ADVERTISEMENT

ആന്ധ്രപ്രദേശിൽ കടുത്ത മഞ്ഞുകാലം. തണുത്തുറഞ്ഞു പുകമഞ്ഞിലാണ്ടു കിടക്കുന്ന തീരസംസ്ഥാനത്തു പക്ഷേ, രാഷ്ട്രീയ താപനിലയിൽ കയറ്റമാണിപ്പോൾ. 5 വർഷം എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും (വൈഎസ്ആർസിപി) നേർക്കുനേർ കടുത്ത രാഷ്ട്രീയപ്പോരിലായിരുന്നു. കഴിഞ്ഞ വർഷം മേയിൽ ടിഡ‍ിപിയിൽനിന്നു വൈഎസ്ആർസിപി അധികാരം പിടിച്ചതോടെ കുറച്ചുനാൾ രംഗം ശാന്തമായിരുന്നു. അമരാവതി സംസ്ഥാന തലസ്ഥാനമാക്കുക പ്രായോഗികമല്ലെന്നു കഴിഞ്ഞ ഓഗസ്റ്റിൽ മന്ത്രി ബോട്സ സത്യനാരായണ നടത്തിയ പ്രസ്താവനയാണ് ഇരു കക്ഷികളും തമ്മിൽ വീണ്ടും പോർമുഖം തുറന്നത്.

സത്യനാരായണയുടെ പ്രസ്താവനയ്ക്കു പിന്നാലെ, നിലവിലെ തലസ്ഥാനവും സംസ്ഥാനത്തിന്റെ പൊതുവികസനവും സംബന്ധിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. മുൻ ഐഎഎസ് ഓഫിസർ ജി.എൻ.റാവുവിന്റെ നേതൃത്വത്തിലായിരുന്നു വിദഗ്ധ സമിതി. അധികാര വികേന്ദ്രീകരണ മാതൃക പിന്തുടർന്ന് ഒന്നിലേറെ തലസ്ഥാനങ്ങൾ ആന്ധ്രയ്ക്ക് ഉണ്ടാകുന്നതിൽ തെറ്റില്ലെന്നു ഡിസംബറിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി നിയമസഭയിൽ പ്രഖ്യാപനം നടത്തി. അമരാവതി മേഖലയിലെ കർഷകരും ടിഡിപി പ്രവർത്തകരും ഇതോടെ പ്രക്ഷോഭം തുടങ്ങി.

ടിഡിപി സർക്കാരിന്റെ കാലത്തു ചന്ദ്രബാബു നായിഡു വിഭാവനം ചെയ്തതു പോലെ അമരാവതി തലസ്ഥാനം എന്ന പദ്ധതിയുമായി മുന്നോട്ടു പോകണമെന്നായിരുന്നു ആവശ്യം.അതിനിടെ, ജി.എൻ.റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി, വിശാഖപട്ടണം എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായും കർണൂൽ ജുഡീഷ്യൽ (നീതിന്യായം) തലസ്ഥാനമായും അമരാവതി ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനവുമായി ശുപാർശ ചെയ്തു റിപ്പോർട്ട് നൽകി. ചന്ദ്രബാബു നായിഡുവും മുതിർന്ന പാർട്ടി നേതാക്കളും രംഗത്തിറങ്ങിയതോടെ അമരാവതിയിൽ പ്രക്ഷോഭം ശക്തി പ്രാപിച്ചു.

തലസ്ഥാനം നിർമിക്കാനായി നായിഡു സർക്കാരിന്റെ കാലത്ത് അമരാവതിയിൽ 33,000 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. അന്തിമ തീരുമാനമെടുക്കാൻ ഉന്നതാധികാര സമിതിയും രൂപീകരിച്ചിരുന്നു. അമരാവതിയിലും സമീപത്തുമുള്ള ആയിരക്കണക്കിനു ഗ്രാമങ്ങളിലെ കർഷകരാണ് ഒന്നാംകിട നഗരം സ്വപ്നം കണ്ടു കൈവശമുള്ള കൃഷിഭൂമി വിട്ടുകൊടുത്തത്. പുതിയ സർക്കാർ വിശാല അമരാവതി പദ്ധതി ഉപേക്ഷിച്ചതോടെ, ഭൂമി വിട്ടുകൊടുത്തവർ നിരാശരായി. സർക്കാർ ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുത്താലും ഇനി അവിടെ കൃഷി സാധ്യമാകുമോ എന്ന ആശങ്ക കർഷകർക്കുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച അമരാവതിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ജഗൻമോഹൻ മന്ത്രിസഭ 3 തലസ്ഥാനങ്ങൾ നിർമിക്കാനുള്ള ശുപാർശ അംഗീകരിച്ചു. ടിഡിപി അംഗങ്ങൾ എതിർത്തു. നിയമസഭയിൽ വൻബഹളമായതോടെ 17 അംഗങ്ങളെ സസ്പെൻഡ് ചെയ്തു. അർധരാത്രിക്കു മുൻപേ ബിൽ പാസാക്കുമ്പോൾ ടിഡിപി എംഎൽഎമാർ നിയമസഭാ മന്ദിരത്തിനു മുന്നിൽ ധർണയിരിക്കുകയായിരുന്നു.
അമരാവതിയിൽ നൈരാശ്യം പടരുമ്പോൾ വിശാഖപട്ടണം മേഖലയിൽ ഭൂമിവില കുതിച്ചുയർന്നു.

