ഇറ്റലി വ്യാജവാർത്തകളുടെ പ്രിയ ഇടം; എല്ലാം ഇറ്റലിയുടെമേൽ വിതറല്ലേ!
Mail This Article
ഇറ്റലിയാണിപ്പോൾ വ്യാജവാർത്താ നിർമാതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഒരിടം.ലോകത്തു പല ഭാഗത്തു പല കാലത്തു സംഭവിച്ച ദുരന്തങ്ങളുടെയും മറ്റും ചിത്രങ്ങളും വിഡിയോകളും തപ്പിയെടുത്ത് ഇക്കഴിഞ്ഞ ദിവസം ഇറ്റലിയിൽ സംഭവിച്ചത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണിവർ. വിഡിയോ ഗ്രാഫിക്‌സുകൾ പോലും അത്തരത്തിൽ ഇറ്റലിയുടെ പേരിൽ പ്രചരിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ ഈ കോളത്തിൽ പറഞ്ഞിരുന്നല്ലോ.
ഏറ്റവും ഒടുവിൽ വാട്സാപ്പിൽ പ്രചരിക്കുന്ന ചിത്രമാണ് മുകളിലുള്ളത്. പണം കൊണ്ട് ഒരു കാര്യവുമില്ലെന്നു തിരിച്ചറിഞ്ഞ ഇറ്റലിക്കാർ അവരുടെ യൂറോ കറൻസിയെല്ലാം തെരുവുകളിൽ വലിച്ചെറിഞ്ഞുവെന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാൽ, 2019 മാർച്ചിൽ വെനസ്വേലയിലെ മെരിഡ എന്ന നഗരത്തിൽ ബാങ്ക് കൊള്ളക്കാർ പണവുമായി രക്ഷപ്പെടുന്നതിനിടെ അവരുടെ കയ്യിൽനിന്നു വീണ കറൻസി നോട്ടുകൾ തെരുവിൽ ചിതറിക്കിടക്കുന്നതാണ് ചിത്രത്തിൽ.
ഏതാനും ദിവസം മുൻപ് ഇതാണ് ഇറ്റലിയിൽ ഇപ്പോൾ മനുഷ്യന്റെ വില എന്ന പേരിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മൃതദേഹങ്ങൾ നിലത്തു കൂട്ടിയിട്ടിരിക്കുന്നതൊക്കെയാണ് വിഡിയോയിൽ. എന്നാൽ, 2007ൽ പുറത്തിറങ്ങിയ പാൻഡെമിക് എന്ന ടിവി സീരിയലിലെ രംഗമായിരുന്നു ഇത്.