ADVERTISEMENT

പരീക്ഷയെന്നാൽ വിദ്യാർഥികൾക്കും അ ധ്യാപകർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. ഒരു സെമസ്റ്ററിൽ പഠിച്ചതത്രയും ഓർമയിൽ സൂക്ഷിച്ചു പകർത്തുന്നതോർത്ത് വിദ്യാർഥികൾക്ക് അനിഷ്ടം. 3 മണിക്കൂറിലേറെ പരീക്ഷാമുറിയിൽ സൂക്ഷ്മതയോടെ നൃത്തം ചവിട്ടേണ്ടതോർത്ത് അധ്യാപകർക്കും ഇൻവിജിലേറ്റർ പണി അത്ര ഇഷ്ടമല്ല. 

പരീക്ഷാർഥി എപ്പോഴാണു ഹാളിൽ പ്രവേശിക്കേണ്ടത്? എത്ര സമയംവരെ? എപ്പോൾ പുറത്തുപോകാം? ചോദ്യക്കടലാസ് പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? ഹാൾ ടിക്കറ്റ് പരിശോധിച്ച് ആൾമാറാട്ടം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തൽ തുടങ്ങി ഉത്തരക്കടലാസുകൾ തിരിച്ചേൽപിക്കുന്നതുവരെ നീളുന്നതാണ് പരീക്ഷാ ഡ്യൂട്ടി. അവരുടെ പല ജോലികളിൽ ഒന്നുമാത്രമാണ് പരീക്ഷാർഥി കോപ്പിയടിക്കുന്നുണ്ടോ എന്നു നോക്കുന്നത്. തീർച്ചയായും ഉത്തരവാദപ്പെട്ട ജോലിയാണത്. പരീക്ഷയ്ക്കു കൃത്യമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതനുസരിക്കാൻ അധ്യാപകരും വിദ്യാർഥികളും ബാധ്യസ്ഥരാണ്. 

പരീക്ഷാ ക്രമക്കേട് ശ്രദ്ധയിൽപെട്ടാൽ മേലധികാരിയെ അറിയിക്കേണ്ടത് ഇൻവിജിലേറ്ററുടെ ധർമമാണ് – അതു കോപ്പിയടിയായാലും മറ്റെന്തായാലും. കോളജ് അധികാരി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർക്കു റിപ്പോർട്ട് നൽകണം. റിപ്പോർട്ടിനെ ആസ്പദമാക്കി അന്വേഷണ കമ്മിഷനെ നിയമിക്കണോ, മറ്റു നടപടികൾ വേണോ എന്നൊക്കെ തീരുമാനിക്കുന്നതു യൂണിവേഴ്സിറ്റിയിലാണ്. നിശ്ചിത തുക പിഴയീടാക്കുന്നതും രണ്ടോ മൂന്നോ വട്ടം പരീക്ഷയിൽനിന്നു മാറ്റിനിർത്തുന്നതുമാണ് സാധാരണയായി കാണുന്ന ശിക്ഷാരീതി. 

പരീക്ഷയിൽ കോപ്പിയടി പിടിക്കപ്പെട്ടാലും ഇറക്കിവിടാൻ മിക്ക സർവകലാശാലകളിലും നിയമം അനുശാസിക്കുന്നില്ല. പരീക്ഷാർഥിക്കു താൽപര്യമെങ്കിൽ പുതിയൊരു ഉത്തരക്കടലാസിൽ എഴുതിത്തുടങ്ങാം. കോപ്പിയടി ഇൻവിജിലേറ്റർ സംശയിക്കുന്നതേയുള്ളൂ; അതു സ്ഥിരീകരിക്കുന്നത് അന്വേഷണക്കമ്മിഷനാണ്. എന്നാൽ, എംജി സർവകലാശാലയിൽ കോപ്പിയടി പിടിക്കപ്പെട്ടാലും തുടർന്നു പരീക്ഷ അനുവദിക്കില്ല എന്ന നിയമമാണുള്ളത്.  

