ADVERTISEMENT

ലോകം അനുദിനം പുരോഗമിക്കുകയാണ്. ആൺ, പെൺ വ്യത്യാസമില്ലാതെ അതേ വേഗത്തിൽ മുന്നേറുകയാണു നമ്മുടെ ജീവിതവും. ആ മാറ്റമൊന്നും അറിയാത്ത ചിലർ ഇപ്പോഴുമുണ്ടെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നതാണ് മലപ്പുറം അങ്ങാടിപ്പുറത്ത് ഇന്നലെ എനിക്കുണ്ടായ അനുഭവം. 

മാറിവരുന്ന സാമൂഹിക സാഹചര്യങ്ങൾ, തലമുറകളുടെ ത്യാഗങ്ങൾ എന്നിവയിലൂടെ സ്ത്രീകൾ അവരുടെ ജീവിതസ്വാതന്ത്ര്യം തിരിച്ചുപിടിക്കുമ്പോൾ അത് അംഗീകരിക്കാൻ കൂട്ടാക്കാത്തവർ ഇപ്പോഴുമുണ്ടെന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മുതൽ റെസ്റ്റ് ഹൗസ് വരെയുള്ള ഓട്ടോ യാത്ര എന്നെ ഓർമിപ്പിച്ചു. സ്ത്രീയെന്ന നിലയിലും വനിതാ കമ്മിഷൻ അംഗമെന്ന നിലയിലും വലിയ അധിക്ഷേപമായാണു സംഭവത്തെ കാണുന്നത്. ഇത് ഒറ്റപ്പെട്ട അനുഭവമല്ലെന്നു പലരിൽനിന്നും പിന്നീടറി​ഞ്ഞു. നടപടിയുണ്ടാകുമെന്ന് ഉറപ്പ്. 

അങ്ങാടിപ്പുറം പഞ്ചായത്തിലെ കുടുംബശ്രീ വാർഷികത്തിൽ പങ്കെടുക്കാനാണ് കൊല്ലത്തുനിന്ന് ഞാൻ തനിച്ചു ട്രെയിനിലെത്തിയത്. സമയം രാവിലെ 6.30. വരിനിന്ന് ഊഴമെത്തിയപ്പോൾ കിട്ടിയ ഓട്ടോ ടാക്സിയിൽ കയറി. പ്രധാന റോഡിൽനിന്ന് അൽപം മാറിയാണു റെയിൽവേ സ്റ്റേഷൻ. റെസ്റ്റ് ഹൗസിലേക്കാണെന്നു പറഞ്ഞപ്പോൾ, സ്ഥലം അറിയില്ലെന്നു പുച്ഛത്തോടെയുള്ള ഡ്രൈവറുടെ മറുപടി.

കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകാൻ മടിയാണെന്നതിന്റെ സൂചനയായിരുന്നു അത്. നിർബന്ധിച്ചപ്പോൾ മുന്നോട്ടുപോയെങ്കിലും ഇടവഴിയിൽ നിർത്തി. അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ് ഓട്ടോയിൽനിന്ന് ഇറങ്ങാൻ പറഞ്ഞു. ഇവിടെ ഇറങ്ങാനല്ല കയറിയതെന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. സംഘാടകരെ ഞാൻ ഫോണിൽ വിളിക്കുന്നതു കേട്ടപ്പോൾ ഡ്രൈവർക്ക് ആളെ മനസ്സിലായി. ‘വലിഞ്ഞുകയറി വന്ന സ്ത്രീ’ അതോടെ ‘മാഡം’ ആയി. ഇക്കാര്യം ഞാൻ കുടുംബശ്രീ പരിപാടിയിൽ പറഞ്ഞു. പാതിവഴിയിൽ ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങില്ലെന്നു തീർത്തു പറയണമെന്നാണു ഞാൻ പ്രസംഗിച്ചത്. 

ഇത് ഒരു സ്ഥലത്തെ, ഒരാളുടെ മാത്രം അനുഭവമല്ലെന്ന തികഞ്ഞ ബോധ്യമുണ്ട്. അങ്ങാടിപ്പുറം സ്റ്റേഷനിൽ മാത്രം നോക്കൂ. മലപ്പുറം ജില്ലയിൽനിന്നു പഠിക്കാൻ പുറത്തുപോകുന്ന ധാരാളം പെൺകുട്ടികൾ ആശ്രയിക്കുന്ന സ്റ്റേഷൻ. ആർസിസിയിലേക്കും ശ്രീചിത്രയിലേക്കുമുള്ള നൂറുകണക്കിനു സ്ത്രീകളും അതേ സ്റ്റേഷനിൽനിന്നാണു പുറപ്പെടുന്നത്. അവരിൽ പലർക്കും കുറഞ്ഞ ദൂരം ഓടാനാവില്ലെന്നു പറഞ്ഞ് അസമയത്ത് ഇറക്കിവിട്ട അനുഭവമുണ്ടായിട്ടുണ്ട്. എന്നെ ഇറക്കിവിട്ട അതേ സ്ഥലത്ത്, കാൻസർ ബാധിതയായ മകളുമായി എത്തിയ യുവതിയെ ഇറക്കിവിട്ടെന്ന പരാതി ഇന്നലെ ലഭിച്ചു. 

