ADVERTISEMENT

വീട്ടിൽ വന്ന മരപ്പണിക്കാരൻ ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിന്റെ ആണി. വീട്ടുകാർ തിരയാൻ തുടങ്ങി. ഒരിഞ്ചിന്റെയും രണ്ടിഞ്ചിന്റെയും ആണികൾ കിട്ടിയെങ്കിലും പണിക്കാരൻ തൃപ്‌തനായില്ല. തിരഞ്ഞുതിരഞ്ഞ് പത്തുമണിക്കുള്ള ചായയയുടെ നേരമായി. അപ്പോഴാണ് അടുത്ത വീട്ടിൽ നിന്ന് ആണി സംഘടിപ്പിക്കാനായത്. ആണി കൈമാറുമ്പോൾ വീട്ടുകാർ ചോദിച്ചു, ‘എന്തിനാണ് ഈ മൂന്നിഞ്ച് ആണി’? ഇട്ടിരുന്ന ഷർട്ട് ഊരി കയ്യിൽ പിടിച്ചുനിൽക്കുകയായിരുന്ന പണിക്കാരൻ പറഞ്ഞു: ‘ഇതൊന്ന് കൊളുത്തിയിടാനാ..’

എന്താണു ചെയ്യുന്നതെന്നു മനസ്സിലാകാതെ ചെയ്യുന്ന കാര്യങ്ങളുടെയും, എന്തിനുവേണ്ടി ചെയ്യുന്നു എന്നു മനസ്സിലാക്കി ചെയ്യുന്ന കാര്യങ്ങളുടെയും പരിണത ഫലം തികച്ചും വ്യത്യസ്തമായിരിക്കും. തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങൾക്ക് തനിമയും പൂർണതയും ഉണ്ടാകും. ചോദിച്ചു മനസ്സിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മനസ്സിലാകാത്ത ചോദ്യങ്ങൾക്ക് മറുചോദ്യം ഉന്നയിക്കുന്നതും. ഉത്തരം പറയുന്നവരുടെ അറിവില്ലായ്‌മയേക്കാൾ ചോദ്യം ചോദിക്കുന്നവരുടെ വകതിരിവില്ലായ്‌മയാണ് ഉത്തരങ്ങളെ പ്രയോജനശൂന്യമാക്കുന്നത്. 

ആവശ്യപ്പെടുന്നതെന്തും നൽകുന്നതിനേക്കാൾ ആവശ്യമുള്ളതുമാത്രം നൽകാൻ കഴിയുന്നതിലാണു വിവേകം. ചോദിക്കുന്നതെല്ലാം നൽകാൻ അന്വേഷണത്വര മാത്രം മതി. ആവശ്യങ്ങളെ തിരിച്ചറിയാനും അനാവശ്യങ്ങളെ ഒഴിവാക്കാനും വിചിന്തനവും വിവേകവും ഉണ്ടാകണം. എല്ലാ ചോദ്യങ്ങളും കൗതുകം കൊണ്ടോ അറിവിനുവേണ്ടിയോ അല്ല. പ്രത്യക്ഷത്തിൽ നിരുപദ്രവകരം എന്നു തോന്നുന്ന പല ആവശ്യങ്ങളും ആത്യന്തികമായി ഉപയോഗശൂന്യമോ ഉപദ്രവകരമോ ആകാം. ചില അഭ്യർഥനകൾ പരീക്ഷണങ്ങളാകാം; ചിലതു പരിഹാസങ്ങൾ, മറ്റു ചിലത് സ്വയം രക്ഷപ്പെടുന്നതിനുള്ള തന്ത്രങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com