ADVERTISEMENT
 ഒരുമയുടെ വലിയ കൈക്കുമ്പിളിൽ കരുണ നിറയട്ടെ ദൈവത്തെക്കുറിച്ചു പറയാനാവശ്യപ്പെട്ടപ്പോൾ മറുപടിയായി സ്വയം പൂവിട്ട മരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗ്രീക്ക് ചിന്തകനും എഴുത്തുകാരനുമായ നിക്കോസ് കസൻദ്‌സാക്കിസ്. മഴക്കലിയുടെ ഈ ദുരിതപ്പെയ്ത്തിൽ ജീവിതം നരകതുല്യമായവർക്കുവേണ്ടി വ്യക്തികളും കൂട്ടായ്മകളും നൽകുന്ന ഉത്തരങ്ങൾക്കും നിർമലവും നിസ്വാർഥവുമായ പൂവിരിയലിന്റെ തെളിച്ചമുണ്ട്. നമ്മെ പിരിയാത്ത നന്മയുടെ തുടിപ്പുകൾ അറിയിച്ച് ഇങ്ങനെ പല കാഴ്ചകളും കാണാനാവുന്നത് ഈ കൊടുംമഴക്കാലത്തിനിടയിലെ ഇളവെയിൽതെളിച്ചമാകുന്നു. ആർഭാടമില്ലാതെ നടത്തിയും ഈദുൽ അസ്ഹാ ആഘോഷത്തിനു മാറ്റിവച്ച തുക പ്രളയബാധിതർക്കായി നൽകിയുമാണ് കേരളം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമപ്പെടുത്തലായ ബലിപെരുന്നാൾ സാർഥകമാക്കിയത്. പെരുന്നാൾസന്ദേശമായി തിരുവനന്തപുരം പാളയം ഇമാം വി.പി.സുഹൈബ് മൗലവി ഇങ്ങനെ പറ‍ഞ്ഞു: ‘‘ഇത് ആഘോഷത്തിന്റെ പെരുന്നാളല്ല. ഈദ് ഗാഹിൽനിന്നു നാം പുറത്തേക്കിറങ്ങേണ്ടതു നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയാണ്. പെരുന്നാളിനുവേണ്ടി ചെലവഴിക്കുന്ന പണം പ്രളയബാധിതർക്കു നൽകാൻ നാം മുന്നോട്ടുവരേണ്ടതുണ്ട്.’’പെരുന്നാൾ നമസ്കാരത്തോടനുബന്ധിച്ചുള്ള പ്രത്യേക ഖുതുബ (പ്രസംഗം)കളിൽ ഇന്നലെ നാടെങ്ങും മുഴങ്ങിക്കേട്ടതും പ്രളയബാധിതർക്കുവേണ്ടിയുള്ള കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും അലയടി തന്നെയായിരുന്നു. നന്മയും മനുഷ്യത്വവും മറന്നുപോകുന്നതാണ് ഈ കാലമെന്നു പറയുമ്പോഴും, നമുക്കൊപ്പമുള്ള എത്രയോ പേർ സ്വയം കാരുണ്യത്തിന്റെ വിളംബരമായിത്തീരുന്നതാണു കേരളം കാണുന്നത്. കൊച്ചി ബ്രോഡ്‍വേയിൽ വഴിയോരത്തുണിക്കച്ചവടം നടത്തുന്ന പി.എം.നൗഷാദ് ഇപ്പോൾ കേരളത്തിന്റെ മുന്നിലുള്ള നന്മയുടെ വിളക്കുമരമാണ്. പ്രളയദുരിതാശ്വാസത്തിനായി വിഭവസമാഹരണം നടത്തുന്നവർക്ക്, പെരുന്നാൾ കച്ചവടത്തിനായി മാറ്റിവച്ചിരുന്ന വസ്ത്രങ്ങളത്രയും നൽകിയതിലൂടെയാണ് നൗഷാദ് ശ്രദ്ധേയനായത്. മഴ കനത്തതോടെ വസ്ത്രവിൽപന കുറഞ്ഞ ആ വഴിയോരക്കച്ചവടക്കാരന് ബലിപെരുന്നാൾ കച്ചവടത്തിലാണു