ADVERTISEMENT

ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന്റെ പേരിൽ വാക്പോരു തുടരുമ്പോൾ, ദേശീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന പ്രാദേശിക കക്ഷികളെ കണ്ടുപഠിക്കാനാണ് ബിജെപി നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്. അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോൾ, സർക്കാർ സത്യം തുറന്നു പറയണമെന്നു കോൺഗ്രസ് ആവശ്യപ്പെടുന്നു.

പക്ഷേ രാജ്യത്തെ പ്രാദേശിക കക്ഷികൾ, വിശേഷിച്ചും സംസ്ഥാന ഭരണത്തിലിരിക്കുന്നവ, കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്നു. ബിജെപിയുടെ കടുത്ത വിമർശകയായ മമത ബാനർജി പോലും ശ്രദ്ധാപൂർവമാണ് അതിർത്തിപ്രശ്നത്തിൽ പ്രതികരിച്ചത്. കോൺഗ്രസ് മുന്നണിയിലുള്ള ഡിഎംകെയാകട്ടെ, കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇടതുകക്ഷികളുടേത് അല്ലാതെ, മറ്റാരുടെയും പിന്തുണ കിട്ടാതെ കോൺഗ്രസ് ഒറ്റപ്പെട്ടതിൽ ബിജെപി സന്തോഷത്തിലാണ്.

പ്രതിരോധ, വിദേശ നയങ്ങളിൽ കേന്ദ്രസർക്കാരിനെ എന്നും പിന്തുണച്ച ചരിത്രമാണു ഡിഎംകെയുടേത് എന്ന വിശദീകരണവുമായി പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ രംഗത്തുവന്നു. കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന പൊതുനയമാണ് അണ്ണാ ഡിഎംകെയും ഡിഎംകെയും സ്വീകരിച്ചുപോന്നിട്ടുള്ളത്. ശ്രീലങ്ക വിഷയത്തിൽ പക്ഷേ, ഡിഎംകെയുടെ നയം ഭിന്നമായിരുന്നു. രാജീവ് ഗാന്ധിയുടെ കോൺഗ്രസ് സർക്കാർ ശ്രീലങ്കയിലേക്ക് ഇന്ത്യൻ സേനയെ അയച്ചപ്പോൾ ഡിഎംകെ എതിർത്തിരുന്നു. ലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലകളായ വടക്കുകിഴക്കൻ പ്രവിശ്യകളുമായി ബന്ധപ്പെട്ട വിഷയമായതിനാലായിരുന്നു അത്.

കോൺഗ്രസിന്റേത് വിലകുറഞ്ഞ രാഷ്ട്രീയക്കളി മാത്രമാണെന്നാണു ബിജെപിയുടെ ആരോപണം. കോവിഡ് പ്രതിസന്ധി, സാമ്പത്തിക തളർച്ച, ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികർക്കു സംഭവിച്ച ജീവഹാനി എന്നീ മൂന്നു പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണു രാഹുൽ ഗാന്ധി ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കടുത്ത വിമർശന നിലപാടെടുത്തു സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി.

അതേസമയം, യുപിഎയിലെ പ്രധാന കക്ഷികളായ ഡിഎംകെയും എൻസിപിയും ജാർഖണ്ഡ് മുക്തിമോർച്ചയും ചൈനാപ്രശ്നത്തിൽ കരുതലോടെയാണു പ്രതികരിച്ചത്. ബിജെ‍ഡി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, തൃണമൂൽ കോൺഗ്രസ് എന്നിവ കോൺഗ്രസിൽനിന്ന് അകന്നുനിന്നു. ഇടതുകക്ഷികൾ കഴിഞ്ഞാൽ, ലാലുപ്രസാദിന്റെ ആർജെഡി മാത്രമാണു കേന്ദ്രസർക്കാരിനെ തുറന്നെതിർത്തത്.

