ദിവസങ്ങളായി ഇന്റർനെറ്റില്ലെങ്കിലും വ്യാജവാർത്തകൾക്ക് കശ്മീരിനു പുറത്ത് ക്ഷാമമേയില്ല
Mail This Article
ജമ്മു കശ്മീരിൽ ദിവസങ്ങളായി ഇന്റർനെറ്റിനു വിലക്കും നിയന്ത്രണവുമുണ്ടെന്നു നമുക്കറിയാം. പക്ഷേ, കശ്മീരിനെച്ചൊല്ലിയുള്ള വ്യാജവാർത്തകൾക്ക് കശ്മീരിനു പുറത്ത് ഒരു ക്ഷാമവുമില്ല. പാക്കിസ്ഥാൻ മന്ത്രിമാരും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥരുമൊക്കെ കെട്ടുകണക്കിനു വ്യാജ വിഡിയോകളും ചിത്രങ്ങളുമാണ് കശ്മീരിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പ്രചരിപ്പിക്കുന്നത്.
അലി ഹൈദർ സയ്ദി പാക്കിസ്ഥാനിലെ സമുദ്രകാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ്. ആർട്ടിക്കിൾ 370 ലെ ചില വ്യവസ്ഥകൾ റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യയിലുണ്ടായ പ്രതിഷേധങ്ങൾ എന്ന പേരിൽ 2 വിഡിയോകൾ കഴിഞ്ഞ ദിവസം സയ്ദി ട്വീറ്റ് ചെയ്തു. രണ്ടും പഴയ വിഡിയോകളാണെന്നു മാത്രമല്ല, കശ്മീരുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും ട്വിറ്ററിൽ തന്നെ ആളുകൾ തെളിയിച്ചു കഴിഞ്ഞു. വിഡിയോകളിലൊന്ന് ഹരിയാനയിൽനിന്നും മറ്റൊന്ന് തെലങ്കാനയിൽനിന്നും ഉള്ളതാണ്.
വജാഹത് സയീദ് ഖാൻ എന്ന പാക്ക് പത്രപ്രവർത്തകൻ മറ്റൊരു വ്യാജവാർത്തയാണു ട്വിറ്ററിൽ പങ്കുവച്ചത്. ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതിരുന്നതിന് 5 സിആർപിഎഫ് ഭടന്മാരെ കശ്മീരിലെ പൊലീസുകാരൻ വെടിവച്ചുകൊന്നു എന്നായിരുന്നു സയീദ് ഖാന്റെ ട്വീറ്റ്. പൂർണമായും അടിസ്ഥാനരഹിതമാണ് ഈ വാർത്തയെന്ന വിശദീകരണവുമായി സിആർപിഎഫ് തന്നെ ട്വിറ്ററിൽ മറുപടി നൽകി.
ബ്രിട്ടിഷ് പ്രഭുസഭയിൽ അംഗമായ, പാക്ക് വംശജൻ നസീർ അഹമ്മദ് 9 വർഷം മുൻപത്തെ വിഡിയോ ആണ് ട്വിറ്ററിൽ ഷെയർ ചെയ്തത്. കശ്മീരിൽ പ്രവർത്തിച്ച ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കാനഡ വീസ നിഷേധിച്ചുവെന്നും അതിന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോടു നന്ദിയുണ്ടെന്നുമാണ് നസീർ അഹമ്മദിന്റെ കുറിപ്പ്.
ഇന്ത്യയിലെ ഒരു ഇംഗ്ലിഷ് ചാനലിൽ 2010ൽ വന്ന വാർത്തയുടെ വിഡിയോ ക്ലിപ് ആണ് പുതിയതെന്ന രീതിയിൽ ഒപ്പം ഷെയർ ചെയ്തിട്ടുള്ളത്. അന്നത്തെ ആ ടിവി ചാനലിന്റെ പേരുതന്നെ ഇപ്പോൾ വേറെയാണെന്നതാണു സത്യം! ഏറ്റവും രസകരം, പാക്ക് പത്രമായ പാക്കിസ്ഥാൻ ടുഡേ ഇതൊരു പുതിയ വാർത്തയായി പ്രസിദ്ധീകരിച്ചുവെന്നതാണ്.
അവരുടെ ഹോട്ടൽ വീടുകൾ!
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവർക്കു സർക്കാർ നൽകിയ വസതികൾ എന്ന കുറിപ്പോടെ 4 ബംഗ്ലാവുകളുടെ ചിത്രം വാട്സാപ്പിലോ ഫെയ്സ്ബുക്കിലോ മിക്കവരും ഇതിനകം കണ്ടിട്ടുണ്ടാകും. അതിലുള്ള 3 വലിയ കെട്ടിടങ്ങളും കശ്മീരിലെ വിവിധ സ്ഥലങ്ങളിലുള്ള ഹോട്ടലുകളും റിസോർട്ടുകളുമാണ്. ഒമർ അബ്ദുല്ലയുടെ വസതി മാത്രമാണ് യഥാർഥം.
വീണ്ടും വ്യാജവാർത്താ പ്രളയം
കേരളം ഒരു പ്രളയത്തെക്കൂടി അതിജീവിച്ചു. പതിവു പോലെ ഇത്തവണയും വ്യാജവാർത്തകളും ഒഴുകി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറിയ ഉടൻ, 2 വർഷങ്ങളായി ഇന്ത്യയിൽ പ്രചരിക്കുന്ന ഒരു വിമാനത്താവള വിഡിയോ വീണ്ടും രംഗത്തെത്തി.
ഇന്ത്യയിലെ ഓരോ നഗരത്തിലും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ആ നഗരത്തിലെ വിമാനത്താവാളം എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ പ്രചരിക്കുക. ചെന്നൈ, മുംബൈ എന്നിങ്ങനെയൊക്കെ ഇതു വന്നുകഴിഞ്ഞു. 2018ലും കൊച്ചിയിലേതായി വന്നു. യഥാർഥത്തിൽ ഈ വിഡിയോ 2017ൽ മെക്സിക്കോയിൽ പ്രളയമുണ്ടായപ്പോഴത്തേതാണ്.
വയനാട്ടിലെ പ്രളയമേഖലകൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി എംപി ഹെലികോപ്റ്ററിലിരുന്നു പലഹാരം കഴിക്കുന്ന വിഡിയോ, ‘വയനാട് എംപി പ്രളയബാധിതരെ കാണാൻ വരുന്നത് ഇങ്ങനെ’ എന്ന കുറിപ്പോടെ ഈ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തെ പ്രചാരണയാത്രയുടെ വിഡിയോ ആണിത്. അന്നേ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ഷെയർ ചെയ്യപ്പെട്ടിരുന്നു.