കർണൂലിലെ ജനങ്ങളും ആഹ്ലാദഭരിതരായിരുന്നു. വിശാഖപട്ടണത്തിലെയും കർണൂലിലെയും ജനങ്ങൾ ജഗൻമോഹൻ സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്തതോടെ അവിടത്തെ ടിഡിപി നേതാക്കളും പ്രവർത്തകരും വിഷമസന്ധിയിലായി. അമരാവതിയുടെ പേരിലുള്ള നായിഡുവിന്റെ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ അവർ മടിച്ചുനിന്നു.

ഒന്നിലേറെ തലസ്ഥാനങ്ങൾ എന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ ജഗന്‍മോഹനെ പ്രേരിപ്പിച്ചതെന്താണ്? തന്റെ രാഷ്ട്രീയശത്രുവും മുൻഗാമിയുമായ നായിഡുവിന്റെ അമരാവതി പദ്ധതി തുടരാനുള്ള വിമുഖത മാത്രമല്ല. പ്രധാനപ്പെട്ട സംഗതി സാമ്പത്തികഭാരം തന്നെ. അമരാവതിയെ തലസ്ഥാനമാക്കി വികസിപ്പിച്ചെടുക്കാൻ കുറഞ്ഞത് ഒരുലക്ഷം കോടി രൂപയെങ്കിലും നിക്ഷേപിക്കേണ്ടി വരുമെന്നാണു സർക്കാർ കണക്ക്. ഈ പണം സർക്കാരിന്റെ കയ്യിലില്ല. കർണൂലിലാണെങ്കിൽ ഹൈക്കോടതി സമുച്ചയം നിർമിക്കാൻ ഇഷ്ടം പോലെ സർക്കാർ ഭൂമിയുണ്ട്, വിശാഖപട്ടണത്തു സെക്രട്ടേറിയറ്റ് സ്ഥാപിക്കാൻ സജ്ജമായ കെട്ടിടങ്ങളുണ്ട്. അമരാവതിയിൽ നിലവിൽ നിയമസഭാ മന്ദിരവും ഉണ്ട്.

ടിഡിപിക്കും നായിഡുവിനും ഇതൊരു വിഷമഘട്ടമാണ്. 3 തലസ്ഥാനങ്ങൾ വരുന്നതു കൊണ്ടു ജഗൻമോഹന് ഒന്നും നഷ്ടമാകാനില്ല. നായിഡുവിനാകട്ടെ തന്റെ അമരാവതി സ്വപ്നം തകർന്നടിഞ്ഞു. തലസ്ഥാന വിഷയത്തിൽ ടിഡിപിയിൽ ഭിന്നത ഉയർന്നതും വെല്ലുവിളിയായി.

ആന്ധ്രയിൽ തദ്ദേശ തിരഞ്ഞെടുപ്പു വരാൻ പോകുന്നു. അമരാവതി വിഷയത്തിൽ വലിയ ആവേശം കാട്ടേണ്ടതില്ലെന്നാണു പുതിയ തലസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും ടിഡിപി പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. വിശാഖപട്ടണത്തും കർണൂലിലും അതു നിഷേധവികാരമാണുണ്ടാക്കുക.
പുതിയ തലസ്ഥാന ബിൽ സഭയിൽ അവതരിപ്പിക്കും മുൻപേ, ലെജിസ്ലേറ്റീവ് കൗൺസിലിലെ ടിഡിപിയുടെ മുതിർന്ന നേതാവ് ഡി.എം.വരപ്രസാദ് തന്റെ പദവി ഒഴിഞ്ഞു. 4 ടിഡിപി എംഎൽസിമാർ പാർട്ടിനയത്തിനു വിരുദ്ധമായി വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com