ADVERTISEMENT

മലയാളികൾ ഒരേ മനസ്സോടെ, ഒട്ടേറെ ത്യാഗം സഹിച്ചും പരസ്പരം സഹായിച്ചും മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാണിച്ച അവസരമായിരുന്നു പ്രളയകാലവും തുടർന്നുള്ള അതിജീവനകാലവും. പ്രളയ ദുരിതാശ്വാസത്തട്ടിപ്പിന്റെ രൂപത്തിൽ എറണാകുളം ജില്ലാ കലക്ടറേറ്റിൽ നടന്നതു പക്ഷേ, ഒരുമയുടെ ആ മഹനീയതയെ നാണംകെടുത്തുന്ന കാര്യമായി.

ദുരന്തം നേരിട്ടവർക്കു വിതരണം ചെയ്യേണ്ട പണം മോഷ്ടിക്കുകയെന്നത് ഏറ്റവും നിന്ദ്യമായ കാര്യമാണ്. പ്രളയ ദുരിതാശ്വാസത്തുക വിതരണ വിഭാഗത്തിൽ ജോലിയിലുള്ള ഒരു ഉദ്യോഗസ്ഥൻ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയും സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലൂടെയും 23.03 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. തട്ടിപ്പു പുറത്തുവന്നപ്പോൾ ഇത് 10.5 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ, തുടർച്ചയായി തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. സിപിഎം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ, ഇതിൽ ഒരാളുടെ ഭാര്യയും എൽഡിഎഫ് ഭരിക്കുന്ന അയ്യനാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ ഒരാൾ എന്നിങ്ങനെ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളും ഇൗ തട്ടിപ്പിനു പിന്നിലുണ്ടെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. പ്രതികളായ മൂന്നു പേരെയും സിപിഎം പുറത്താക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരും ഭരണകക്ഷിയുടെ നേതാക്കളും ഉൾപ്പെട്ട തട്ടിപ്പാണ് ഇതെന്നതും പ്രളയ ദുരിതാശ്വാസ ഫണ്ടിലെ വെട്ടിപ്പാണെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പ്രളയത്തിൽ ജീവനോപാധികളും കിടപ്പാടവും നഷ്ടമായവർക്കു വിതരണം ചെയ്യേണ്ട തുകയാണു പ്രതികൾ ഗൂഢാലോചനയിലൂടെ തട്ടിയെടുത്തത്. ഇതു സംഘടിത കുറ്റകൃത്യമാണെന്നും തട്ടിപ്പിൽ ഒട്ടേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

ഇത് ഒറ്റപ്പെട്ട തട്ടിപ്പായി കണക്കാക്കാനാവില്ല. സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയാൽ കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്തു വന്നേക്കാം. 2018ലെ പ്രളയത്തിൽ 1.80 ലക്ഷത്തോളം ആളുകൾ എറണാകുളം ജില്ലയിൽ നഷ്ടപരിഹാരത്തിന് അർഹരായിട്ടുണ്ട്. ഇതിൽ ഒരു ലക്ഷത്തോളം ആളുകൾക്കു 10,000 രൂപ വീതം നൽകി. വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടമായവരാണ് ബാക്കിയുള്ളവർ. 10,000 രൂപ മുതൽ നാലു ലക്ഷം രൂപവരെ ദുരിതാശ്വാസത്തിന് അർഹതയുള്ളവരാണിവർ. ഇവർക്കു വിതരണം ചെയ്യേണ്ട തുകയിൽ നിന്നാണു തട്ടിപ്പ്. ഇതിനിടെ, പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറക്ടർ വി.എ.സിയാദ് ജീവനൊടുക്കിയിരുന്നു.

നാഷനൽ ഇൻഫർമാറ്റിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ, ഐടി മിഷൻ തയാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു പ്രളയദുരിതാശ്വാസത്തിനു പട്ടിക തയാറാക്കിയത്. ഇൗ പട്ടികയിൽ സ്വന്തം പേരും തട്ടിപ്പിനായി മറ്റു പ്രതികളുടെ പേരും അക്കൗണ്ട് നമ്പറും തിരുകിക്കയറ്റി സംശയത്തിന് ഇടനൽകാതെ അക്കൗണ്ടിലേക്കു പണം മാറ്റുകയായിരുന്നു. ദുരിതാശ്വാസ വിഭാഗത്തിൽ ജോലിചെയ്യുന്ന ഒരു ക്ലാർക്കിനു മാത്രമായി ഇത്തരം തട്ടിപ്പു നടത്താനാവില്ല. ഇദ്ദേഹം തയാറാക്കുന്ന ഫയൽ ജൂനിയർ സൂപ്രണ്ടും ഡപ്യൂട്ടി കലക്ടറും മറ്റും പരിശോധിച്ച ശേഷമാണു തുക പാസാക്കുന്നത്. മേൽനോട്ട വീഴ്ച തീർച്ചയായും തട്ടിപ്പിനു കാരണമായിട്ടുണ്ട്. ദുരിതാശ്വാസം വേഗത്തിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിൽ ഉണ്ടായ വീഴ്ചയെന്നാണ് ഇതിന് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

തട്ടിപ്പാണെന്നറിയാതെയാണു തങ്ങളുടെ അക്കൗണ്ടിലൂടെ പണം മാറ്റിനൽകിയതെന്നാണു പ്രതിചേർക്കപ്പെട്ട മൂന്നു സിപിഎം നേതാക്കളും നൽകിയിരിക്കുന്ന മൊഴി. ഇത്തരം ദുർബലമായ വാദങ്ങൾക്കു സമൂഹത്തിനു മുന്നിൽ വിശ്വാസ്യത കുറയും. രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർ ജീവിതത്തിൽ, പ്രത്യേകിച്ചു സാമ്പത്തിക കാര്യങ്ങളിൽ പാലിക്കേണ്ട പൊതുമര്യാദകളുടെ ലംഘനമാണ് ഇത്തരം കാര്യങ്ങൾ. പ്രളയകാലത്തു കൈമെയ് മറന്നു പ്രവർത്തിച്ചവരാണു നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രവർത്തകർ. ഏതാനും വ്യക്തികളുടെ ദുഷ്ചെയ്തികൾ സർക്കാർ സംവിധാനത്തിന്റെയാകെ വിശ്വാസ്യതയും രാഷ്ട്രീയപ്രവർത്തനത്തിന്റെ സൽപേരും ഇല്ലാതാക്കിക്കൂടാ. അതുകൊണ്ടുതന്നെ, ഈ സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണവും കർശനമായ ശിക്ഷയും ഉറപ്പാക്കുക തന്നെ വേണം.

English Summary: Flood relief fund fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com