ADVERTISEMENT

താമസിക്കാൻ ഇടം കിട്ടാത്ത കുട്ടികൾക്കായി വാതിൽ തുറന്നിട്ട വീടുകൾ, സൗജന്യമായി വാഹനങ്ങൾ വിട്ടുകൊടുത്ത സുമനസ്സുകൾ, നാലുനേരവും ഭക്ഷണം വിളമ്പിയ നാട്ടുനന്മ... വേദികളെ ആസ്വാദകരെക്കൊണ്ടു നിറച്ച കലയുടെ സുന്ദരാഘോഷം ചരിത്രമാകുന്നു. സംസ്ഥാന സ്കൂൾ കലോത്സവം ഗ്രാമത്തിൽ വിരുന്നെത്തുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിന്റെ ഉത്തരമായി ഉത്തര മലബാറിലെ കാഞ്ഞങ്ങാട്ടു നടന്ന മേള, ജനങ്ങളുടെ കൂട്ടായ്മയാണു കലോത്സവങ്ങളുടെ വിജയമെന്ന് ഒരിക്കൽകൂടി ഉറപ്പിക്കുകയും ചെയ്തു. 

സ്വർണക്കപ്പിനു വേണ്ടിയുള്ള കടുത്ത പോരാട്ടത്തിൽ ഇത്തവണയും പാലക്കാട് വിജയിച്ചു. രണ്ടാം സ്ഥാനം കോഴിക്കോടും കണ്ണൂരും പങ്കിടുകയും ചെയ്തു. കലയുടെ സൗന്ദര്യവും മികവും തെളിയിച്ച കുട്ടികൾക്കെല്ലാം കേരളം അഭിനന്ദനം അർപ്പിക്കുന്നു. കലാമേളയെ പങ്കാളിത്തം കൊണ്ട് അവിസ്മരണീയമാക്കിയതിന് കാഞ്ഞങ്ങാടും അഭിനന്ദനം അർഹിക്കുന്നു. കാസർകോട് ജില്ലയെ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്തത് 28 വർഷത്തിനുശേഷമാണ്. പക്ഷേ, കാസർകോട് വേണ്ടെന്നും കാഞ്ഞങ്ങാട് മതിയെന്നുമുള്ള തീരുമാനം വെല്ലുവിളികൾ നിറഞ്ഞതായി. കലോത്സവം നാട്ടുത്സവമായി മാറിയതിനോടൊപ്പം തന്നെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കഠിനപരീക്ഷണങ്ങൾ നൽകിയെന്നതും പറയാതെ വയ്യ. 

ചുരുങ്ങിയ സ്ഥലസൗകര്യത്തിൽ മാത്രമായി കലോത്സവം നടത്തിയപ്പോഴുണ്ടായ ഗതാഗതക്കുരുക്ക് കുറച്ചൊന്നുമല്ല കുട്ടികളെ വലച്ചത്. വേദികൾ തമ്മിലുള്ള അകലം കഠിനപരീക്ഷയായി. ഒരു വേദിയിലെ മത്സരം കഴിഞ്ഞ് നാലോ അഞ്ചോ കിലോമീറ്റർ വരെ അകലെയുള്ള വേദികളിലേക്ക് റോഡിലെ കുരുക്കിനിടയിലൂടെ നൃത്തവേഷത്തിൽ ഓടുന്ന കുട്ടികളുടെ കാഴ്ച സങ്കടകരമായിരുന്നു. അതേസമയം,  അവരെ ബൈക്കിൽ കയറ്റിയും മറ്റും വേദിയിൽ പെട്ടെന്നെത്തിച്ച പൊലീസുകാരുടെയും നാട്ടുകാരുടെയും നന്മ എന്നും കലാകേരളത്തിന്റെ മനസ്സിലുണ്ടാവുകയും ചെയ്യും. കേരളത്തിന്റെ മൊത്തം കലകൾ ഒരുമിച്ചു വേദിയേറിയ ഈ കലോത്സവം അങ്ങനെയും പുതുമയായി. പ്രാദേശിക കലകൾ വളരാൻ ഗ്രാമ കലോത്സവങ്ങൾ ഗുണം ചെയ്യുമെന്നതിന് ഈ മേളയും സാക്ഷ്യംപറയും.  

