ADVERTISEMENT

കാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും ചൈതന്യത്തോടെ, ശുഭ്രസേവനത്തിന്റെ വിശുദ്ധിയോടെ ഇന്നു നഴ്സസ് ദിനം. നാട്ടിലും മറുനാട്ടിലും കോവിഡിനെതിരെയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികൾ മലയാളി നഴ്സുമാരാണെന്നിരിക്കെ, അവരോടുള്ള നമ്മുടെ കടപ്പാടും ആദരവും അറിയിക്കാൻ ഓർമിപ്പിക്കുന്നുണ്ട്, ഈ ധന്യദിനം.

നഴ്സ് - ദയ, ക്ഷമ, സൗമ്യത, കരുതൽ, സഹാനുഭൂതി തുടങ്ങിയവയെല്ലാം ചേർന്നുള്ള സ്‌നേഹത്തിന്റെ പേരാണത്. സ്വന്തം സമയവും താൽപര്യങ്ങളും ത്യജിച്ചുള്ള സേവനസന്നദ്ധതയുടെയും ആത്മത്യാഗത്തിന്റെയും പേരുകൂടിയാണത്. ചികിത്സയിലൂടെയും വാക്കിലൂടെയും സ്നേഹസ്പർശത്തിലൂടെയും രോഗികൾക്ക് ആശ്വാസം നൽകുന്ന എത്രയോ നഴ്സുമാർ ഒപ്പമുള്ളതുകൊണ്ടുകൂടിയാണ് നമ്മുടെ ജീവിതം ഇത്രമേൽ പ്രകാശിക്കുന്നത്. അതുകൊണ്ടുതന്നെ, അവർ ചൊരിയുന്ന രോഗശാന്തിക്കും നീട്ടിത്തരുന്ന ആയുസ്സിനും തീർച്ചയായും നാം കടപ്പെട്ടിരിക്കുന്നു.

ഈ കോവിഡ്കാലത്ത് വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സ്വന്തം ജീവനും കുടുംബവും മറന്ന് കേരളത്തിൽനിന്നുള്ള ആയിരക്കണക്കിനു നഴ്സുമാരാണ് കാവൽമാലാഖമാരാകുന്നത്. ജീവിതമാർ‍ഗത്തിനപ്പുറത്ത്, അർപ്പണബോധവും ആത്മാർഥതയുമാണ് മലയാളി നഴ്സുമാരുടെ സവിശേഷത. ലോകമെമ്പാടുമുള്ള സ്വീകാര്യതയ്ക്കു കാരണവും മറ്റൊന്നല്ല.

എന്നിട്ടും, കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു സ്വന്തം സുരക്ഷ ഉറപ്പാക്കാനാകുന്ന സാഹചര്യം രാജ്യത്തു പലയിടത്തുമില്ലെന്ന പരാതി വ്യാപകമാണ്. പരിചരണത്തിനിടെ രോഗബാധയുണ്ടായിട്ടും മതിയായ ചികിത്സ കിട്ടാത്തവരുടെയും ജോലി നഷ്ടപ്പെട്ടു മറുനാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെയുമൊക്കെ സങ്കടകഥകൾ ഇപ്പോൾ നാം കേട്ടുകൊണ്ടിരിക്കുകയാണ്.

ആധുനിക നഴ്‌സിങ്ങിന്റെ മാതാവെന്ന് അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിങ്‌ഗേലിന്റെ സേവനപാരമ്പര്യം തുടരുന്നവരെന്നു നഴ്സുമാരെ എപ്പോഴും വിശേഷിപ്പിക്കുമെങ്കിലും അവരുടെ കഷ്‌ടപ്പാടും സങ്കടങ്ങളും സർക്കാരോ സമൂഹമോ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്നതു നിർഭാഗ്യകരമാണ്. വേദനിക്കുന്ന എത്രയോ പേർക്ക് ആശ്വാസമേകാൻ സ്വന്തം ജീവിതം സമർപ്പിക്കുന്നവർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാതെ വരുന്നതിലും വലിയ നന്ദികേട് എന്താണ്? രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ നിലനിൽപ് നഴ്‌സുമാരുടെ കൂടി കൈകളിലാണെങ്കിലും ഈ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള സമഗ്രപരിപാടികളൊന്നും ഇതേവരെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ജനതയുടെ സൗഖ്യത്തിനു വേണ്ടി അവിരാമം പ്രയത്നിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സർക്കാരിന്റെ കടമ തന്നെ.

സംസ്ഥാനത്തെ ഇടത്തരം, പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് അധികവും നഴ്സിങ് പഠനത്തിന് ഒരുങ്ങുന്നത്. ഉയർന്ന മാർക്കു നേടിയാണ് ഇവരിൽ പലരും യോഗ്യതാപരീക്ഷ പാസാകുന്നതും. മക്കളുടെ ഭാവി സുരക്ഷിതമാകുമെന്നും വീടിന് അത്താണിയാകുമെന്നുമുള്ള പ്രതീക്ഷയിൽ ഭൂരിപക്ഷം രക്ഷിതാക്കളും ബാങ്ക് വായ്‌പയെടുത്തും വീടു പണയംവച്ചും മറ്റും മക്കളെ പഠനത്തിന് അയയ്ക്കുന്നു. പക്ഷേ, തുടക്കക്കാരായ നഴ്സുമാരിൽ മിക്കവർക്കും പ്രതിമാസ വായ്പയടവിനുള്ള തുകപോലും നമ്മുടെ രാജ്യത്തു ശമ്പളം ലഭിക്കുന്നില്ല എന്നതാണു യാഥാർഥ്യം.

ലിനി എന്ന പേര് ആതുരസേവനത്തിന്റെ സമർപ്പണം അറിയിക്കുന്ന പര്യായപദമായി മാറിയിരിക്കുന്നു. രണ്ടു വർഷം മുൻപ്, നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ അതേ രോഗം ബാധിച്ചുള്ള അവരുടെ മരണം, ആത്മത്യാഗമെന്നാൽ എന്തെന്നു കേരളത്തെ അറിയിച്ചു. ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമൊക്കെയടങ്ങുന്ന ശുശ്രൂഷാസമൂഹത്തിന്റെ സേവനക്ലേശം ഓർമിക്കപ്പെടാനും ആദരിക്കപ്പെടാനും ജീവബലികൊണ്ടു നിമിത്തമാവുകയായിരുന്നു, ലിനി.

വിശ്രമമില്ലാതെ, സ്വന്തം ജീവരക്ഷ പോലും മറന്ന് കോവിഡ് രോഗികൾക്കടക്കം കാവലിരിക്കുന്ന ആയിരക്കണക്കിനു നഴ്സുമാരെ കൈകൂപ്പി അഭിവാദ്യം ചെയ്യാം; അവരുള്ളതുകൊണ്ടുകൂടിയാണ് നമ്മളും ജീവസ്സോടെ ഉള്ളതെന്നു ഹൃദയത്തിലെ ഏറ്റവും നല്ല നന്ദിവാക്കുകളോടെ ഓർമിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com