ADVERTISEMENT

ജനങ്ങൾക്കു കൈ കൊടുക്കാൻ കഴിയാത്ത അസാധാരണ ഘട്ടത്തിലൂടെയാണു രാഷ്ട്രീയപ്രവർത്തകർ കടന്നുപോകുന്നത്. എംപിമാരടക്കം ചിലരൊക്കെ സ്വയം പ്രഖ്യാപിത സമ്പർക്കവിലക്കിലാണ്.

ദിവസം പത്തുപേരെയെങ്കിലും കണ്ടില്ലെങ്കിൽ പിന്നെന്തു രാഷ്ട്രീയം എന്നു വിചാരിക്കുന്നവരാണല്ലോ രാഷ്ട്രീയക്കാരിലേറെയും. കേന്ദ്ര സർക്കാരിനെതിരെ മനുഷ്യച്ചങ്ങല തീർക്കാനുള്ള ആവേശമായിരുന്നു കുറച്ചുനാൾ മുൻപുവരെ കേരളത്തിലെങ്കിൽ, ‘ബ്രേക്ക് ദ് ചെയിൻ’ ആണു പുതിയ മുദ്രാവാക്യം. 

മുൻഗണനകൾ മാറിമറിയുമ്പോൾ 

സമരങ്ങളിലെ ജനപങ്കാളിത്തമാണ് എക്കാലത്തും അതിന്റെ  അളവുകോൽ. എന്നാൽ, ലോക്ഡൗണിനു തൊട്ടുമുൻപ് ഇന്ധന എക്സൈസ് തീരുവ കൂട്ടിയതിനെതിരെ ഡിവൈഎഫ്ഐ സമരത്തിനു തുനിഞ്ഞപ്പോൾ ആദ്യം തീരുമാനിച്ചത് ഒരിടത്തു പരമാവധി അഞ്ചുപേർ മതി എന്നാണ്! ഇപ്പോൾ മത്സരവീര്യം സമരങ്ങളിലല്ല, സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്. യുഡിഎഫും എൽഡിഎഫും ബിജെപിയും സഹസംഘടനകളുമെല്ലാം കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങളുടെ തിരക്കിലാണ്. രാഷ്ട്രീയത്തിന്റെ മുൻഗണനകളെ രോഗം മാറ്റിമറിച്ചിരിക്കുന്നു.

കുട്ടനാട് അങ്കത്തിന്റെ ആരവങ്ങൾ ഉയർന്നുതുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ ഉപതിരഞ്ഞെടുപ്പു നടക്കുമോ എന്നതു തന്നെ സംശയത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളാകെ രാഷ്ട്രീയപ്പാർട്ടികൾ മാറ്റിവച്ചു. പാർട്ടിയെ ഉഷാറാക്കാൻ പദ്ധതിയിട്ടിരുന്ന ബിജെപിയുടെ പുതിയ അധ്യക്ഷൻ കെ.സുരേന്ദ്രനാകും കൂടുതൽ നിരാശ. ജില്ലകളിലെ സ്വീകരണ പരിപാടികൾ മുതൽ താഴെത്തട്ടിലെ കൺവൻഷനുകൾ വരെ മാറ്റിവയ്ക്കേണ്ടിവന്നു.

യൂത്ത് കോൺഗ്രസിനെ സമരസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റായ ഷാഫി പറമ്പിൽ, സർക്കാരിന്റെ പുതിയ യുവസേനയിൽ സംഘടനയുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ തിരക്കിലാണ്. ഓരോ നേതാവിന്റെയും വാട്സാപ് ഗ്രൂപ്പുകൾ പാർട്ടി പരിപാടികളുടെ ചിത്രങ്ങൾകൊണ്ടു നിറഞ്ഞിരുന്നുവെങ്കിൽ, ഇപ്പോൾ ലഭിക്കുന്നത് ‘കൊറോണ ഫോർവേഡുകൾ’ മാത്രം. ഒരു മാസത്തോളമായി ഉമ്മൻ ചാണ്ടിക്കു തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിലെത്താൻ കഴിയുന്നില്ല എന്നു പറഞ്ഞാൽ അതിൽ രാഷ്ട്രീയക്കാരാകെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെല്ലാമുണ്ട്.