സംസ്ഥാനത്തെ മറ്റു റെയിൽവേ സ്റ്റേഷനുകൾ, തൊഴിലിടങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം അനുഭവങ്ങൾ േനരിടുന്നവരുണ്ട്. രാത്രിനടത്തം വഴി, പൊതു ഇടങ്ങൾ രാപകൽ വ്യത്യാസമില്ലാതെ പെണ്ണിനു കൂടി അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. അവിടെ ‘കുറഞ്ഞ ദൂരം’ പറഞ്ഞു യാത്ര നിഷേധിക്കുന്നതു ശരിയാണോ എന്നു ചിന്തിക്കണം. പിതാവിന്റെ ആശുപത്രി ബില്ലടയ്ക്കാനുള്ള പണത്തിന് പുലർച്ചെ 2.30ന് എടിഎം തേടി എറണാകുളം നഗരത്തിൽ ഇറങ്ങിനടന്ന അനുഭവം ഇപ്പോൾ ഞാൻ വീണ്ടുമോർക്കുന്നു.

ഈ ദുരനുഭവത്തെ ഒരു സാധാരണ സ്ത്രീയുടെ മനോവികാരത്തോടെയല്ലാതെ സമീപിക്കാൻ കഴിയില്ല. എന്നാൽ, ഡ്രൈവറുടെ പെരുമാറ്റത്തെ ഉത്തരവാദപ്പെട്ട ഒരു കമ്മിഷനിലെ അംഗം എന്ന നിലയ്ക്ക് ഒഴുക്കൻ മട്ടിൽ വിടാനും പറ്റില്ല. വണ്ടിയിൽ കയറിയത് പുരുഷനാണെങ്കിൽ ഇങ്ങനെ ഇറക്കിവിടുമോ? എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സാധാരണ മനുഷ്യർ അവരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ഓടി നടക്കുമ്പോൾ അവരെ നിസ്സാഹയതയിലേക്ക് ഇറക്കിവിടുന്നവർ സ്വയം വിലയിരുത്തണം.

സന്ധ്യയ്ക്കും പുലർച്ചെയുമാണ് യാത്രക്കാരായ സ്ത്രീകൾക്കു നേരെ കൂടുതൽ ആക്രമണങ്ങളുണ്ടാകുന്നത് എന്നതിനാൽ, തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളോടും പെൺകുട്ടികളോടും പെരുമാറേണ്ടത് എങ്ങനെയെന്ന് എല്ലാവരും ആലോചിക്കണം.

ഡ്രൈവർമാരിൽ സ്ത്രീകൾക്കുള്ള വിശ്വാസമാണ് ഇത്തരം സംഭവങ്ങളിലൂടെ നഷ്ടമാകുന്നത്. നമ്മുടെ നഗരങ്ങളിലെ ഭൂരിഭാഗം ഓട്ടോക്കാരും ഇത്തരം വിവേചനമനസ്സുമായി ജീവിക്കുന്നവരല്ല എന്നറിയാം. കൊല്ലത്തു രാത്രി സഹായവുമായി എത്തിയ ഓട്ടോക്കാരനെ ഓർക്കുന്നു. മറ്റൊരിക്കൽ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോക്കാരൻ മറ്റൊരു ഓട്ടോ വിളിച്ചു വിട്ടുതന്നതും ഓർക്കുന്നു. പ്രയാസപ്പെടുന്നവർക്കു സൗജന്യയാത്ര വാഗ്ദാനം ചെയ്ത, അപകടത്തിലാകുന്ന പെൺകുട്ടികളെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ച ഡ്രൈവർമാരുടെ നാടാണിത്. അവർക്കു കൂടി അപമാനമാണ് ഇത്തരം സംഭവങ്ങൾ.

‌(സംസ്ഥാന വനിതാ കമ്മിഷൻ അംഗമാണു ലേഖിക) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com