ADVERTISEMENT

ജമ്മു - കശ്മീരിലെ സാധാരണ ജനങ്ങളുടെ നന്മയ്ക്ക് 370-ാം വകുപ്പ് ഇല്ലാതാകേണ്ടത് അനിവാര്യമായിരുന്നു. താൽക്കാലിക വ്യവസ്ഥയെന്ന നിലയിലാണ് 370-ാം വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.

എന്നാൽ, ഇത്തരം താൽക്കാലിക ക്രമീകരണങ്ങളില്ലാതെയാണ് മറ്റ് അഞ്ഞൂറ്റിയറുപതിലധികം നാട്ടുരാജ്യങ്ങൾ ഇന്ത്യയുടെ ഭാഗമായത്.

അവയെ കൂട്ടിച്ചേർത്തത് അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭ് ഭായി പട്ടേലാണ്. കശ്മീർ വിഷയമാകട്ടെ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണു കൈകാര്യം ചെയ്തത്.

 ആർക്കായിരുന്നു നേട്ടം?

വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്കാണു പ്രത്യേക ക്രമീകരണങ്ങൾ നയിച്ചത്. ഏകദേശം 42,000 ജീവനുകൾ പൊലിഞ്ഞു. കശ്മീരി പണ്ഡിറ്റുകൾക്കു തോക്കിൻമുനയിൽ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു.

കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഷെയ്ഖ് അബ്ദുല്ലയെ അറസ്റ്റ്‌ ചെയ്ത് 11 വർഷമാണു ജയിലിലടച്ചത്. 1990– ’96 കാലത്ത് വർഷം ശരാശരി 200 ദിവസം താഴ്‌വര കർഫ്യൂവിന്റെ പിടിയിലായിരുന്നു.

നെഹ്‌റുവിന്റെ വൈകാരിക അഭിനിവേശം മൂലം ജമ്മു-കശ്മീരിൽ പിഴവു പറ്റിയെന്ന് ഇന്നു കാര്യങ്ങൾ പുനരവലോകനം ചെയ്താൽ കാണാം.

370–ാം വകുപ്പു കൊണ്ട് ആർക്കു ഗുണമുണ്ടായെന്നതാണു ചോദ്യം. ജമ്മു-കശ്മീരിലെ സാധാരണ ജനങ്ങൾക്കു ഗുണമുണ്ടായിട്ടില്ല; ഏറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തു. ചില കുടുംബങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്താൽ സംസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ചിന്ത ഡൽഹിയിലുണ്ടായിരുന്നു.

ഈ കുടുംബങ്ങൾ 370–ാം വകുപ്പ് ഉപയോഗിച്ചത് തങ്ങളുടെ അധികാരം ശക്തിപ്പെടുത്താനും അഴിമതി ശാശ്വതമാക്കാനുമാണ്. 

അഴിമതിനിരോധന നിയമം ജമ്മു-കശ്മീരിൽ നടപ്പാക്കാത്തതിനെ ന്യായീകരിക്കാൻ കഴിയുമോ? വിദ്യാഭ്യാസ അവകാശനിയമം, ശൈശവ വിവാഹനിരോധന നിയമം, വിവരാവകാശ നിയമം എന്നിവ എന്തുകൊണ്ടു ബാധകമായില്ല ? 370–ാം വകുപ്പിന്റെ ദുരുപയോഗം വഴി സ്വതന്ത്രമായ തിരഞ്ഞെടുപ്പു പോലും നിഷേധിച്ചു. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 

ദീർഘകാലത്തിനുശേഷം അവിടെ നീതിയുക്തമായ തിരഞ്ഞെടുപ്പു നടന്നത്. പ്രകൃതിസമ്പത്ത് കൈവശപ്പെടുത്താൻ 370–ാം വകുപ്പിനെ ചില കുടുംബങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്തെന്ന് ജമ്മു– കശ്മീർ ഗവർണറായിരുന്ന ജഗ്‌മോഹൻ ‘മൈ ഫ്രോസൻ ടർബുലൻസ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

  നിയമവശങ്ങൾ ഇങ്ങനെ

ജമ്മു– കശ്മീരിനു ഭരണഘടനയുണ്ടാക്കാൻ 1956ൽ സമ്മേളിച്ച ഭരണഘടനാ നിർമാണസഭയെക്കുറിച്ചു നാം ഓർക്കേണ്ടതുണ്ട്. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് അതിലെ രണ്ടാം ഭാഗം മൂന്നാം വകുപ്പിൽ വ്യക്തമായി പറയുന്നു.

ഈ വ്യവസ്ഥ മാറ്റാൻ സംസ്ഥാന നിയമനിർമാണസഭയിൽ ബില്ലോ ഭേദഗതിയോ അവതരിപ്പിക്കാൻ പാടില്ലെന്നു 12–ാം ഭാഗം 147–ാം വകുപ്പിൽ പറയുന്നു. ഇങ്ങനെയൊരു ഭരണഘടനയ്ക്കു ജമ്മു-കശ്മീർ രൂപം നൽകിയപ്പോൾത്തന്നെ 370–ാം വകുപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു.

