഈ കാലത്തും ഇവിടത്തെ ഫുട്ബോൾ രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. 

സ്കോർപ്പിയൺ കിക്ക്: ‘കാനത്തെ മാറ്റി സിപിഐയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്റർ  പതിച്ചവർക്കെതിരെ കേസും അറസ്റ്റും. എതിരഭിപ്രായത്തോടുള്ള സഹിഷ്ണുതയ്ക്കൊരു കേരളമാതൃക!  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com