ADVERTISEMENT

ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയും ജീവിതത്തിന്റെ വെല്ലുവിളികളെ തോൽപിക്കാമെന്ന് ഓർമിപ്പിച്ച് ഒരു ലോക ഭിന്നശേഷി സൗഹൃദദിനം കൂടി ഇന്നലെ കടന്നുപോയി. മാതൃകാപരമായ പ്രവർത്തനം നടത്തിയതിന് ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങുകയും 

ചെയ്തു. 

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കിളിമഞ്ചാരോ പർവതം ഒറ്റക്കാലിൽ കീഴടക്കിയ മലയാളി നീരജ് ജോർജ് ബേബിയുടേതുപോലെ പല പ്രചോദനകഥകളും സമീപകാലത്തു നാം കേൾക്കുകയുണ്ടായി. അർബുദം മൂലം എട്ടാം വയസ്സിൽ ഇടതുകാൽ മുറിച്ചുമാറ്റിയ നീരജ്, ജീവിതം നൽകിയ എല്ലാ വെല്ലുവിളികളെയും എതിരിട്ടു കൈവരിച്ച ഉത്തുംഗ നേട്ടമായിരുന്നു കിളിമഞ്ചാരോ കീഴടക്കൽ. മനസ്സിലെ സ്വപ്നം ഏതു പ്രതിസന്ധികൾക്കിടയിലും നേടിയെടുക്കാനുള്ള സ്ഥിരോത്സാഹവും ഇച്ഛാശക്തിയുമാണ് നീരജിനെപ്പോലുള്ളവർ നമുക്കു കാണിച്ചുതരുന്നത്. അങ്ങനെ അവർ ആത്മവിശ്വാസത്തിന്റെ മറുപേരായിത്തീരുന്നു. ഭിന്നശേഷിയുള്ളവരെ യുഎഇ ഒൗദ്യോഗികമായി വിളിക്കുന്നതുതന്നെ ‘നിശ്ചയദാർഢ്യമുള്ളവർ’ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാരെ ‘ദിവ്യാംഗ്’ എന്നു വിളിച്ചുതുടങ്ങിയിട്ടുമുണ്ട്. 

സംസ്ഥാന സർക്കാരിന്റെ സർവേ പ്രകാരം ശാരീരിക, മാനസിക

വെല്ലുവിളികൾ നേരിടുന്ന എട്ടു ലക്ഷത്തിലേറെപ്പേരാണു കേരളത്തിലുള്ളത്. നമ്മുടേതു സമ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാർ ലക്ഷ്യം തീർച്ചയായും പ്രതീക്ഷ പകരുന്നു. സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം 3% ആയിരുന്നത് 4% ആക്കിയത് ഈയിടെയുണ്ടായ ശ്രദ്ധേയ നടപടിയാണ്. സർക്കാർ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എത്തുന്ന മുതിർന്ന പൗരന്മാർക്കു പുറമേ, ഭിന്നശേഷിക്കാരെക്കൂടി ക്യൂവിൽ നിർത്താതെ തന്നെ സേവനം ലഭ്യമാക്കണമെന്ന സർക്കാർ ഉത്തരവിറങ്ങിയതും ഈയിടെയാണ്. ഭിന്നശേഷിക്കാർക്കായി പല ക്ഷേമപദ്ധതികളും സർക്കാർ നടപ്പാക്കിവരുന്നു.

ഭിന്നശേഷിയുള്ളവർക്കു പരിചരണവും സംരക്ഷണവും ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി, സമഗ്ര കാഴ്ചപ്പാടോടെ  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘അനുയാത്ര’ പദ്ധതി പുരോഗമിക്കുകയുമാണ്. ഈ മേഖലയിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ മുതൽ പുനരധിവാസം വരെ, ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന സമഗ്രസമീപനമാണ് ‘അനുയാത്ര’യിൽ ഉദ്ദേശിക്കുന്നത്. 

അതേസമയം, ഭിന്നശേഷിക്കാർ ഏറ്റവുമധികം എത്തുന്ന സർക്കാർ സ്ഥാപനങ്ങളിലെ അവസ്ഥ അത്ര സൗഹാർദപരമല്ലെന്നതു കാണാതിരിക്കാനുമാവില്ല. സെക്രട്ടേറിയറ്റിൽ പോലും ഓഫിസുകളിലേക്കു പ്രവേശിക്കാൻ പ്രത്യേക റാംപോ കൈവരിയോ ഇല്ലെന്നതു നിർഭാഗ്യകരമാണ്. ചക്രക്കസേരയിൽ എത്തുന്ന ഭിന്നശേഷിക്കാരെയും  മറ്റും രണ്ടോ മൂന്നോ പേർ ചേർന്നു കസേരയോടെ ഉയർത്തിവേണം അകത്തേക്കു കടത്താൻ. മുകൾനിലകളിലേക്കു ലിഫ്റ്റ് സൗകര്യം പല ഓഫിസുകളിലും ഉണ്ടെങ്കിലും ലിഫ്റ്റ് ഇല്ലാത്ത ചില കലക്ടറേറ്റുകളുമുണ്ട് കേരളത്തിൽ. ജില്ലാ ഭരണകേന്ദ്രങ്ങളിൽ ഇതാണു സ്ഥിതിയെങ്കിൽ മറ്റു പല സർക്കാർ ഓഫിസുകളിലെയും അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നമ്മുടെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പൂർണമായും ഭിന്നശേഷി സൗഹൃദമാകാൻ ഇനിയും വൈകിക്കൂടാ. 

ക്ഷേമപദ്ധതികൾ പലതുണ്ടെങ്കിലും അതൊന്നും അർഹിക്കുന്നവരിലെല്ലാം എത്തുന്നില്ലെന്ന പരാതികൾ വ്യാപകമാണെന്നിരിക്കെ, കേരളത്തെ ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം സഫലമാകേണ്ടതുണ്ട്. ഭിന്നശേഷിക്കാരുടെ മുന്നോട്ടുള്ള യാത്രയിൽ പൊതുസമൂഹവും ഒപ്പമുണ്ടാകണം. അത്തരമൊരു നല്ല മാറ്റം സൃഷ്ടിക്കുന്ന ആത്മവിശ്വാസത്തോടെയാകണം അടുത്ത വർഷം ഇതേ ദിനത്തെ നാം വരവേൽക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com