ADVERTISEMENT

രാജാവ് സാമ്രാജ്യത്തിനു ചുറ്റും വൻമതിൽ തീർത്തു. ശത്രു അകത്തു കടക്കാതിരിക്കാൻ എല്ലാ കവാടത്തിലും കാവൽക്കാരെ നിയമിച്ചു. എന്നിട്ടും ശത്രുക്കൾ എങ്ങനെയോ അകത്തുകയറി. രാജാവു പല മാർഗവും പരീക്ഷിച്ചു – കവാടങ്ങളുടെ എണ്ണം കുറച്ചു, കാവൽക്കാരുടെ എണ്ണം കൂട്ടി... പക്ഷേ, ശത്രുക്കൾ വീണ്ടും അകത്തെത്തി. ഒടുവിൽ രാജാവ് ഭടന്റെ വേഷത്തിൽ മറ്റു ഭടന്മാർക്കൊപ്പം കാവൽനിന്നു. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. പിന്നീടു കണ്ട കാഴ്ച രാജാവിനെ അദ്ഭുതപ്പെടുത്തി: കാവൽക്കാർക്കു കൈക്കൂലി കൊടുത്താണ് അർധരാത്രിക്കു ശേഷം ശത്രുക്കൾ അകത്തെത്തുന്നത്! 

സ്വഭാവരൂപീകരണമാണ് സംരക്ഷണഭിത്തികളെക്കാൾ പ്രധാനം. നിയന്ത്രിച്ചും നിഷേധിച്ചും കൊണ്ടുവരുന്ന പെരുമാറ്റച്ചട്ടങ്ങളെല്ലാം പ്രലോഭനങ്ങളുടെ വരുതിയിലാണ്. പുറമേ നിന്ന് അടിച്ചേൽപിക്കുന്ന ഒരു നിയമവും ആരിലും ആത്യന്തിക മാറ്റം സൃഷ്ടിക്കില്ല. അനുകൂല സാഹചര്യങ്ങൾ ഉരുത്തിരിയുമ്പോൾ അവർ തനിനിറം കാണിക്കും. ക്യാമറക്കണ്ണുകൾക്കു മുന്നിൽ കാണിക്കുന്ന ധാർമികതയ്ക്കും സത്യസന്ധതയ്ക്കും താൽക്കാലിക പ്രസക്തിയേ ഉണ്ടാകൂ. 

എന്തിനുവേണ്ടി മുതൽമുടക്കുന്നു എന്നതിലാണ് ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഭരണമികവും വെളിവാകുന്നത്. മതിൽ നന്നാക്കുന്നതിനു പകരം മനസ്സു നന്നാക്കാനും ആയുധത്തിനു പകരം അറിവു നൽകാനും കഴിഞ്ഞിരുന്നെങ്കിൽ, സ്വന്തം ജനതയെ വഞ്ചിക്കുന്നവർ രൂപപ്പെടില്ലായിരുന്നു. 

സത്യസന്ധരാകുന്നതിനെക്കാൾ ശ്രമകരമായി മറ്റൊന്നുമില്ല. ആരുമില്ലാത്തപ്പോഴും തെറ്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുള്ളപ്പോഴും സത്യസന്ധരായി നിലനിൽക്കാൻ എത്രപേർക്കു കഴിയും? ആരും കാണാത്തപ്പോൾ ചെയ്യുന്ന തെറ്റ്, ആർക്കും ഉപദ്രവമില്ലാത്ത തെറ്റ്, ചെറിയ തെറ്റ്, എല്ലാവരും ചെയ്യുന്നതുകൊണ്ടു ചെയ്യുന്ന തെറ്റ്... തെറ്റു പലവിധം. തെറ്റിൽ അകപ്പെടാൻ ഒരുനിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി. പക്ഷേ, തെറ്റിനെ അതിജീവിക്കാൻ ഒരായുസ്സു കൊണ്ടു നേടിയെടുത്ത ആത്മബലം വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com