കാണുന്നതെല്ലാം സത്യമല്ല!
Mail This Article
കാണുന്നതാണ് വിശ്വസിക്കാവുന്നത് (seeing is believing) എന്നാണല്ലോ പറയുക. അതുകൊണ്ടാണ് മിക്കവാറും വ്യാജവാർത്തകൾക്കൊപ്പം വിഡിയോകളും ചിത്രങ്ങളും കൂടി ആളുകൾ ചേർത്തു വിടുന്നത്. കാണാനുള്ള എന്തെങ്കിലും ഒപ്പമുള്ളതുകൊണ്ട് ഒന്നിനെയും കണ്ണടച്ചു വിശ്വസിക്കരുത് എന്നതാണ് പുതിയ പാഠം.
ഈ ദിവസങ്ങളിൽ വാട്സാപ്പിലും മറ്റും കറങ്ങുന്ന ചില ദൃശ്യങ്ങളുടെ യഥാർഥ വസ്തുത നോക്കൂ:
? കോവിഡ് ബാധിച്ചു മരിച്ച മനുഷ്യരുടെ മൃതദേഹങ്ങൾ മുറിച്ച് ചൈനക്കാർ ബീഫ് എന്ന പേരിൽ പാക്ക് ചെയ്ത് ആഫ്രിക്കയിലേക്കു കയറ്റി അയയ്ക്കുന്നതായി പറയുന്നുണ്ടല്ലോ? മനുഷ്യശരീരം കശാപ്പുശാലയിലെന്ന പോലെ മുറിക്കുന്ന ഒരു കൂട്ടം ചിത്രങ്ങളും വിഡിയോകളും ഒക്കെ കണ്ടു.
∙ ഏതാനും വർഷങ്ങളായി ഉള്ളതാണ് ഇൗ പ്രചാരണം. ഇപ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ വീണ്ടും രംഗത്തുവന്നതാണ്. ഇൗ ഫോർവേഡിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പലതാണ്, പരസ്പരം ബന്ധമുള്ളതല്ല. കശാപ്പുശാലയിൽ മനുഷ്യശരീരം തൂക്കിയിട്ടിരിക്കുന്നതായുള്ള ചിത്രങ്ങൾ 2012ൽ ‘റെസിഡന്റ് ഈവിൾ 6’ എന്ന വിഡിയോ ഗെയിമിനായി ലണ്ടനിലെ സ്മിത്ഫീൽഡ് മാംസമാർക്കറ്റിൽ നടത്തിയ പ്രചാരണ പരിപാടിയിൽനിന്നുള്ളതാണ്. യഥാർഥ മനുഷ്യശരീരമല്ല അതിൽ കാണുന്നതൊന്നും.
വിഡിയോയിൽ കാണുന്നതാകട്ടെ, ചില വിഭാഗം ബുദ്ധമതക്കാർ മൃതദേഹം സംസ്കരിക്കുന്ന രീതിയാണ്. ‘സ്കൈ ബറിയൽ’ എന്നറിയപ്പെടുന്ന ഇൗ രീതിയിൽ മൃതദേഹങ്ങൾ പക്ഷികൾക്കു വിട്ടുകൊടുക്കുകയാണ്. ഇവയും ചൈനയുടെ ബീഫ് ഉൽപാദനവുമായി ബന്ധമേയില്ല (ഭയാനകമായതു കൊണ്ട് ചിത്രങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല.)
? ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചു പൂജ നടത്തിയ ക്ഷേത്രത്തിലെത്തിയ പൊലീസുകാരനെ ഒരുസംഘം ആളുകൾ നിലത്തിട്ടു മർദിക്കുന്നതിന്റെ വിഡിയോ വാട്സാപ്പിൽ കണ്ടല്ലോ?
∙ ശരിയല്ല. ഒരു യൂട്യൂബ് വിഡിയോ സീരീസിൽ നിന്നുള്ള ദൃശ്യങ്ങൾ മുറിച്ചെടുത്തു പ്രചരിപ്പിക്കുന്നതാണിത്.
? ലോകാരോഗ്യ സംഘടന ലോക്ഡൗൺ സംബന്ധിച്ച പ്രോട്ടോക്കോൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതനുസരിച്ചാണ് ഇന്ത്യയിൽ ലോക്ഡൗൺ നടപ്പാക്കുന്നതെന്നും പറയുന്ന ഒരു സന്ദേശം രാജ്യത്താകമാനം പ്രചരിക്കുന്നുണ്ട്. അതു പ്രകാരം, ഏപ്രിൽ 20 മുതൽ മേയ് 18 വരെ രണ്ടാം ലോക്ഡൗൺ ഉണ്ടാകുമെന്നും പറയുന്നു.
∙ ലോകാരോഗ്യ സംഘടനയ്ക്ക് ഇത്തരത്തിൽ ലോക്ഡൗൺ പ്രോട്ടോക്കോൾ എന്നൊരു സംഗതിയില്ല. അത് അവർ തന്നെ പറഞ്ഞിട്ടുണ്ട്. സന്ദേശം വ്യാജമാണ്.