ADVERTISEMENT

കാരുണ്യ ബനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതിയിൽനിന്നുള്ള ധനസഹായത്തോടെ ചികിത്സ നടത്തിയിരുന്ന ഹീമോഫീലിയ ബാധിച്ചവരടക്കമുള്ള മുപ്പതിനായിരത്തിലേറെ രോഗികൾക്ക് ഇപ്പോഴുള്ളത് ഒരു പ്രാർഥന മാത്രം: ചുവപ്പുനാടകളുടെ നൂലാമാലകൾ ഇല്ലാതെ ധനസഹായം ലഭിക്കാനുള്ള ഈ കരുണാവഴി അടഞ്ഞുപോകരുത്.

‘കാരുണ്യ’ ചികിത്സാ പദ്ധതി മുടങ്ങാതിരിക്കാനുള്ള ഇത്രയും പേരുടെ പ്രാർഥനയ്ക്ക് പക്ഷേ, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഇനിയും കൃത്യമായി മറുപടി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, അനിശ്ചിതത്വം നീട്ടി ആധി കൂട്ടുകയും ചെയ്യുന്നു. ആരോഗ്യ, നികുതി വകുപ്പുകളുടെ വ്യക്തതയില്ലാത്ത ഉത്തരവുകളെത്തുടർന്നാണ് ഒട്ടേറെ രോഗികൾ ഇപ്പോൾ പ്രതിസന്ധിയിലായത്. മഹാമാരിയെ നേരിടാനുള്ള നെട്ടോട്ടത്തിലാണു സർക്കാർ വകുപ്പുകളെല്ലാമെങ്കിലും അനിശ്ചിതത്വംകൊണ്ട് ഇത്രയും പേരുടെ ചികിത്സാജീവിതത്തിൽ നിഴൽവീഴുന്നതിന് അതു ന്യായീകരണമാവുന്നില്ല.

നിരാലംബ രോഗികൾക്കു വലിയൊരു കൈത്താങ്ങായി, ചുവപ്പുനാടകളില്ലാതെ ആശുപത്രികൾക്കു തുക അനുവദിക്കുന്ന കാരുണ്യ പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് നികുതി വകുപ്പിൽനിന്ന് ആരോഗ്യ വകുപ്പിനു കീഴിലേക്കതു മാറ്റിയത്. ഉദ്യോഗസ്ഥതലത്തിൽ കൈക്കൊണ്ട ധാരണ മാത്രമായിരുന്നു ഇത്. കൃത്യമായ ഉത്തരവ് ഇറങ്ങിയിട്ടില്ല. നികുതി വകുപ്പിനു കീഴിൽത്തന്നെ തുടരുന്നതാണ് ഉചിതമെന്ന് ആരോഗ്യ മേഖലയിലുള്ളവരെല്ലാം ചൂണ്ടിക്കാട്ടുമ്പോഴും തലപ്പത്തിരിക്കുന്ന ചിലരുടെ മുട്ടാപ്പോക്കു നിലപാടുകൊണ്ടു മാത്രമാണു പദ്ധതി അവതാളത്തിലായതെന്നാണ് ആരോപണം. 

ഉത്തരവ് ഇറങ്ങാത്തതിനാൽ, ഈ മാസം ഒന്നിനുശേഷം പദ്ധതിക്കു കീഴിൽ ചികിത്സ തേടിയ രോഗികൾക്കെല്ലാം സ്വന്തമായി പണം മുടക്കേണ്ടിവന്നു. അർബുദത്തിനു ചികിത്സ തേടുന്നവരിൽ പലരും അവസാനഘട്ട കീമോതെറപ്പിക്കു സ്വന്തമായി പണം മുടക്കി. പണമില്ലാത്തതിനാൽ അവസാന കീമോ വേണ്ടെന്നുവച്ചവരുമുണ്ട്. സൗജന്യമായി ലഭിച്ചിരുന്ന ഡയാലിസിസ് ചികിത്സയ്ക്ക് ഓരോ തവണയും ആയിരക്കണക്കിനു രോഗികൾ 700 രൂപ വച്ചു നൽകുകയാണ്. ഇങ്ങനെ ഇനി എത്രനാൾ ചികിത്സ തേടാൻ കഴിയുമെന്ന ആശങ്കയിലാണ് പലരും. വരുമാനനഷ്ടം കൊണ്ട് അന്നന്നത്തെ അന്നത്തിനുതന്നെ ബുദ്ധിമുട്ടുന്നവരാണ് ഇവരിൽ പലരുമെന്നതുകൂടി ഓർക്കണം. ‘കാരുണ്യ’ പദ്ധതിയിൽനിന്നുള്ള ചികിത്സ അവസാനിപ്പിച്ചതായി വിവിധ ആശുപത്രികൾ വ്യക്തമാക്കിയിട്ടുണ്ട്. 

