അർഹിക്കുന്ന ശിക്ഷ: ബീന മാധവൻ
Mail This Article
നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ വിളിപ്പാടകലെ നിൽക്കെ, വധശിക്ഷയുടെ ‘ശരിതെറ്റുകൾ’ രാജ്യം വീണ്ടും ചർച്ച ചെയ്യുന്നു....
രാജ്യത്തിന്റെ മനഃസാക്ഷി വിറങ്ങലിച്ച സംഭവമാണ് ഓടുന്ന ബസിൽ ഒരു പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും മരണത്തിലേക്കു തള്ളിയിടപ്പെട്ടതും. രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. പീഡനക്കേസുകളുടെ നടപടിക്രമങ്ങളിലും നിയമത്തിന്റെ കാതലായ വശങ്ങളിലും വലിയ മാറ്റം വരുത്താൻ ആ സംഭവം വഴി തെളിച്ചു.
പ്രതികളിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സംശയാതീതമെന്നും അതിനീചമായ കുറ്റം ചെയ്ത വിധം ഈ കേസിനെ അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളുടെ ഗണത്തിൽപെടുത്തുന്നതായും സുപ്രീംകോടതി കണ്ടെത്തി. അങ്ങനെയാണു പ്രതികൾക്കു വധശിക്ഷ വിധിക്കപ്പെട്ടത്.
ഈ ക്രൂരകൃത്യത്തിന്റെ ആഘാതം രാജ്യമനഃസാക്ഷിയെ ഉലച്ചതായി കോടതി വിലയിരുത്തി. ഈ കുറ്റകൃത്യത്തിൽ ശിക്ഷാ ഇളവിനായി പ്രതികൾ നിരത്തിയ വാദങ്ങൾ, ഈ സംഭവം രാജ്യത്തിനും പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിനും ഏൽപിച്ച ആഘാതത്തിന്റെ ആഴവുമായാണു താരതമ്യം ചെയ്യപ്പെട്ടത്. സ്വാഭാവികമായും കടുത്ത ശിക്ഷ തന്നെ കേസിൽ വിധിക്കപ്പെട്ടു.
ഈ കേസിന്റെ ഗൗരവം കുറച്ചു കാണുന്നതു സമൂഹത്തോടു ചെയ്യുന്ന അനീതിയാകുമെന്നാണു കോടതി വിലയിരുത്തിയത്. 6 പ്രതികളും ഒരുമിച്ച് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമായിരുന്നു ഇത്. സർവീസ് നടത്തുന്ന ബസാണെന്നു തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും വിളിച്ചു കയറ്റിയ പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു. മനഃസാക്ഷി മരവിപ്പിക്കുന്ന രീതിയിലുള്ള പീഡനങ്ങളാണ് അവൾക്കു നേരിടേണ്ടിവന്നത്.
കൃത്യത്തിന്റെ പൈശാചികത ഏറ്റവും കടുത്ത ശിക്ഷ അർഹിക്കുന്നതാണ്. അല്ലാത്ത പക്ഷം അതു സമൂഹത്തെ അധൈര്യപ്പെടുത്തുന്നതാകുമായിരുന്നു.
സ്ത്രീയുടെ അന്തസ്സിനെ മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിയെയും അപമാനിക്കുന്നതാണു സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും. സമൂഹത്തെ, പ്രത്യേകിച്ചു പുരുഷസമൂഹത്തെ ലിംഗനീതിയെക്കുറിച്ചു ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അതു നേടണമെങ്കിൽ നിയമങ്ങൾ കർശനമാവുകയും സ്ത്രീകൾക്കെതിരായ അതിക്രമത്തെ തടഞ്ഞു നിർത്താൻ പര്യാപ്തമാവുകയും വേണം. എങ്കിലേ, സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റങ്ങളുണ്ടാവൂ. ആ നിലയ്ക്ക് ഇത്രയും ഹീനകൃത്യം നടത്തിയവർക്ക് സുപ്രീംകോടതി നൽകിയ വധശിക്ഷ തികച്ചും നീതീകരിക്കാവുന്നതാണ്.
(സുപ്രീംകോടതി അഭിഭാഷക)