ADVERTISEMENT

രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക മുരടിപ്പ് മറികടക്കാൻ നേരിട്ടുള്ള വഴികൾ തേടുന്നില്ലെങ്കിൽപ്പോലും കർഷകക്ഷേമത്തിനും അടിസ്ഥാന വികസനം മുതൽ വിദ്യാഭ്യാസം വരെയുള്ള മേഖലകളിലും വിവിധ പദ്ധതികൾക്ക് ഇടം നൽകുന്നതുകൊണ്ട് കേന്ദ്ര ബജറ്റ് ശ്രദ്ധേയമാകുന്നു. ആദായനികുതി ഘടനയിൽ വൻ പൊളിച്ചെഴുത്തു നടത്തുന്ന ധനമന്ത്രി നിർമല സീതാരാമൻ, പൊതുമേഖലാ ഓഹരികളുടെ വിൽപനയ്ക്കു വേഗവും പരപ്പും കൂട്ടി രാജ്യം ഇനിയങ്ങോട്ടു സഞ്ചരിക്കാനിരിക്കുന്ന സാമ്പത്തികദിശ അടയാളപ്പെടുത്തുന്നുമുണ്ട്. 

‌രാജ്യത്തിന്റെ സാമ്പത്തിക വേരുകൾ മുഖ്യമായും പടരുന്നതു കൃഷിയിടങ്ങളിലാണെന്ന തിരിച്ചറിവുതന്നെയാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. 2022ന് അകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മുൻ പ്രഖ്യാപനം ആവർത്തിച്ച് കൃഷി, ഗ്രാമ വികസന, ജലസേചന മേഖലകളുടെ വികസനത്തിനു കർമദൗത്യം തയാറാക്കിയ കേന്ദ്ര സർക്കാർ, 16 ഇന പദ്ധതികളാണു പ്രഖ്യാപിച്ചത്; 2.83 ലക്ഷം കോടി രൂപ വകയിരുത്തുകയും ചെയ്തു. പാൽ, മത്സ്യം, മാംസം എന്നിവ റെയിൽ മാർഗം കൊണ്ടുപോകാനുള്ള  പദ്ധതിയിലും അവ വിമാനങ്ങളിൽ അയയ്ക്കാനുള്ള  പദ്ധതിയിലും കർഷകർക്കു പ്രതീക്ഷ വയ്ക്കാം. വിവിധ തലങ്ങളിൽ സംഭരണശാലകൾ, കർഷകർക്കു സോളർ പമ്പുകൾ തുടങ്ങിയ പദ്ധതികളുമുണ്ട്. 

മത്സ്യമേഖലയ്ക്കു വേണ്ടിയുള്ള പദ്ധതികൾ തീർച്ചയായും കേരളത്തിന്റെ‍ തീരമേഖലയ്ക്ക് ഉണർവു നൽകുമെന്നു പ്രതീക്ഷിക്കാം. മത്സ്യ ഉൽപാദനവും കയറ്റുമതിയും വൻ തോതിൽ ഉയർത്താൻ ലക്ഷ്യമിടുന്നതും പ്രതീക്ഷ തരുന്നു. മത്സ്യബന്ധന മേഖലയിലേക്കു യുവാക്കളെ ആകർഷിക്കാനുള്ള സാഗർ മിത്ര പദ്ധതി ശ്രദ്ധേയമാണ്. പാലുൽപാദനം 2025ന് അകം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുമുണ്ട്. 

രാജ്യത്തെ ഗ്രാമീണ മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമൊക്കെ നൽകുന്ന ശ്രദ്ധ കയ്യടി നേടിയെടുക്കുകയും ചെയ്യും. സ്‌ത്രീകൾക്കും കുട്ടികൾക്കും സാമൂഹിക ക്ഷേമത്തിനും ഊന്നൽ നൽകിയുള്ള പല പദ്ധതികളും ബജറ്റിലുണ്ട്. പുതിയ ഭാരതമെഴുതേണ്ട യുവതയ്ക്കുവേണ്ടി വിവിധ പദ്ധതികളാണു ധനമന്ത്രി കൊണ്ടുവരുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള കൈത്താങ്ങ് എടുത്തുപറയണം. നൈപുണ്യ പരിശീലനത്തിനും തൊഴിൽ ലഭ്യതയ്‌ക്കും പുതിയ സാങ്കേതിക വിദ്യകൾക്കും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര വർധനയ്‌ക്കും പ്രത്യേക ഊന്നൽ നൽകുന്നുമുണ്ട്. 