370–ാം വകുപ്പിനെ പിന്തുണയ്ക്കുന്നവർക്ക് എന്തുകൊണ്ട് അതു സ്ഥിരമാക്കാനുള്ള ധൈര്യമുണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം കൃത്യമാണ്.

ഭരണഘടനാ നിർമാണസഭ സംസ്ഥാന ഭരണഘടനയുണ്ടാക്കുകയും അതിലെ 147-ാം വകുപ്പു പ്രകാരം മറ്റൊരു ഭേദഗതിക്കും സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകാതിരിക്കുകയും ചെയ്യുന്നത് വളരെയധികം സാരവത്തായ കാര്യമാണ്. 

അതുകൊണ്ടു തന്നെ ഇന്ത്യൻ ഭരണഘടനയുടെ 370 (3) വകുപ്പു പ്രകാരം രാഷ്ട്രപതിയുടെ വിജ്ഞാപനം പൂർണമായും ന്യായീകരിക്കാവുന്നതാണ്. ഇന്ത്യൻ ഭരണഘടനയുടെ 356(1) വകുപ്പിൽ പറയുന്നതനുസരിച്ച്, സംസ്ഥാനം രാഷ്ട്രപതിഭരണത്തിലിരിക്കുമ്പോൾ അവിടത്തെ ഭരണഘടനപ്രകാരമുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തവുമാണ്.

വടക്കുകിഴക്ക് സ്ഥിതി വേറെ

വടക്കുകിഴക്കൻ മേഖലകളുടെയും ഗോത്രമേഖലകളുടെയും ക്ഷേമത്തിനുള്ള പ്രത്യേക വ്യവസ്ഥകളും 370–ാം വകുപ്പു പോലെ റദ്ദാക്കണമെന്ന വാദം അനുചിതമാണ്. 371 (എ) മുതൽ (ജെ) വരെയുള്ളവ പ്രത്യേക വ്യവസ്ഥകളാണ്.

അവ താൽക്കാലികമല്ല; അതുകൊണ്ടുതന്നെ നിലനിൽക്കും. പുതിയ സംസ്ഥാനങ്ങൾക്കു രൂപം നൽകിയശേഷം ഒരു പ്രത്യേക മേഖലയുടെയോ ഗോത്രത്തിന്റെയോ വികസനത്തിനായി വ്യവസ്ഥകൾ കൂട്ടിച്ചേർത്തിട്ടുണ്ട്; ഇവ സ്ഥിരം സ്വഭാവുള്ളവയാണ്.

  ജനം പറയുന്നത് 

സംസ്ഥാനത്തിനു പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരിൽ കശ്മീർ താഴ്‌വരയിലെ പെൺകുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ട ഒട്ടേറെ കേസുകളുണ്ട്.

ജമ്മുവിൽനിന്ന് അഖിലേന്ത്യാ സർവീസിലുള്ള യുവ ഉദ്യോഗസ്ഥയെ ഈയിടെ ഞാൻ പരിചയപ്പെട്ടിരുന്നു. സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചതുകൊണ്ട് ജമ്മു - കശ്മീരിലുള്ള എല്ലാ അവകാശവും നഷ്ടപ്പെട്ട കാര്യമാണ് അവർ പറഞ്ഞത്.

കേന്ദ്ര സർക്കാരിന്റെ മുൻകയ്യോടെ ശ്രീനഗർ, സോപോർ, ബദ്ഗാം, ബദേർവാഹ്, ജമ്മു എന്നിവിടങ്ങളിൽ ഇന്നു ബിപിഒ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പൗരന്മാർക്കു ഡിജിറ്റൽ സേവനം നൽകാൻ സംസ്ഥാനത്തു 3158 പൊതു സേവനകേന്ദ്രങ്ങളുണ്ട്. മികച്ച ഭാവിക്കായി കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്നാണ് അവിടെക്കണ്ട ചില യുവതീയുവാക്കൾ പറഞ്ഞത്.

ജമ്മു - കശ്മീരിനു വികസനത്തിന്റെ പുതുപുലരിയാണിത്. പാർശ്വവൽക്കരിക്കപ്പെട്ടിരുന്നവരുടെ ശബ്ദം തിരികെ ലഭിക്കും. ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും വക്താക്കൾ അസന്തുഷ്ടരായിരിക്കും; എന്നാൽ അവർക്ക് ഇടമുള്ള ഇന്ത്യയല്ല ഇത്.

(കേന്ദ്ര നിയമ - നീതിന്യായ - വാർത്താ

വിനിമയ - ഇലക്‌ട്രോണിക്‌സ്– ഐടി മന്ത്രി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com