ചരിത്രം ഓർമിപ്പിക്കുന്നത് 

മഹാമാരികളും പകർച്ചവ്യാധികളും രാഷ്ട്രീയത്തെയും രാഷ്ട്രങ്ങളെത്തന്നെയും കാര്യമായി സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ടെന്നാണു ചരിത്രം. ആ ജാഗ്രതയോടെയാണു സിപിഎം നേതൃത്വം കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. ‘മഹാമാരികൾ സാമ്പത്തികവും രാഷ്ട്രീയവുമായ ഭദ്രത തകർക്കുന്നതായാണു കണ്ടുവരുന്നത്’ എന്നാണു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഒരുഘട്ടം കഴിയുമ്പോൾ അക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും അതു വഴിവയ്ക്കാമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പായിപ്പാട്ടെ സംഭവത്തെ സർക്കാർ സമീപിക്കുന്നത്. സാധനങ്ങളുടെ ദൗർലഭ്യമാണു പ്രശ്നങ്ങളിലേക്കു നയിക്കുക എന്നു മനസ്സിലാക്കിയാണ് ബിപിഎൽ – എപിഎൽ വേർതിരിവില്ലാതെ എല്ലാവർക്കും അരിയും ഭക്ഷ്യസാധനങ്ങളും ഇന്നലെ മുതൽ വിതരണം ചെയ്യാൻ തുടങ്ങിയത്. ആവശ്യങ്ങൾ പെരുകുകയും ഭരണകൂടത്തിന് അതു താങ്ങാൻ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് പകർച്ചവ്യാധികൾ സർക്കാരുകളെ രാഷ്ട്രീയമായി ഉലയ്ക്കുന്നത്. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പരമാവധി തുക സമാഹരിക്കാനുള്ള നീക്കവും.

നടക്കുന്നത് നിഴൽയുദ്ധം 

സർക്കാരിനോടു സഹകരിക്കുമ്പോൾത്തന്നെ തിരുത്തേണ്ടതു ചൂണ്ടിക്കാണിക്കുന്നതിലേക്കു പ്രതിപക്ഷം കടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ വാർത്താസമ്മേളനം വ്യക്തമാക്കുന്നു. മന്ത്രി കെ.കെ. ശൈലജക്കെതിരെയുള്ള ‘മീഡിയ മേനിയ’ പ്രയോഗം വിമർശനവിധേയമായ ശേഷം, പൊതുവിൽ പിന്തുണയ്ക്കുന്നതിൽ നിന്നുള്ള മാറ്റമാണിത്.

നിയമസഭയിലും ഫെയ്സ്ബുക് പേജിലും പ്രകോപിപ്പിച്ചതിന്റെ പേരിലാണു തനിക്കെതിരെ പ്രതിപക്ഷം തിരിഞ്ഞത് എന്നു മനസ്സിലാക്കി മാത്രമല്ല മന്ത്രി ശൈലജ അൽപം പിൻവാങ്ങി നിൽക്കുന്നത്. ഭാവി മുഖ്യമന്ത്രിയായിപ്പോലും ചിലർ തന്നെ ഉയർത്തിക്കാട്ടാൻ തുടങ്ങിയതിന്റെ അപകടം, കെ.ആർ.ഗൗരിയമ്മ ഒരിക്കൽ പ്രവർത്തിച്ച പാർട്ടിയുടെ ഈ കേന്ദ്രകമ്മിറ്റി അംഗത്തിന് അറിയാം.

മുഖ്യമന്ത്രിയാണു നിലവിൽ കളി പൂർണമായും നിയന്ത്രിക്കുന്നത്. ആ സാഹചര്യവും അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും പ്രതിപക്ഷത്തിനു ബോധ്യമുണ്ട്. കേന്ദ്ര സർക്കാരുമായി പൂർണമായും സഹകരിക്കുന്നുവെന്നു പറയുമ്പോഴും, ജനതാ കർഫ്യൂ പ്രഖ്യാപനത്തിന്റെ അതേ ദിവസം തന്നെ സംസ്ഥാന സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിലും ജില്ലകളിൽ കേന്ദ്രം നിർദേശിച്ച ലോക്ഡൗൺ സംസ്ഥാനം ഒരുദിവസം മാറ്റിവച്ചതിലുമെല്ലാം നിഴൽയുദ്ധം വ്യക്തമാണ്. കോറോണയെപ്പോലെ തന്നെയുള്ള അനിശ്ചിതത്വം ഈ രാഷ്ട്രീയനീക്കങ്ങളിലും അതിന്റെ ഫലപ്രാപ്തികളിലുമുണ്ടെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com