ആരോഗ്യവകുപ്പിനു കീഴിലുള്ള ‘കാരുണ്യ’ പദ്ധതിയിലേക്ക് കെബിഎഫ് ലയിപ്പിച്ചതോടെ എല്ലാം സുഗമമാക്കിയെന്നാണ് ധനവകുപ്പിന്റെ നിലപാട്. കെബിഎഫ് രോഗികളുടെ ‘രോഗം തിരിച്ചുള്ള’ കണക്കു ചോദിച്ചിരിക്കുകയാണ് ഇപ്പോൾ അവർ. സർക്കാർ ആശുപത്രികളിൽ 30,334 രോഗികളും സ്വകാര്യ ആശുപത്രികളിൽ 2120 പേരും ചികിത്സ തേടുന്നുണ്ട്. ഇതിനു പുറമേ, 1058 ഹീമോഫീലിയ രോഗികളുമുണ്ട്. മൊത്തം 33,512 രോഗികൾ എന്ന കണക്കല്ലാതെ, രോഗം തിരിച്ചുള്ള കണക്കൊന്നും കെബിഎഫിൽ ഇല്ലെന്നാണു മറുപടി. ഈ കണക്കുകളുടെ ക്രോഡീകരണത്തിനു ശേഷം മാത്രമേ സർക്കാർ അടുത്ത നടപടികളിലേക്കു കടക്കുകയുള്ളൂ. അതിനിടയിൽ എത്ര രോഗികളുടെ കീശ കാലിയാവുമെന്നതും എത്ര രോഗികൾ ഗുരുതരാവസ്ഥയിലാവുമെന്നതും കേരളം കാണേണ്ടിവരുമെന്നാണ് ആശങ്ക.

സാധാരണക്കാർക്കും തൊഴിലാളികൾക്കുമുള്ള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) ജൂലൈ മുതൽ സംസ്ഥാന സർക്കാർ നേരിട്ടു നടത്തുകയാണ്. ഇതോടൊപ്പം, കെബിഎഫിലൂടെ ചികിത്സാസഹായം ലഭിക്കുന്നവർക്ക് അതു തുടർന്നും ലഭിക്കുന്നതിനുവേണ്ട തീരുമാനമാണ് ഉണ്ടാവേണ്ടത്. ‘കാസ്പി’ൽനിന്നടക്കം മറ്റൊരിടത്തുനിന്നും സഹായമില്ലാത്ത രോഗികളുടെ പ്രശ്നങ്ങൾക്കു കെബിഎഫിനു തുടർച്ച നൽകി, പരിഹാരമുണ്ടാക്കണം. സഹായം നൽകുന്നത് ഏതു വകുപ്പിൽനിന്നായാലും അതിനുപയോഗിക്കുന്നത് സാധാരണക്കാരന്റെ നികുതിപ്പണവും ‘കാരുണ്യ’ ലോട്ടറിയിൽനിന്നുള്ള വരുമാനവും തന്നെയല്ലേ എന്ന ജനത്തിന്റെ ചോദ്യം പ്രസക്തമാണ്. തങ്ങൾക്കു ലഭിച്ചിരുന്ന ചികിത്സാസഹായം മുടങ്ങരുതേ എന്ന് ആയിരങ്ങൾ ഉള്ളുരുകുമ്പോൾ അവഗണനയാവരുത് അതിനുള്ള മറുപടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com