ജനങ്ങളുടെ വരുമാനവും ക്രയശേഷിയും കൂട്ടും എന്ന പ്രഖ്യാപനവുമായാണു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചതുതന്നെ. പണമൊഴുക്കു വർധിപ്പിച്ചു വിപണിയെ വീണ്ടും ചലനാത്മകമാക്കുന്നതിനുള്ള ശ്രമങ്ങളാണു നടത്തിയിട്ടുള്ളത്. ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അവ ശമ്പളവരുമാനക്കാരുടെ പ്രതീക്ഷകൾക്കൊത്തുയർന്നില്ല. ഇളവുകൾ വേണ്ടെന്നുവയ്ക്കുന്നവർക്കാണു പുതിയ ആദായനികുതി നിരക്കു പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, ആദായ നികുതി നിയമത്തിൽ നിലവിൽ വിവിധയിനങ്ങളിലായുള്ള നൂറിലേറെ ഇളവു വ്യവസ്ഥകളിൽ 70 എണ്ണം ഒഴിവാക്കുമെന്നു പറയുന്നതിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ട്. നികുതിയിളവിലൂടെ  വർധിക്കുന്ന പണം വിപണിയിലെത്തുമെന്ന കണക്കുകൂട്ടലുകളുടെ ഫലപ്രാപ്തി കണ്ടറിയേണ്ടതുമാണ്.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന ദുർഘട സാഹചര്യത്തിൽ ആസ്തികൾ വിറ്റു വിപണിയെ ചലനാത്മകമാക്കുക എന്ന നടപടിയാണു സർക്കാർ സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷനിലെ (എൽഐസി) കേന്ദ്ര സർക്കാരിന്റെ ഓഹരിയുടെ ഒരു വിഹിതം വിറ്റഴിക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചതു സമ്മിശ്ര പ്രതികരണങ്ങൾക്കു കാരണമായിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്നത് ‘വിത്തെടുത്തു കുത്തുന്നതു’പോലെ അപകടമാണെന്ന  വിമർശനമുയരുന്നുമുണ്ട്. സ്വകാര്യമേഖലയിൽ കൂടുതൽ മുതൽമുടക്കാണ് ഉൽപാദനവും തൊഴിലവസരവും മെച്ചപ്പെടാൻ സഹായിക്കുന്നതെന്ന ബോധ്യം ഈ ബജറ്റിലും നന്നായി പ്രതിഫലിക്കുന്നു. സ്വകാര്യ– സർക്കാർ പങ്കാളിത്തത്തെ ബജറ്റ് കാര്യമായി താലോലിക്കുകയും  ചെയ്യുന്നു.

വിദേശത്തു താമസിക്കുന്ന  ഇന്ത്യാക്കാർ അവർ താമസിക്കുന്ന രാജ്യത്തു നികുതി നൽകുന്നില്ലെങ്കിൽ ഇനി അവരുടെ വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടിവരുമെന്നതിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്. ഒരു വ്യക്തിയെ നോൺ റസിഡന്റ് ഇന്ത്യൻ (എൻആർെഎ ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ദിവസം വിദേശത്തു താമസിച്ചിരിക്കണമെന്ന  വ്യവസ്ഥയും പ്രവാസികൾക്ക് ഇരുട്ടടിയാകും. ഒരു വർഷം 182 ദിവസം വിദേശത്തു താമസിച്ചിരുന്ന പ്രവാസിയെയാണ് ഇതുവരെ എൻആർെഎ എന്ന നിലയിൽ പരിഗണിച്ചിരുന്നത്. 

പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ചെറിയ സഹായങ്ങൾക്കപ്പുറം കേരളത്തിനു പ്രത്യേകിച്ചൊന്നുമില്ലെന്നു മാത്രമല്ല, വായ്പ പരിധി കൂട്ടണമെന്ന ആവശ്യം പരിഗണിച്ചിട്ടുമില്ല. കേരളത്തിനുണ്ടായ പ്രളയവെല്ലുവിളികളെ മറികടക്കുന്നതിലും ബജറ്റ് സഹായിച്ചില്ല. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അവഗണിച്ചെന്ന സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com