ADVERTISEMENT

നീതിനിർവഹണത്തിന് മരങ്ങളുടെ ശീതളച്ഛായ എപ്പോഴും നല്ലതാണ്.

പരാതികൾ പരിഹരിക്കാനുള്ള നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ വ്യവസായ വകുപ്പു ഡയറക്ടർക്ക് ഈയിടെ കോടതി വിധിച്ച ശിക്ഷയ്ക്കു വല്ലാത്തൊരു കുളിർമയുണ്ട്: 100 മരം നടുക.

വ്യവസായ വകുപ്പിനു മരവുമായി എന്താണു ബന്ധമെന്ന് അപ്പുക്കുട്ടനു മനസ്സിലായില്ലെങ്കിലും മരത്തിൽ കാണാൻ നീതിപീഠങ്ങൾക്കുള്ള കഴിവു നാം അംഗീകരിക്കണം.

വീഴ്ച വരുത്തിയ വ്യവസായ ഡയറക്ടർ 100 വ്യവസായം തുടങ്ങണം എന്നു പറഞ്ഞിരുന്നെങ്കിൽ നമ്മുടെ വ്യവസായവൽക്കരണം ആകാശത്തോളം വളർന്നേനെ.

ഒരു വാഹനം അനാവശ്യമായി വഴിയിൽ തടഞ്ഞുനിർത്തുന്ന പൊലീസുദ്യോഗസ്ഥൻ 100 വാഹനം വാങ്ങി സൗജന്യമായി സർവീസ് നടത്തണം എന്നൊരു ശിക്ഷയുണ്ടായാൽ, അങ്ങനെ പത്തു പേർക്കുമേൽ വിധിവന്നു വീണാൽ, നമ്മുടെ നാട്ടിലെ ഗതാഗത പ്രശ്നത്തിനു പരിഹാരമായി.

വിദ്യാഭ്യാസ വകുപ്പു ഡയറക്ടർക്കാണു ശിക്ഷയെങ്കിൽ, നാലു സ്കൂളോ കോളജോ സ്ഥാപിക്കാൻ ഉത്തരവിടാം.

ആരോഗ്യ വകുപ്പു ഡയറക്ടർക്കു യോജിച്ച ഒരു ശിക്ഷ ഇപ്പോൾ കോടതിയുടെ മനസ്സിലങ്ങനെ ഒളിച്ചു കളിക്കുകയാവണം:

കൊറോണ വൈറസിന് 10 ദിവസത്തിനകം മരുന്നു കണ്ടുപിടിച്ച് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കുക.

നീതിപീഠത്തിന്റെ ശക്തിയറിഞ്ഞാൽ ഒരു രോഗവും പിന്നീട് ഈ വഴി വരില്ല.

വ്യവസായ വകുപ്പു ഡയറക്ടർ പക്ഷേ, 100 വൃക്ഷത്തൈയുമായി നട്ടംതിരിയാനിടയുണ്ട്. വനം വകുപ്പു പറയുന്ന സ്ഥലത്തു വേണം നടാൻ.

മരശിക്ഷ വാങ്ങിയ ഡയറക്ടറിൽനിന്നു വ്യവസായ വകുപ്പ് എടുത്തു മാറ്റിയത് വിധിക്കു തൊട്ടുപിന്നാലെയാണ്. വ്യവസായം കൈവിട്ടുപോയ സ്ഥിതിക്കു മുൻ ഡയറക്ടർ മരം നടണോ എന്നത് ആകാശം മുട്ടെ വളർന്നുനിൽക്കുന്ന ചോദ്യമരമാണ്.

വനമഹോത്സവമെന്നും സാമൂഹിക വനവൽക്കരണമെന്നുമൊക്കെ പേരിട്ട് നാം വർഷങ്ങളായി നട്ടുകൊണ്ടിരിക്കുന്ന മരങ്ങളെല്ലാം എവിടെപ്പോയി എന്നു വല്ലവരും ചോദിച്ചാൽ, നാണം മറയ്ക്കാൻ മരം മുഴുവൻ വേണ്ട, ഒരില മതി.

ഗ്രീൻ വേൾഡ്, ക്ലീൻ വേൾഡ് എന്നൊരു സംഘടന അഞ്ചു വർഷംകൊണ്ട് ഒരുകോടി പ്ലാവ് നട്ടുവളർത്തുമെന്നു ചക്ക വലുപ്പത്തിലൊരു വാർത്ത വന്നത് കഴിഞ്ഞയാഴ്ചയാണ്.

വ്യവസായ വകുപ്പു ഡയറക്ടർ നടുന്ന 100 മരങ്ങൾ പ്ലാവു തന്നെയാകട്ടെ എന്നു തീരുമാനിച്ചാൽ 10000100 പ്ലാവായി.

ആ പ്ലാവെല്ലാം വളർന്നു തണൽ വിരിക്കുന്നതോടെ കേരളത്തിന്റെ പേരു മാറ്റാൻ ഒരുപക്ഷേ കോടതി തന്നെ വിധിക്കും:

പ്ലാത്തോട്ടത്തിൽ കേരളം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com