മരണത്തിനുമുണ്ട് സൗന്ദര്യം
Mail This Article
മരണത്തെ മറികടക്കാനുള്ള മാർഗം തേടിയിറങ്ങിയതാണ് ചക്രവർത്തി. മാസങ്ങളുടെ യാത്രയ്‌ക്കുശേഷം അദ്ദേഹം ഒരു ഗുഹയുടെ മുൻപിലെത്തി. ഒരു അപരിചിതൻ ചക്രവർത്തിയോടു പറഞ്ഞു: ‘ഈ ഗുഹയ്‌ക്കുള്ളിലെ വെള്ളം കുടിച്ചാൽ നിങ്ങൾ ചിരഞ്ജീവിയാകും’. ചക്രവർത്തി വേഗം ഉള്ളിലെത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ ഒരു കാക്ക അദ്ദേഹത്തെ തടഞ്ഞുകൊണ്ടു പറഞ്ഞു: ‘നിങ്ങൾ അതു കുടിക്കരുത്. കുടിച്ചതിന്റെ ഫലം ഞാൻ അനുഭവിക്കുകയാണ്. എനിക്ക് 200 വയസ്സായി. മരിക്കണമെന്നുണ്ടെങ്കിലും സാധിക്കുന്നില്ല’. ചക്രവർത്തി വെള്ളം കുടിക്കാതെ തിരിച്ചുനടന്നു.
വിപരീതങ്ങളാണ് പൂരകങ്ങൾ. ദുരിതങ്ങളാണ് അനുഗ്രഹങ്ങളെ ആസ്വാദ്യകരമാക്കുന്നത്. സങ്കടങ്ങളിലാത്തവന് എന്തു സന്തോഷം? വിശപ്പില്ലാതെ കഴിക്കുന്ന ഭക്ഷണത്തിനു രുചിയുണ്ടാകില്ല. പോരായ്‌മകളാണു പുതുമാർഗങ്ങൾക്കും പ്രയത്‌നങ്ങൾക്കും വഴി തുറക്കുന്നത്. ലക്ഷ്യങ്ങൾ നേടുന്നതും സ്വന്തം തിരക്കഥകൾ വിജയം വരിക്കുന്നതും സന്തോഷം നൽകുന്നുണ്ടാകും. പക്ഷേ, അപ്രതീക്ഷിതവും അപ്രായോഗികവുമായവയെ അതിജീവിക്കുമ്പോഴുള്ള സംതൃപ്‌തി താരതമ്യങ്ങൾക്ക് അപ്പുറമാണ്.
മരണം ഇല്ല എന്നതല്ല ഒരിക്കൽ മരിക്കും എന്നതാണു ജീവിതത്തിന്റെ സൗന്ദര്യം. മരണമില്ലായിരുന്നു എങ്കിൽ ആരുടെയും ജീവിതത്തിന് കാര്യക്ഷമതയോ നിശ്ചയദാർഢ്യമോ ഉണ്ടാകുമായിരുന്നില്ല. പ്രായത്തിന്റെ ചാക്രിക സ്വഭാവവും അതിന്റെ വളർച്ചയും തളർച്ചയുമാണ് ഓരോരുത്തർക്കും തനിമയും തന്റേടവും നൽകുന്നത്. അനന്തമായ തുടർച്ചയും ദൈർഘ്യവും എത്ര നല്ല കാര്യത്തെയും മുരടിപ്പിക്കും.
ആധിക്യം അപകടമാണ്. മതിയായ അളവിൽ മാത്രം ശേഖരിക്കാനും ഉപയോഗിക്കാനും അറിയുന്നവർക്കാണു സന്തുലനാവസ്ഥ സാധ്യമാകുക. കുമിഞ്ഞുകൂടുന്നവയ്‌ക്കൊന്നും കണക്കും കാര്യക്ഷമതയും ഉണ്ടാകില്ല. അവസാനമില്ലാത്ത കർമങ്ങൾ വിരസത മാത്രമേ സൃഷ്‌ടിക്കൂ. ഒന്ന് അവസാനിക്കുന്നിടത്തു നിന്നു മാത്രമേ പുതിയ പലതും തുടങ്ങാനാകൂ. അവസാനമാണ് ആരംഭം.