ADVERTISEMENT

വിനോദസഞ്ചാരത്തോടൊപ്പം സഹയാത്ര ചെയ്യേണ്ടതാണ് ആതിഥേയത്വത്തിന്റെ കരുതലും സുരക്ഷിതത്വവും. സംസ്ഥാനത്തിനു വർഷംതോറും ശരാശരി 34,000 കോടി രൂപ വരുമാനം നേടിത്തരുന്നതിനൊപ്പം, 15 ലക്ഷം പേർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും ലഭ്യമാക്കുന്ന ടൂറിസം മേഖലയിൽ അതനുസരിച്ചുള്ള സൗകര്യങ്ങളും സഞ്ചാരസുരക്ഷിതത്വവും കൂടി ഉറപ്പാക്കാൻ നാം ശ്രദ്ധിക്കാത്തതെന്താണ്? വിദേശസഞ്ചാരികളുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ രണ്ടു സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് അതുതന്നെയാണ്.

തേക്കടിയിൽ ബോട്ടിങ്ങിനിടെ കുഴഞ്ഞുവീണ അയർലൻഡ് സ്വദേശി ആംബുലൻസ് സൗകര്യമില്ലാത്തതുകൊണ്ടു ചികിത്സ കിട്ടാതെ മരിച്ചത് വിദേശത്തെ സഞ്ചാരപ്രിയർക്കെങ്കിലും വെറും വാർത്തയല്ല. കൃത്യസമയത്തു വനംവകുപ്പ് ആംബുലൻസ് സൗകര്യമൊരുക്കാത്തതാണു മരണകാരണമെന്നാണ് അന്നു തേക്കടിയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുടെ ആരോപണം. വിദേശത്തുനിന്നുള്ളവരടക്കം ഏറെ സഞ്ചാരികൾ എത്തുന്ന തേക്കടിയിൽ ചികിത്സാസൗകര്യമില്ലെന്നതും ഏറ്റവും അടുത്തുള്ള കുമളി ഗവ. ആശുപത്രിയിൽത്തന്നെ പ്രാഥമികചികിത്സാ സൗകര്യം മാത്രമാണുള്ളതെന്നും അറിയാതെയാണോ നാം സഞ്ചാരികളെ ഇവിടേക്കു ക്ഷണിച്ചുകൊണ്ടിരിക്കുന്നത്?

ഫോർട്ട്കൊച്ചിയിൽ നടപ്പാതയിലെ തകർന്ന സ്ലാബിൽ കുടുങ്ങി ബ്രിട്ടിഷ് സ്വദേശിനിക്കു വാരിയെല്ലിനും കാലിനും പരുക്കേറ്റതാണ് ഈയിടെയുണ്ടായ മറ്റൊരു നിർഭാഗ്യസംഭവം. ഭർത്താവിനോടൊപ്പം നടക്കുമ്പോഴാണ് സ്ലാബിൽ കാൽ കുടുങ്ങിയത്. വഴിവിളക്ക് ഇല്ലാതിരുന്നതിനാൽ, തകർന്ന സ്ലാബ് ശ്രദ്ധയിൽപെട്ടിരുന്നില്ല. വഴിയാത്രികരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബീച്ചിലെ മനോഹരമായ സൂര്യാസ്തമയം കണ്ടു ഹോട്ടലിലേക്കു മടങ്ങുമ്പോഴാണ് അവർക്കു ജീവിതത്തിൽ മറക്കാനാവാത്ത ഈ അപകടമുണ്ടായതെന്നുകൂടി ഓർമിക്കാം.

വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചി – മട്ടാഞ്ചേരി മേഖലകളിൽ ഒട്ടേറെ സ്ഥലങ്ങളിൽ കാനകൾ ശോചനീയാവസ്ഥയിലാണ്. ചിലയിടത്തു സ്ലാബുകൾ തകർന്നുകിടക്കുകയാണെങ്കിൽ മറ്റു ചിലയിടത്ത് സ്ലാബ് തന്നെയില്ലാത്ത അവസ്ഥയാണ്. കാനയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പെന്നോണം, സ്ലാബില്ലാത്ത ചിലയിടങ്ങളിൽ നാട്ടുകാർ മരച്ചില്ലകൾ നിരത്തിവച്ചിരിക്കുന്നു. നൂറുകണക്കിനു വിനോദസഞ്ചാരികൾ നടന്നുപോകുന്നിടത്താണ് ഈ സ്ഥിതി. കാനയിൽ വീണു പരുക്കേറ്റ ബ്രിട്ടിഷ് വനിത ഹെയ്സൽ ടർണർ തിരിച്ചുപോകുന്നതിനു മുൻപു പറഞ്ഞത് കേരളത്തിനു കേൾക്കാനുള്ളതാണ്: ‘ഇനി കൊച്ചിയിലേക്കില്ല.’ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ എത്രമാത്രം മോശമാണെന്നതിന്റെ രണ്ടു സമീപകാല ഉദാഹരണങ്ങൾ മാത്രമാണിത്.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി എത്തിയ നൊബേൽ സമ്മാനിതൻ മൈക്കൽ ലെവിറ്റിനെ പൊതു പണിമുടക്കിന്റെ പേരിൽ വഞ്ചിവീട്ടിൽ തടഞ്ഞുവച്ചതും ഈയിടെയാണ്. സമൂഹമാധ്യമത്തിലെ വിശ്വസനീയമായ ഒരു പോസ്റ്റ് മതി, ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ മാറ്റു കുറയ്ക്കാൻ എന്നതു നാം മറന്നുകൂടാ. കായൽപ്പരപ്പുകളിലൂടെയുള്ള യാത്ര ഏതു വിനോദസഞ്ചാരിയും കൊതിക്കുന്നതാണെങ്കിലും വഞ്ചിവീടുകളും ഉല്ലാസവള്ളങ്ങളും പലപ്പോഴും അപകടത്തിൽപെടുന്നത് നമ്മുടെ ടൂറിസം മേഖലയിൽ ആശങ്കയുടെ കാറും കോളും നിറയ്‌ക്കുന്നുമുണ്ട്.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ എത്ര ആകർഷകമാണെങ്കിലും, സ്ഥലം വൃത്തിയുള്ളതും സുരക്ഷിതവുമാണോ, ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഒഴിവുകാലം ചെലവഴിക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ സന്ദർശകർ പ്രത്യേകം അന്വേഷിക്കാറുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്നു കൊട്ടിഘോഷിക്കുന്ന കേരളം വിദേശ ടൂറിസ്റ്റുകളിൽ പലരുടെയും കാഴ്ചപ്പാടിൽ അത്ര സുരക്ഷിതമൊന്നുമല്ല. പ്രഥമശുശ്രൂഷയ്ക്കുള്ള സംവിധാനം, ഒറ്റ വിളിയിൽ ആംബുലൻസ് എത്തുന്നതിനുള്ള സൗകര്യം തുടങ്ങിയവ പോലും നാം സ‍ഞ്ചാരികൾക്കായി കരുതിവയ്ക്കുന്നില്ലെങ്കിൽ പിന്നെ എത്ര നീട്ടി വിരുന്നുവിളിച്ചിട്ടും കാര്യവുമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com