ADVERTISEMENT

വട്ടിയൂർക്കാവ് തിരഞ്ഞെടുക്കുന്നത് എംഎൽഎമാരുടെ എംഎൽഎയെ ആണെന്നാണ് ഇന്നലെ വരെ എല്ലാവരും കരുതിയത്. സംസ്ഥാന നിയമസഭ കുടികൊള്ളുന്നതു വട്ടിയൂർക്കാവിന്റെ വട്ടത്തിലാണെന്ന  ധാരണയിലായിരുന്നു ഈ ചിന്ത. ഉപതിരഞ്ഞെടുപ്പിന് അവധി കൊടുക്കുന്ന കാര്യം വന്നപ്പോഴാണു സംശയമായത്.

ജില്ലാ വരണാധികാരി കൂടിയായ കലക്ടർ അന്വേഷിക്കാൻ നിർദേശിച്ചു. തഹസിൽദാർ സ്ഥലപരിശോധന നടത്തി. തീർപ്പു കൽപിച്ചു – നിയമസഭാ മന്ദിരം തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പാളയം വാർഡിലാണ്. പിഎംജി ജംക്‌ഷനു സമീപം ബ്രിഗേഡ് റോഡിനു വലതുവശം വട്ടിയൂർക്കാവിൽ ഉൾപ്പെടുന്ന കുന്നുകുഴി വാർഡും ഇടതു‌വശം തിരുവനന്തപുരം മണ്ഡലത്തിൽ ഉൾപ്പെടുന്ന പാളയം വാർഡുമാണ്. അതുകൊണ്ടു പക്ഷേ, വട്ടിയൂർക്കാവിന്റെ പ്രൗഢി ഇല്ലാതാകുന്നില്ല. ഇതു താരമണ്ഡലം തന്നെ.

chart

രാജ്ഭവൻ, ക്ലിഫ് ഹൗസ്, കന്റോൺമെന്റ് ഹൗസ്, ഏറെ മന്ത്രിമന്ദിരങ്ങൾ, കവടിയാർ കൊട്ടാരം, എകെജി സെന്റർ, ഇന്ദിരാ ഭവൻ, മാരാർജി ഭവൻ... ഇവിടെ വസിക്കുന്നവരിൽ പലർക്കും ഇവിടെ വോട്ടില്ലെങ്കിലും അവർക്കായി നിയമസഭയിൽ ശബ്ദമുയർത്താൻ അധികാരമുള്ളതു വട്ടിയൂർക്കാവിന്റെ പ്രതിനിധിക്കാണ്. കോൺഗ്രസിന്റെ കെ.മോഹൻകുമാറും ബിജെപിയുടെ എസ്.സുരേഷും സിപിഎമ്മിന്റെ വി.കെ.പ്രശാന്തും ഈ താരദേശത്തിന്റെ പ്രതിനിധിയാകാൻ ആവേശകരമായ ത്രികോണ മത്സരത്തിലാണ്.

അടിത്തറയുടെ കരുത്തിൽ യുഡിഎഫ്

തിരുവനന്തപുരം നോർത്ത് 2011ൽ വട്ടിയൂർക്കാവ് ആയശേഷം കോൺഗ്രസ് തോറ്റിട്ടില്ല. രണ്ടുവട്ടവും കെ.മുരളീധരൻ ജയിച്ചു. കോൺഗ്രസ് സംസ്കാരവും യുഡിഎഫിന്റെ സാമുദായിക മിശ്രണവും കൃത്യമായി ഇഴചേർന്ന മണ്ഡലം എന്നതിൽ തന്നെയാണ് നോർത്ത് മുൻ എംഎൽഎ കൂടിയായ കെ.മോഹൻകുമാറിന്റെ പ്രതീക്ഷകൾ. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുൻപ് കെ.കരുണാകരന്റെ പ്രതിമയ്ക്കു മുന്നിൽ സാഷ്ടാംഗ നമസ്കാരം നടത്തിയ മുൻ എംഎൽഎയ്ക്കു ലീഡറെ ആരാധിക്കുന്നവരുടെയും കെ.മുരളീധരനെ സ്നേഹിക്കുന്നവരുടെയും പിന്തുണ കൂടിയേ തീരൂ. 

