ADVERTISEMENT

വൈറസുകൾ മനുഷ്യരുടെ ആജന്മശത്രുക്കളാണ്. പോളിയോയും വസൂരിയും എബോളയും നിപ്പയും എയ്ഡ്സുമൊക്കെ സൃഷ്ടിക്കുന്ന ഈ പരാദങ്ങൾ നമ്മെ കൊല്ലാനിറങ്ങിയവയാണ്. തല്ലിക്കൊന്നാലും ചാകാത്ത ഫ്ലൂ വൈറസുകൾ വേറെ. അത്ര വലിയ കുഴപ്പക്കാരല്ലെങ്കിലും മിക്കവയും നമ്മുടെ കോശങ്ങൾക്കുള്ളിൽക്കയറി അവയെ കൊന്ന് ആയിരക്കണക്കിനു തൽസ്വരൂപങ്ങളുണ്ടാക്കി വിജയം പ്രഖ്യാപിക്കുകയാണു പതിവ്. ചിലത് അത്ര ഉപദ്രവകാരികളല്ല; നമ്മുടെ കോശങ്ങൾക്കുള്ളിൽ കയറി അവയുടെ ഡിഎൻഎ സമ്മാനിച്ച് വായിലെ കുരു മാതിരി ചെറിയ അസുഖങ്ങളുണ്ടാക്കി സ്വസ്ഥമായി ഇരുന്നുകൊള്ളും. പുതിയ ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കണോ? ഇവയെ ഉപയോഗിക്കാം. ചില ജനിതക അസുഖങ്ങൾക്ക് ഈ പ്രക്രിയ ഉപയോഗിക്കാറുണ്ട്. എന്നാൽ, അർബുദ ചികിത്സയ്ക്കു ഫലപ്രദമായി വൈറസുകളെ നിയോഗിക്കാം എന്നതാണു പുതിയ കണ്ടുപിടിത്തം.

അർബുദകോശങ്ങളിലേക്കു കില്ലർ വൈറസുകളെ കടത്തിവിടുക - ഇത്രയേ വേണ്ടൂ. ഒരു കോശത്തിൽ കയറി വിഭജിച്ച് കോശങ്ങളെ നൂറുനൂറായി ഛിന്നഭിന്നമാക്കുകയാണ് ഇവയുടെ വിനോദം എന്ന നിലയ്ക്ക്, പ്രഥമദൃഷ്ട്യാ നല്ല പ്രയോഗരീതി. വെറും കുത്തിവയ്പു മതി. വീട്ടിൽ പോകാം. നെടുനാൾ നീണ്ടുനിൽക്കുന്ന, വേദനാജനകമായ കീമോതെറപ്പിയുടെ അസ്കിതകളില്ല; റേഡിയേഷന്റെ കുഴപ്പങ്ങൾ അനുഭവിക്കേണ്ട; വളരെ പെട്ടെന്നു ഫലം കാണുകയും ചെയ്യും. അർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരാൻ പോവുകയാണ്.

ഈ വൈറസുകൾ പ്രത്യേകം നിർമിക്കപ്പെട്ടവയാണ്. വായിൽ കുരു ഉണ്ടാക്കുന്ന ഹെർപിസ് വെറൈറ്റിയിൽപെട്ടവ. പക്ഷേ, നിർവീരീകരിച്ചവ. കോശങ്ങളുടെ സ്വതവേയുള്ള പ്രതിരോധശക്തി ഇല്ലാതാക്കുക ഇത്തരം വൈറസുകളുടെ സ്ഥിരം വേലയാണ്. അതിനുള്ള ജീനുകളും മാറ്റിക്കളഞ്ഞിട്ടുണ്ട്. അർബുദകോശങ്ങളെ നശിപ്പിക്കുന്നതിനോടൊപ്പം, നമ്മുടെ പ്രതിരോധ കോശങ്ങളെ ഈ ഇടങ്ങളിലേക്കു ക്ഷണിച്ചുകൊണ്ടുവരാനുള്ള കഴിവും ഇവയ്ക്കു നൽകിയിട്ടുണ്ട്. ഇവയിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ജീൻ നിർമിക്കുന്ന പ്രോട്ടീനാണ് ഇതു സാധ്യമാക്കുന്നത്. അർബുദകോശങ്ങൾ നശിക്കുമ്പോൾ ഈ പ്രോട്ടീൻ ആകെ പടരുകയാണ്, നമ്മുടെ പ്രതിരോധകോശങ്ങൾക്ക് അറിവു കൊടുക്കുകയാണ്. അവ വന്ന് ബാക്കി നാശക്രിയകൾ ചെയ്തുകൊള്ളും. രണ്ടു വിധത്തിലുള്ള ആക്രമണം. അർബുദകോശങ്ങൾ പ്രതിരോധകോശങ്ങളിൽനിന്ന് ഒരുമാതിരി ഒളിച്ചുകളിയിൽ ഏർപ്പെടാറാണു പതിവ്. അത് സാധ്യമല്ലാതാവുകയാണ്. വിപണിയിൽ “T-VEC” എന്ന പേരിൽ ഈ വൈറസുകൾ ഇറങ്ങിയിട്ടുണ്ട്. ത്വക്ക് കാൻസറിനു (മെലനോമ) ഇവ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

പക്ഷേ, ഇവ സാധാരണ കോശങ്ങളെയും വകവരുത്തില്ലേ? ഇല്ല. അർബുദകോശങ്ങളെ മാത്രമേ നശിപ്പിക്കാവൂ എന്ന നിർദേശം കൊടുത്തിട്ടുണ്ട് ഇവയ്ക്ക്. അർബുദകോശങ്ങളിൽ ഒരു പ്രത്യേക ജീനിന്റെ (അർബുദം വരാനുള്ള സാധ്യതകളെ അമർച്ച ചെയ്യുന്ന ജീൻ) അഭാവമുണ്ട്. ഈ ജീൻ ഇല്ലാത്ത കോശങ്ങളിൽ മാത്രമേ കില്ലർ വൈറസുകൾ പെരുകുകയുള്ളൂ. അതുകൊണ്ട് സാധാരണ കോശങ്ങൾക്കു കേടില്ല. അർബുദകോശ കോളനിക്കു ചുറ്റും സംരക്ഷണം തീർക്കുന്ന ചില ‘തെമ്മാടിക്കോശ’ങ്ങളുണ്ട്. അവയെ വകവരുത്താനുള്ള വൈറസുകളും ഈയിടെ നിർമിച്ചെടുത്തിട്ടുണ്ട്. വിഷം കുത്തിവച്ച് ബാക്ടീരിയകളെ കൊല്ലുന്ന ചില വൈറസുകളെ മാറ്റിയെടുത്ത് മനുഷ്യകോശങ്ങളെ, പ്രത്യേകിച്ചും അർബുദകോശങ്ങളിൽ വിഷബാധയേൽപിച്ചു കൊല്ലുന്നവയാക്കുന്നതും താമസിയാതെ ചികിത്സാപദ്ധതിയിൽ ഉൾപ്പെട്ടേക്കും.

English Summary: Virus for cancer treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com