ADVERTISEMENT

മധ്യതിരുവിതാംകൂറിന്റെ വികസനരംഗത്ത് വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന ശബരിമല വിമാനത്താവള പദ്ധതിക്കു ചിറകു മുളയ്ക്കുന്നതു കേരളത്തിനാകെ പ്രതീക്ഷനൽകുന്നു. എരുമേലിക്കു സമീപത്തെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനമിറക്കിയതോടെ വിമാനത്താവള പദ്ധതി നിർണായക ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ പദ്ധതിക്കാവശ്യമായ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാമെന്നാണ് റവന്യൂ വകുപ്പിന്റെ പ്രതീക്ഷ. 

രാജ്യമെങ്ങുമുള്ള ശബരിമല തീർഥാടകർക്കും മധ്യതിരുവിതാംകൂറുകാരായ പ്രവാസികൾക്കും ഒരുപോലെ ആഹ്ലാദമുണ്ടാക്കുന്ന ഉചിതതീരുമാനമാണിത്. സ്ഥലം ഏറ്റെടുക്കുന്നതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് അനുമതിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കാനാണ് ശബരിമല വിമാനത്താവളം പദ്ധതി സ്പെഷൽ ഓഫിസിന്റെ ആലോചന. ഇതിനു മുന്നോടിയായി വിശദ പഠന റിപ്പോർട്ട്, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തുടങ്ങിയവയ്ക്കായുള്ള നടപടികളും മുന്നോട്ടുപോകുന്നു. 

എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുന്ന രാജ്യാന്തര വിമാനത്താവളമാണ് ശബരിമലയിൽ നിർമിക്കുന്നതെന്നാണു സൂചന. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വികസനത്തിനും കേരളത്തിന്റെതന്നെ ഭാവി വളർച്ചയ്ക്കും വിമാനത്താവളം മുതൽക്കൂട്ടാകുമെന്ന് കൺസൽട്ടിങ് ഏജൻസിയായ ലൂയിബ്ഗർ തയാറാക്കിയ പ്രാഥമിക പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ശബരിമല തീർഥാടകർക്കു പുറമേ തേക്കടി, മൂന്നാർ, ഗവി, വാഗമൺ എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികൾ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രവാസികൾ എന്നിവരിൽനിന്നുള്ള വരുമാനം വിമാനത്താവളത്തിനു ലാഭകരമായി പ്രവർത്തിക്കാൻ വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. സുഗന്ധ വ്യഞ്ജനവും റബറും ഉൾപ്പെടുന്ന മലയോര കാർഷിക മേഖലയിലെ ചരക്കുനീക്കവും വിമാനത്താവളത്തിന്റെ ഭാവിവരുമാനത്തിലേക്കുള്ള വാതിലുകളാണ്. 

കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാവും ശബരിമലയിലേത്. സംസ്ഥാനാന്തര യാത്രകൾക്കും കേരളത്തിനകത്തുള്ള യാത്രകൾക്കും വിമാനത്താവളം സൗകര്യമൊരുക്കും; ഉയർന്ന ജനസാന്ദ്രതയും നിത്യ ഗതാഗതക്കുരുക്കും നിറഞ്ഞ കേരളത്തിൽ ആഭ്യന്തര യാത്രാസമയം കാര്യമായി ലാഭിക്കാനും സഹായകമാകും. മലയോര ടൂറിസത്തിന്റെ വളർച്ചയ്ക്കുകൂടി വിമാനത്താവളം ഗുണകരമാവുകയും ചെയ്യും. കായൽടൂറിസം മേഖലയും ഇതോടെ ദൂരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളുടെ അരികിലെത്തുന്നു. 

കൊല്ലം–തേനി, ഭരണിക്കാവ്–മുണ്ടക്കയം ദേശീയപാതകൾ വിമാനത്താവളത്തിന്റെ സമീപത്തുകൂടി കടന്നുപോകുന്നു. ഏതാനും സംസ്ഥാന പാതകളും ചെറുവള്ളി എസ്റ്റേറ്റിന്റെ സമീപത്തുണ്ട്. ഇവിടെനിന്നു ശബരിമലയിലേക്കുള്ള ദൂരം 48 കിലോമീറ്റർ മാത്രമാണെന്നിരിക്കെ, വിദൂരസംസ്ഥാനങ്ങളിൽനിന്നു പോലും എത്തുന്ന അയ്യപ്പഭക്തരുടെ സുഗമയാത്രയ്ക്കു വിമാനത്താവളം പ്രയോജനകരമാവുമെന്നു തീർച്ച. സംസ്ഥാനത്തെ രണ്ടു പ്രധാന നഗരങ്ങളിൽനിന്ന് ഏതാണ്ടു സമദൂരത്തിലാണു ചെറുവള്ളി എസ്റ്റേറ്റ്; തിരുവനന്തപുരത്തുനിന്ന് 138 കിലോമീറ്ററും കൊച്ചിയിൽനിന്ന് 113 കിലോമീറ്ററും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ സമീപ പട്ടണങ്ങളെ കാത്തിരിക്കുന്നതു വൻ വികസന സാധ്യതകളാണ്.

പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും വിമാനത്താവള പദ്ധതിക്ക് ഏറെ അനുയോജ്യമാണ്. ഇവിടെ റൺവേ നിർമിക്കലും എളുപ്പമാണ്. ബിലീ‌വേഴ്സ് ചർച്ചിന്റെ പക്കലാണ് എസ്റ്റേറ്റ് ഇപ്പോൾ. ഇത് ഏറ്റെടുക്കലുംമറ്റും താരതമ്യേന എളുപ്പമാകുമെന്നാണു പ്രതീക്ഷ. പദ്ധതിക്കു പ്രദേശവാസികളുടെ പൂർണ സഹകരണം ഉറപ്പാക്കുകയുംവേണം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വിമാനത്താവള പദ്ധതിക്കു മേൽനോട്ടം വഹിക്കുമ്പോൾ, കണ്ണൂർ വിമാനത്താവളം മാനേജിങ് ഡയറക്ടറും ശബരിമല വിമാനത്താവള പദ്ധതി സ്പെഷൽ ഓഫിസറുമായ വി. തുളസീദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണു പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് സർക്കാരും ഉടമകളുമായി നിലനിൽക്കുന്ന കേസ് വിമാനത്താവള പദ്ധതിയെ ബാധിക്കാതിരിക്കാനും മറ്റുമുള്ള നടപടികൾ എടുത്താണു സർക്കാരിന്റെ നീക്കമെന്നതു പ്രതീക്ഷ പകരുന്നു. കേരളത്തിന്റെ വലിയൊരു ഭാഗത്തിന്റെ മുഖച്ഛായതന്നെ മാറ്റാവുന്ന ഈ പദ്ധതി വഴിക്കുരുക്കുകളിൽപ്പെടാതിരിക്കാനുള്ള  നിരന്തരശ്രദ്ധയാണ് ഇനിയുണ്ടാവേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com