വിശ്വസിച്ചു പോയേനെ; വ്യാജവാർത്തകൾ, അവയുടെ സത്യാവസ്ഥ
Mail This Article
ഈയാഴ്ച പ്രചരിച്ച പ്രധാന വ്യാജവാർത്തകളിൽ ചിലത്, അവയുടെ സത്യാവസ്ഥയും.
1. നാളെ മുതൽ എല്ലാ ഫോൺ കോളുകളും റിക്കോർഡ് ചെയ്യും, വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റർ അടക്കം എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും നിരീക്ഷിക്കും, നിങ്ങളുടെ ഫോണും കംപ്യൂട്ടറുമൊക്കെ സർക്കാർ സംവിധാനവുമായി കണക്ട് ചെയ്തു കഴിഞ്ഞു... ഇങ്ങനെ ഒരു ഫോർവേഡ് കാണുന്നല്ലോ?
അസംബന്ധമാണ്. വാർത്താവിനിമയ, ഡിജിറ്റൽ ഇക്കോണമി മന്ത്രിയുടെ ഉത്തരവായാണ് പ്രചരിക്കുന്നത്. ഡിജിറ്റൽ ഇക്കോണമിക്ക് ഒരു മന്ത്രിയേയില്ല, ഇന്ത്യയിൽ!
2. ലോക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടോ?
ഇതുവരെ ഇല്ല. അതു സംബന്ധിച്ച് വാട്സാപ്പിൽ പ്രചരിക്കുന്ന ടിവി ദൃശ്യത്തിന്റെ ചിത്രം ഫോട്ടോഷോപ് ചെയ്തതാണ്.
3. ഡൽഹി നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിനെത്തിയ വിദേശ പ്രതിനിധികൾ കോവിഡ് പകരാനായി ഭക്ഷണം നൽകുന്ന പാത്രങ്ങളിൽ തുപ്പൽ പുരട്ടുന്നതായി വിഡിയോ ഉണ്ടല്ലോ?
തെറ്റാണ്. ഒരു തരി ഭക്ഷണം പോലും പാഴാക്കരുത് എന്ന തത്വം പാലിക്കുന്ന ബോറ സമുദായാംഗങ്ങൾ പ്രതീകാത്മകമായി ചെയ്യുന്ന പ്രവൃത്തിയുടെ പഴയ വിഡിയോ വ്യാജ കുറിപ്പോടെ പ്രചരിപ്പിക്കുകയാണ്. കോവിഡുമായി ഒരു ബന്ധവുമില്ല.
4. കോവിഡിനെ നേരിടാനുള്ള ആഗോള ദൗത്യസേനയുടെ നേതൃത്വം വഹിക്കാൻ 18 രാഷ്ട്രങ്ങൾ ഇന്ത്യയോട് ആവശ്യപ്പെട്ടതായി വാർത്തയുണ്ടല്ലോ?
കോവിഡിനെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾ പൊതുവേ പ്രശംസ നേടിയിട്ടുണ്ടെങ്കിലും അത്തരമൊരു ലോക ദൗത്യസേന ഇല്ല.
5. ശബരിമല യുവതീപ്രവേശ ഹർജി നൽകിയ തൃപ്തി ദേശായിയെ വ്യാജമദ്യവുമായി പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ കണ്ടല്ലോ?
ശരിയല്ല. 2019 സെപ്റ്റംബറിൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സന്ദർശനത്തിന്റെ മുന്നോടിയായി പുണെ പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുന്ന വിഡിയോ ആണിത്. വ്യാജമദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മദ്യക്കുപ്പികൾ കൊണ്ടുണ്ടാക്കിയ മാല അണിയിച്ച് പ്രതിഷേധിക്കാനായിരുന്നു അവരുടെ പരിപാടി!
English Summary: Vireal reality behind the fake news