തിരിച്ചറിവിന്റെ യാത്രകൾ
Mail This Article
മികച്ച ഗുരുവിനെത്തേടി യുവാവു യാത്ര തിരിച്ചു. മരച്ചുവട്ടിലിരുന്ന മധ്യവയസ്കനോട് അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കുറച്ചുപേരുടെ വിലാസം നൽകി. വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞ യുവാവ് നിരാശനായി മടങ്ങി. പഴയ മരച്ചുവട്ടിൽ പണ്ടു കണ്ട അതേ ആൾ തൂവെള്ളത്താടിയും മുടിയുമൊക്കെയായി ഇരിപ്പുണ്ട്. യുവാവു തിരിച്ചറിഞ്ഞു – ഇതാണ് ഞാൻ തേടുന്ന ഗുരു! ‘‘എന്തുകൊണ്ടാണ് ഈ സത്യം അന്നു വെളിപ്പെടുത്താതെ മറ്റുള്ളവരുടെ വിലാസങ്ങൾ നൽകി എന്നെ പറഞ്ഞയച്ചത് ?’’. ഗുരു പറഞ്ഞു: ‘‘അന്ന് എന്നെ തിരിച്ചറിയാനുള്ള വളർച്ച നിനക്കുണ്ടായിരുന്നില്ല. ഏറെ അലഞ്ഞുതിരിഞ്ഞതു കൊണ്ടാണ് ഇപ്പോൾ മനസ്സിലായത്’’.
അനുഭവങ്ങളില്ലാത്തവർ അകക്കാമ്പ് ഇല്ലാത്തവരാണ്. ചിന്നിച്ചിതറിയ അറിവുകളിൽനിന്നു മാത്രം ആർക്കും ഉൾവിളിയോ അവബോധമോ ഉണ്ടാകില്ല. അന്വേഷിച്ചു നടക്കുന്നവർ കടന്നുപോകുന്ന അതുല്യ അനുഭവങ്ങളാണ്, അവർ കണ്ടെത്തിയ സത്യത്തെക്കാൾ നിർണായകം. സഞ്ചാരികളുടെ ഇന്ദ്രിയങ്ങൾക്ക് ധ്യാനിക്കുന്നവന്റെ മനസ്സിനെക്കാൾ വൈവിധ്യാനുഭവങ്ങൾ ഉണ്ടാകും.
എവിടെയോ ഉള്ള എന്തിനെയോ ലക്ഷ്യമാക്കി അതിവേഗം പായുന്നതിനിടെ, കാണേണ്ടവയെ കാണാതെയും അറിയേണ്ടവയെ അറിയാതെയും പോകുന്നതാണ് ജീവിതത്തിലെ വലിയ നഷ്ടം. അന്വേഷിച്ചിട്ടു കണ്ടുകിട്ടിയില്ല എന്നതിനെക്കാൾ ഹൃദയഭേദകമാണ് കൂടെയുണ്ടായിട്ടും തിരിച്ചറിയാതെ പോയി എന്നത്. ആദ്യ യാത്രയിൽ പല കാഴ്ചകളും, അവ എത്ര ശ്രേഷ്ഠമായിരുന്നാലും ശ്രദ്ധിക്കപ്പെടാതെ പോകും. എന്നാൽ, നിഷേധിച്ച പലതും എത്രത്തോളം നിർണായകമായിരുന്നുവെന്ന് ആവർത്തിക്കപ്പെടുന്ന യാത്രകൾ വെളിവാക്കിത്തരും.
ഓരോ സഞ്ചാരവും പുതിയ അർഥങ്ങളും അറിവുകളും പകരും. അവയെല്ലാം പക്വതയ്ക്ക് അടിത്തറ പാകും. ഒരു ലക്ഷ്യവും ഒന്നാം ദിവസം തന്നെ പൂർത്തീകരിക്കപ്പെടാറില്ല. ഒരു തിരിച്ചുവരവും അപമാനത്തിനും അവഹേളനത്തിനുമുള്ള കാരണവുമല്ല. ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിരുന്നു എന്നു തിരിച്ചറിയാനും ഒരു പിൻവാങ്ങൽ നല്ലതാണ്.