ചില കോളജുകളിൽ കോപ്പിയടിക്ക് ഇത്രപേരെ പിടിച്ചിരിക്കണമെന്ന് ടാ‍ർഗറ്റ് ഉണ്ടെന്നു കേൾക്കുന്നു. ഇവിടെ ചോർന്നുപോകുന്നതു മാനുഷികതയാണ്. ഇക്കാലത്തെ, ഒട്ടും മനോധൈര്യമില്ലാത്ത കുട്ടികളുടെ മാനസികാവസ്ഥയും പരിഗണിക്കേണ്ടതുണ്ട് (കോപ്പിയടിക്കാൻ ധൈര്യമുണ്ടല്ലോ എന്ന ന്യായം ഉന്നയിക്കപ്പെടാം).  

ഒരു നിയമവ്യവസ്ഥയ്ക്കുള്ളിൽ നിൽക്കുമ്പോൾ ഇൻവിജിലേറ്റർമാരും പരീക്ഷാർഥികളും ആ വ്യവസ്ഥയോടു നീതി കാണിക്കേണ്ടതുണ്ട്. പരീക്ഷാ ഡ്യൂട്ടിയെന്നാൽ പൊലീസിങ് അല്ല. വിദ്യാർഥികൾക്കു മാനസികസമ്മർദമില്ലാതെ, സുഗമമായി പരീക്ഷയെഴുതാനുള്ള സാഹചര്യമൊരുക്കണം. കോപ്പിയടി പിടിക്കപ്പെട്ടാലും മിക്ക അധ്യാപകരും മാനുഷികമായും സൗഹൃദപരമായും അതു കൈകാര്യം ചെയ്യാറുണ്ട് - ആവർത്തിക്കരുതെന്ന് താക്കീതു നൽകിക്കൊണ്ടും മറ്റും. 

എത്രമാത്രം ഓർമയിൽ സൂക്ഷിക്കുന്നോ, എത്ര വേഗത്തിൽ എഴുതിത്തീർക്കാനാവുന്നോ, അതനുസരിച്ചാണു  വിജയത്തിന്റെ തോത്. ഓർമശേഷി പരിശോധിക്കുന്നതാണ് ഇപ്പോഴത്തെ പരീക്ഷ. തെറ്റായ മൂല്യനിർണയ രീതിയാണിത്. പിഴവുകളേറെയുണ്ട്. ഇന്റേണൽ മൂല്യനിർണയത്തിലും ഗുണമെന്ന പോലെ ദോഷവുമുണ്ട്.

ഇടയ്ക്ക് ഇന്റേണൽ മൂല്യനിർണയവും വിവാദമാകാറുണ്ട്. അപ്പോൾ ഏതു പരീക്ഷാരീതിയാണ് കുറ്റമറ്റത്? എല്ലാ വിദ്യാർഥികളെയും പരിഗണിച്ചു തുല്യനീതി ഉറപ്പാക്കി പുതിയൊരു പരീക്ഷാരീതി ഉണ്ടാക്കേണ്ടതല്ലേ? നോട്ടുകളും പുസ്തകങ്ങളും പരീക്ഷാഹാളിൽ അനുവദിക്കാവുന്ന ഓപ്പൺ ബുക് എക്സാം രീതിയിലേക്കു മാറുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. ഓർമയിൽനിന്ന് ഉത്തരമെഴുതുന്നതിനു പകരം അറിവിൽനിന്നു ക്രിയാത്മകമായി ഉത്തരമെഴുതുന്ന രീതിയിലേക്കു പോകാനാവണം. 

കോപ്പിയടിച്ചു എന്ന് ആരോപിക്കപ്പെട്ട കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു; ഓൺലൈൻ ക്ലാസ് കാണാൻ പറ്റാത്തതിൽ മനംനൊന്ത് മറ്റൊരു വിദ്യാർഥിനിയും. ആത്മധൈര്യമില്ലാത്ത വിദ്യാർഥിസമൂഹം ഉണ്ടായിവരുന്നതിന്റെ കാരണങ്ങൾ കൂടി ഈ സാഹചര്യത്തിൽ അന്വേഷിക്കേണ്ടതാണ്. ആരെയാണു കുട്ടികൾ ഭയക്കുന്നത്? സമൂഹത്തെ? കുടുംബത്തെ? ഇവിടെ ആർക്കാണു കുഴപ്പമെന്നു കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, നമ്മൾ ഒരുപാട് ആത്മഹത്യകൾ കാണേണ്ടി വരും. 

(എഴുത്തുകാരിയും മമ്പാട് എംഇഎസ് കോളജ് അസി.പ്രഫസറുമാണ് ലേഖിക) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com