യുഡിഎഫിന്റെ അടിത്തറയെന്നു പറയാവുന്ന ന്യൂനപക്ഷങ്ങളുടെ സ്വാഭാവിക പിന്തുണയും ഭൂരിപക്ഷവിഭാഗത്തിലെ പ്രബല സമുദായത്തിന്റെയും അതിനു നേതൃത്വം നൽകുന്ന എൻഎസ്എസിന്റെയും വാശിയോടെയുള്ള പരസ്യ പിന്തുണയും കൂടിയാകുമ്പോൾ സ്ഥിതി ഏറ്റവും അനുകൂലം കോൺഗ്രസിനാണ്. 2016ലെ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാക്കി മാറ്റിയ കുമ്മനം രാജശേഖരന്റെ അസാന്നിധ്യം നില കൂടുതൽ സുരക്ഷിതമാക്കുന്നുവെന്നും യുഡിഎഫ് കരുതുന്നു.

പടരുന്ന വേരുകളോടെ ബിജെപി

വട്ടിയൂർക്കാവിലെ പ്രകടനം അവലോകനം ചെയ്ത് 2016ൽ സിപിഎം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ‘ബിജെപിയുടെ വോട്ടുനിലയിൽ വലിയ തോതിലുള്ള വളർച്ച ഉണ്ടായിട്ടുണ്ട്’ എന്നാണ്. വട്ടിയൂർക്കാവിന്റെ ഭാഗമായ 24 കോർപറേഷൻ വാർഡുകളിൽ ഒൻപതിലും ബിജെപി പ്രതിനിധികളാണെന്നതു പാർട്ടിയുടെ കരുത്തു വിളിച്ചോതുന്നു. ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നിൽ കെ.മുരളീധരനെ വിറപ്പിച്ച കുമ്മനത്തെ മാറ്റിനിർത്തിയതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ഉൾക്കൊള്ളാവുന്ന ഉത്തരമില്ല എന്നതു പ്രചാരണരഥത്തെ ആദ്യം കിതപ്പിച്ചെങ്കിലും എസ്.സുരേഷ് എന്ന തീപ്പൊരി പ്രസംഗകൻ മറ്റു രണ്ടു മുന്നണികൾക്കും നല്ല മത്സരം സമ്മാനിക്കുന്നു.

അഭിമാനം വീണ്ടെടുക്കാൻ എൽഡിഎഫ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെയും രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലെയും മൂന്നാം സ്ഥാനം എന്ന നാണക്കേടിന് അവസാനം കുറിക്കുകയാണ് മേയർ വി.കെ.പ്രശാന്തിനെ കളത്തിലിറക്കിയ എൽഡിഎഫിന്റെ ആദ്യ ലക്ഷ്യം. പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ മുന്നണിക്കു ലഭിച്ചത് 29,414 വോട്ട് മാത്രം. കെ. മുരളീധരൻ 2016ൽ നേടിയ 51,322 വോട്ട് ജയിക്കാൻ വേണ്ട ശരാശരിയായി കണക്കാക്കിയാൽ ഇരുപത്തിരണ്ടായിരത്തോളം അധിക വോട്ട് സമാഹരിക്കണം. 

ജനങ്ങളുമായി അടുത്തിടപഴകുന്നവരിൽ ഒരു വിഭാഗം റേഷൻ കടയുടമകളാണ് എന്ന നിഗമനത്തിൽ അവരുടെയെല്ലാം വീട്ടിലെത്തി പിന്തുണ തേടുക, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു ‘ടാർഗറ്റ്’ നൽകുക തുടങ്ങിയ പരീക്ഷണങ്ങൾ നടത്തുന്നു. ട്രേഡ് യൂണിയൻ – സർവീസ് സംഘടനകളുടെ തട്ടകത്തിൽ അവരെ അണിനിരത്തി യുദ്ധസന്നാഹം തന്നെ തീർക്കുന്നു. ‘മേയർ ബ്രോ’ പരിവേഷത്തിൽ പ്രശാന്തിനു രാഷ്ട്രീയാതീത പിന്തുണ നേടാനായാൽ അദ്ഭുതം സംഭവിക്കാമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസപ്രശ്നങ്ങൾ തൊട്ട് മണ്ഡലത്തിന്റെ വികസന വിഷയങ്ങൾ വരെ മുന്നണികൾ ഉയർത്തുന്നുണ്ട്. പോളിങ് ബൂത്തിലെത്താൻ വിമുഖതയുള്ളവരും വോട്ട് ആർക്കു ചെയ്യണം എന്നു മുൻകൂട്ടിത്തന്നെ തീരുമാനിച്ചുറപ്പിച്ചവരും ഒരുപോലെ ഇടകലർന്ന വട്ടിയൂർക്കാവിന്റെ വിധി പക്ഷേ, അന്തിമമായി നിർണയിക്കുന്നതു രാഷ്ട്രീയേതര ഘടകങ്ങളും അടിയൊഴുക്കുകളും തന്നെയാകാം.

English Summary: Vattiyoorkkavu byelection analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com