പ്രതീക്ഷ ഉണ്ടായിരുന്നത്. പക്ഷേ, ക്യാംപുകളിലെ സന്തോഷം മാഞ്ഞ മുഖങ്ങളെക്കുറിച്ചോർത്തപ്പോൾ തനിക്കുള്ളതെല്ലാം സഹായമായി നൽകാൻ രണ്ടാമതൊരു ആലോചന പോലും വേണ്ടിവന്നില്ല. നൗഷാദ് എന്ന പേരിന്റെ അർഥം തന്നെ അതാണല്ലോ: സന്തോഷം! കേരളം കൈകോർത്ത് ഒരുമിച്ചൊഴുകി ദുഃഖിതരിലേക്കു സ്‌നേഹവും കരുതലും നിറയ്ക്കുകയാണിപ്പോൾ. പ്രളയബാധിതർക്കുവേണ്ടി ഒരുമയുടെ കൈക്കുമ്പിളിൽ അവർ ആവുന്നത്ര സഹായം സമാഹരിച്ചെടുക്കുന്നു. ചിത്രം വിറ്റുകിട്ടുന്ന തുകയും നൃത്താവതരണത്തിലൂടെ കിട്ടുന്ന തുകയുമൊക്കെ ദുരിതാശ്വാസനിധിയിലേക്കു പങ്കുചേർക്കുന്നവരുണ്ട്. കുട്ടികളുടെ കുടുക്കയിൽനിന്നുള്ള നാണയത്തുട്ടുകൾപോലും ദുരിതബാധിതരിലേക്ക് അലിവോടെ ഒഴുകുന്നു. മഴവെള്ളപ്പാച്ചിൽ ലക്ഷക്കണക്കിനുപേരെ നഷ്ടങ്ങളുടെ ആഴത്തിലേക്കു താഴ്ത്തുമ്പോൾ, സ്നേഹസാഹോദര്യങ്ങൾ ഒരുമിപ്പിച്ച അതിലുമെത്രയോ പേർ അവരെ ജീവിതത്തിലേക്ക് ഉയർത്താനുമുണ്ടാവുന്നതാണ് ഇപ്പോൾ കേരളത്തിന്റെ മുദ്രാമുഖം. കഴിഞ്ഞ പ്രളയകാലത്ത് കടലിന്റെ മക്കൾ കരയിലെ രക്ഷകരായി വന്നില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ തീവ്രത ഇതിലുമേറെ കൂടിയേനെ. ഇത്തവണയും നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണ് ലോറികളിൽ വള്ളം കയറ്റിവന്നും മറ്റും ദൗത്യത്തിൽ സജീവപങ്കാളികളാവുന്നത്. ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും ചേർന്നാണു പലയിടത്തും രക്ഷാപ്രവർ‌ത്തനം. നൂറുകണക്കിനു യുവജനങ്ങൾ സദാ സജീവമായി പ്രവർത്തിക്കുന്ന കാഴ്ച, ദുരന്തപ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലും ഈ ദിവസങ്ങളിൽ കാണാം. കേരളത്തിലെ ചെറുപ്പക്കാരുടെ കാമ്പും കരുത്തും മുതിർന്നവർക്കു തിരിച്ചറിയാൻകൂടി ഈ ദിവസങ്ങൾ കാരണമാവുന്നു. യുവജനക്കൂട്ടായ്മകൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും ശ്രദ്ധേയമായ പല സ്നേഹദൗത്യങ്ങളും ദുരന്തമേഖലകളിലുണ്ടാവുന്നുണ്ട്. കൊടുംദുരിതത്തിൽനിന്നു നാടിന് ഉയർന്നുപൊങ്ങാൻ നീണ്ട സഹായഹസ്‌തങ്ങളിലെ മാനവികതയുടെ മഹനീയത മറക്കാനുള്ളതല്ല, നമുക്ക് എന്നേക്കും എടുത്തുവയ്ക്കാനുള്ളതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com