വീഴ്‌ചയിൽ വിനീതരാകണം
Mail This Article
രാത്രിയിൽ ഒരാൾ കിണറ്റിൽ വീണു. നക്ഷത്രങ്ങളെ നോക്കി നടന്ന അദ്ദേഹം കിണറിന്റെ കാര്യം മറന്നു. നിലവിളി കേട്ടെത്തിയ സ്‌ത്രീ അദ്ദേഹത്തെ കിണറ്റിൽ നിന്നു രക്ഷിച്ചു. പുറത്തെത്തിയ അയാൾ സ്‌ത്രീയോടു പറഞ്ഞു: ‘രാജാവ് പോലും വരി നിന്നു കാണുന്ന പ്രശസ്ത പ്രഭാഷകനെയാണു നിങ്ങൾ രക്ഷപ്പെടുത്തിയത്. അതുകൊണ്ട് നിങ്ങളുടെ ഭാവിവിജയത്തിലേക്കുള്ള വഴി ഞാൻ പറഞ്ഞുതരാം.’ സ്‌ത്രീ മറുപടി നൽകി: ‘രണ്ടടി മുൻപിലുള്ള കിണർ കാണാൻ കഴിയാത്ത താങ്കൾ എങ്ങനെയാണ് എനിക്കു ഭാവിയിലേക്കു വഴി കാണിച്ചു തരുന്നത്?’.
ജീവിതത്തിൽ ദയനീയാവസ്ഥകളെ വല്ലപ്പോഴുമെങ്കിലും അഭിമുഖീകരിക്കുന്നതു നല്ലതാണ്. ഒരിക്കലെങ്കിലും കുഴിയിൽ വീഴുകയോ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുകയോ ചെയ്‌താൽ സമാന അനുഭവങ്ങൾ ഉള്ളവരുടെ നിവൃത്തികേട് പെട്ടെന്നു തിരിച്ചറിയാനാകും. വീണുകിടക്കുമ്പോഴെങ്കിലും വിനീതരായാൽ കൈപിടിച്ചുയർത്താൻ ആളുകൾ കാണും. അവിടെയും ആർക്കും മനസ്സിലാകാത്ത ഭാഷയും പ്രതികരണവും ആണെങ്കിൽ ആരും ശ്രദ്ധിക്കില്ല.
ചിലരുണ്ട്, കരയ്‌ക്കു കയറും വരെ നിലവിളിക്കുകയും കര പറ്റിയ ശേഷം വീണ്ടും അവഹേളിക്കുകയും ചെയ്യുന്നവർ. ഓരോ വീഴ്‌ചയിൽ നിന്നും വളർച്ചയുടെ തിരിച്ചറിവുകൾകൂടി രൂപപ്പെടുത്തണം. കരയ്‌ക്കടുപ്പിച്ചവരോടുള്ള കടപ്പാടാകണം പിന്നീടുള്ള ജീവിതത്തിന്റെ തിരിവെളിച്ചം.