യുപിയിലെ പ്രമുഖ കക്ഷികളായ സമാജ്‌വാദി പാർട്ടിയും (എസ്പി) ബിഎസ്പിയും വ്യത്യസ്ത നിലപാടെടുത്തു. ബിഎസ്പി മേധാവി മായാവതി കോൺഗ്രസിനെ ആക്രമിച്ചപ്പോൾ, സമാജ്‌വാദി പാർട്ടി മൗനം പാലിച്ചു. എസ്പിയുടെ ഏറ്റവും മുതിർന്ന നേതാവായ മുലായം സിങ് യാദവ് 1996 മുതൽ 98 വരെ പ്രതിരോധ മന്ത്രിയായിരുന്നു. മറ്റൊരു മുൻ പ്രതിരോധ മന്ത്രിയായ എൻസിപി നേതാവ് ശരദ് പവാറും കേന്ദ്രസർക്കാരിനെ പിന്തുണച്ചു. മുലായവും പവാറും പ്രതിരോധ മന്ത്രിമാരായിരുന്ന കാലത്ത് ഇരുവരും പറഞ്ഞിരുന്നതു ചൈനയെ വിശ്വസിക്കരുതെന്നാണ്. പവാറിന്റെ കാലത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവും മുലായത്തിന്റെ കാലത്ത് എച്ച്.ഡി.ദേവെഗൗഡയും ചൈനയുമായി ഒത്തുതീർപ്പുകളുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.

ബിജെപിയോടും കോൺഗ്രസിനോടും ഇപ്പോൾ അകന്നുനിൽക്കുന്ന തെലുങ്കുദേശം പാർട്ടിയും അതിർത്തിപ്രശ്നത്തിൽ പ്രതികരണം മയപ്പെടുത്തി. പ്രതിപക്ഷത്തു കോൺഗ്രസിനെ ഒറ്റപ്പെടുത്തുന്നതിൽ വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പുകളത്തിൽ ഈ പ്രാദേശിക കക്ഷികളിൽനിന്നു ബിജെപിക്ക് ഒരു ഇളവും ലഭിക്കുകയില്ല. ഒഡീഷ, ആന്ധ്ര, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അതു കണ്ടതാണ്. തങ്ങളുടെ മേഖലയിലേക്കു ബിജെപിയുടെ ‘നുഴഞ്ഞുകയറ്റത്തെ’ അവർ ചെറുക്കുന്നു. അതേസമയം, കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷ സർക്കാരിനോടു സൗമ്യസമീപനം സ്വീകരിക്കുകയും രാജ്യസഭയിൽ നിർണായക വോട്ടെടുപ്പുകളിൽ സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നിലംപരിശാക്കിയെങ്കിലും ഡൽഹിയിലെ അരവിന്ദ് കേജ്‌രിവാൾ, എൻഡിഎ സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ ശക്തമായി പിന്തുണച്ചു. ചൈനാവിഷയത്തിലും സർക്കാരിനൊപ്പം നിന്നു.

കേന്ദ്രത്തിൽ മോദിക്കു തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നിരുന്നുവെങ്കിൽ, പ്രാദേശിക കക്ഷികളായ ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് എന്നിവ പിന്തുണയ്ക്കാൻ തയാറായേനെ. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി വി.പി.സിങ് മുതൽ മൻമോഹൻ സിങ് വരെയുള്ളവരുടെ ന്യൂനപക്ഷ സർക്കാരുകളെ പിന്തുണച്ച രീതിയാണു പ്രാദേശിക കക്ഷികൾക്കുള്ളത്.

തന്ത്രപരമായ കാരണങ്ങളാലാണു മമത ബാനർജി, കേന്ദ്രത്തിന്റെ ചൈനാനയത്തെ വിമർശിക്കാത്തത്. വിശേഷിച്ചും, ബംഗാളിലെ തന്റെ എതിരാളികളായ കോൺഗ്രസും സിപിഎമ്മും മോദിക്കെതിരെ കടുത്ത വിമർശനമുന്നയിക്കുന്ന സാഹചര്യത്തിൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്നു കക്ഷികളെയും മമതയ്ക്കു നേരിടേണ്ടതാണ്. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ എൻഡിഎ മുന്നണിയിലായതിനാൽ ഡിഎംകെക്കു യുപിഎയിൽ തുടരാതെ നിവൃത്തിയില്ല. തമിഴ്നാട്ടിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുകയാണ്.

English Summary: Opposition parties stand on India- China issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com