അപ്പീലുകൾ നിയന്ത്രിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശ്രമങ്ങൾ അപ്പാടെ വൃഥാവിലാകുന്ന കാഴ്ചയും കലോത്സവത്തിൽ കണ്ടു. ഒരു ജില്ലയിൽ നിന്ന് ഒന്നിലേറെ സംഘങ്ങൾ ലോകായുക്തവഴിയും കോടതിവഴിയുമൊക്കെ അപ്പീൽ സംഘടിപ്പിച്ചു സംസ്ഥാന കലോത്സവത്തിനെത്തിയപ്പോൾ വേദികളിലെ നടത്തിപ്പും കുരുക്കിലായി. 14 ജില്ലകളിൽ നിന്ന് ഇരട്ടിയിലേറെപ്പേർ മത്സരിച്ച ഇനങ്ങളുമുണ്ടായി. ലോകായുക്തയാണ് ഏറ്റവും കൂടുതൽ അപ്പീലുകൾ അനുവദിച്ചുവിട്ടത്. അപ്പീലുമായി അവസാനനിമിഷം വിമാനത്തിലെത്തിയവരെ ആംബുലൻസ് പിടിച്ചു വേദിയിലെത്തിക്കേണ്ടതായിപ്പോലും വന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാൻ കലോത്സവ നഗരിയിൽനിന്നു തന്നെ പ്രത്യേക ദൂതനെ ഹൈക്കോടതിയിലേക്ക് അയയ്ക്കേണ്ടിവന്നതും ഈ കലോത്സവം കാണിച്ചുതന്നു. 

വിധികർത്താക്കൾക്കെതിരെയുള്ള പരാതികൾ കൂടിവരുന്നു. ഫലപ്രഖ്യാപനശേഷം വിദ്യാർഥികൾ വേദി ഉപരോധിക്കുന്നതും പതിവായി. കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതിലാണ് ഇനിയുള്ള പ്രതീക്ഷ. കുട്ടികളുടെ സമ്മർദമൊഴിവാക്കിയും സംഘാടനത്തിലെ പാളിച്ചകൾ നീക്കിയും ഇനിവരും കലോത്സവങ്ങൾ നടത്തേണ്ടതുണ്ട്. കലോത്സവം തുടങ്ങുന്നതിന് ഒരാഴ്ച മുൻപെങ്കിലും അപ്പീലുകൾ തീർപ്പാക്കി അവസാനനിമിഷ സമ്മർദങ്ങൾ ഒഴിവാക്കാൻ നിയമം കൊണ്ടുവരികതന്നെ വേണം. കുട്ടികളുടെ ഒരു മത്സരം എന്നതിൽനിന്ന് ഉത്സവമായി ഇതു മാറണം. വിജയികൾക്കു പകരം ഗ്രേഡ് ആക്കി മാറ്റിയത് ഇൗ ദിശയിലുള്ള വലിയൊരു മാറ്റമായിരുന്നു. ഇനിയും ഏറെ മാറേണ്ടതുമുണ്ട്. 

അറുപതാം കലോത്സവമാണു തിരി താഴ്ത്തിയത്. ഷഷ്ടിപൂർത്തിയിലെത്തിയ ഈ മേള കേരളത്തിന്റെ വലിയ നേട്ടവും അഭിമാന മുദ്രയുമാണ്. ഇനി നമ്മൾ ചെയ്യേണ്ടത്, ഇതിന്റെ നടത്തിപ്പ് കൂടുതൽ ശാസ്ത്രീയമാക്കാനുള്ള ശ്രമമാണ്. ലോകത്തിനു മുൻപിൽ നമ്മുടെ കലോത്സവത്തെ പ്രതിഷ്ഠിക്കാനുള്ള സംവിധാനത്തെക്കുറിച്ചുകൂടി ആലോചിച്ചു തുടങ്ങേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com