സ്വാർഥമാകരുത്, വിജയം
Mail This Article
രണ്ടുപേർ വഴിതെറ്റി മരുഭൂമിയിലെത്തി. അവർ വിശന്നും ദാഹിച്ചും അവശരായിരുന്നു. ക്ഷീണിച്ചു കിടന്ന അവർ തൊട്ടടുത്ത് ഒരു മതിൽ കണ്ടു. മതിലിനപ്പുറത്തുനിന്നു വെള്ളച്ചാട്ടത്തിന്റെയും പക്ഷികൾ പാടുന്നതിന്റെയും ശബ്‌ദം കേൾക്കാം. മതിലിനു തൊട്ടുമുകളിലായി ഏതോ ഒരു മരത്തിൽ ധാരാളം പഴങ്ങൾ തൂങ്ങിക്കിടക്കുന്നതും കാണാം. ഒന്നാമൻ സർവശക്തിയുമെടുത്തു മതിൽചാടി അപ്പുറത്തെത്തി. രണ്ടാമൻ എഴുന്നേറ്റു തിരിച്ചോടി, കൂടെവന്ന മറ്റു യാത്രികരെയുംകൂടി വിളിച്ചുകൊണ്ടുവരാൻ.
ആദ്യമെത്തുന്നതാകില്ല എപ്പോഴും മികവിന്റെ അടയാളം. ഒന്നാമതാകാൻ കഴിവും പരിശീലനവും മതി. പക്ഷേ ഒരിക്കലും ഒന്നാമതാകാൻ സാധ്യതയില്ലാത്തവരെ അവിടെയെത്തിക്കാൻ സഹിഷ്‌ണുതയും സഹാനുഭൂതിയും കൂടി ഉണ്ടാകണം. ഒരുമിച്ചു നേടുമ്പോഴുള്ള ആത്മസംതൃപ്‌തി അനുഭവിച്ചിട്ടുള്ള ആരും പിന്നെ ഒറ്റയ്‌ക്കു നേടുന്നതിനെക്കുറിച്ച് ചിന്തിക്കില്ല.
മറ്റുള്ളവരെ വീഴ്‌ത്തിയും തോൽപിച്ചും നേടുന്ന കിരീടങ്ങൾ മാത്രം ഉൽകൃഷ്‌ടതയുടെ അടയാളങ്ങളായി വിലയിരുത്തപ്പെടുന്നവരുടെ ഇടയിൽ, ഒപ്പമുള്ളവരെ പരിഗണിക്കുന്നവർ ഉണ്ടായേക്കില്ല. മുന്നോട്ടു നോക്കി ഓടാൻ മത്സരക്ഷമത മതി. ഇടയ്‌ക്കൊന്നു പിറകോട്ടുകൂടി നോക്കണമെങ്കിൽ ഹൃദയവിശാലതയും പരക്ഷേമ താൽപര്യവും ഉണ്ട ാകണം.
നിവൃത്തികേടിന്റെ സമയത്തു ലഭിക്കുന്ന പിടിവള്ളികളിൽ മറ്റൊന്നും ആലോചിക്കാതെ ചാടിപ്പിടിക്കും എന്നതു മനുഷ്യസഹജം. പക്ഷേ രക്ഷപ്പെടാനുള്ള അവസാന വഞ്ചിയും വരുമ്പോൾ കൂടെയുള്ളവർക്കെല്ലാം അതു പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതു മനുഷ്യത്വം.
English summary: Do not forget people beside us