ADVERTISEMENT

കേൾക്കരുതെന്നു നാം ആഗ്രഹിച്ചതെന്തോ, അതിനുതന്നെ ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്: കോവിഡിന്റെ സമൂഹവ്യാപനം. തിരുവനന്തപുരം നഗരത്തോടു ചേർന്ന തീരപ്രദേശങ്ങളായ പൂന്തുറയിലും പുല്ലുവിളയിലും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ, കേരളം അതിജാഗ്രതയുടെ അടിയന്തരാവസ്ഥയിലെത്തിയെന്നു വ്യക്തം. 

ഉറവിടമറിയാതെ ഒരു പ്രദേശത്തു രോഗം പടർന്നുപിടിക്കുന്ന സമൂഹവ്യാപനമുണ്ടായതായി ഏതെങ്കിലും സംസ്ഥാന സർക്കാർ സ്ഥിരീകരിക്കുന്നത് ഇന്ത്യയിൽത്തന്നെ ആദ്യമാണെന്നതു കൂടി ഇതോടൊപ്പം ഓർമിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിയന്ത്രിത സമൂഹവ്യാപനം സംഭവിച്ചതായി നേരത്തേ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നുവെങ്കിലും ഇങ്ങനെയൊരു വെളിപ്പെടുത്തൽ മുൻപുണ്ടായിട്ടില്ല. 

കടുത്ത ആശങ്കയുയർത്തി സംസ്ഥാനത്താകെ കോവിഡ് സമ്പർക്കരോഗികളുടെ എണ്ണം കുതിക്കുകയാണ്. ഒരു പ്രദേശത്ത് ഒട്ടേറെ കോവിഡ് ബാധിതരുള്ള ക്ലസ്റ്ററുകൾ പല ജില്ലകളിലും കണ്ടെത്തിയതോടെ, രോഗവ്യാപനം അനിയന്ത്രിതമാകുന്നുവെന്ന ആശങ്കയാണു സർക്കാരിനുള്ളത്. പരിശോധന വ്യാപകമാക്കുന്നിടത്തെല്ലാം രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ വരുംദിവസങ്ങളിൽ ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുമെന്നാണു വിലയിരുത്തൽ. ആദ്യഘട്ടത്തിൽ തീരപ്രദേശങ്ങളിൽ മാത്രമാണു ക്ലസ്റ്ററുകൾ കണ്ടെത്തിയതെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ തീരവുമായി ഒരു ബന്ധവുമില്ലാത്ത മേഖലകളിലും രോഗം പടർന്നതായി കണ്ടു. 

പുറത്തുനിന്നു വരുന്നവരായിരിക്കും രോഗബാധിതരിൽ ഏറെയുമെന്ന വിലയിരുത്തലാണു തെറ്റിയിരിക്കുന്നത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവരെക്കാൾ എത്രയോ കൂടുതൽ പേർക്കാണ് ഇപ്പോൾ ദിവസവും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 821 പേരിൽ 629 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 

കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ളതു തീരമേഖലകളിലാണ്. അതുകൊണ്ടുതന്നെ, തീരദേശ ജനത അധിവസിക്കുന്ന ജില്ലകളെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ തീരദേശങ്ങളിൽ പലയിടത്തും കോവിഡ് ആശങ്കാജനകമാംവിധം വ്യാപിക്കുന്നതു സർക്കാരിന്റെ കൂടുതൽ ഊർജിതമായ ഇടപെടൽ അനിവാര്യമാക്കുന്നു. പരിമിത സാഹചര്യങ്ങളിൽ ജീവിതം നയിക്കുന്നവരാണ് ഈ മേഖലകളിൽ കൂടുതലുമെന്നിരിക്കെ രോഗവ്യാപനം അവരെ കഠിനമായി തളർത്തിയിരിക്കുകയാണ്. 

സുരക്ഷിത അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ നിർണായകഘട്ടത്തിലും പലരും മറക്കുന്നു എന്നത് അത്യധികം നിർഭാഗ്യകരമാണ്. കഴിഞ്ഞ ദിവസം കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയ്ക്കു ശേഷം  തിരുവനന്തപുരം പട്ടത്തെ ഒരു സ്കൂളിൽനിന്നു കൂട്ടമായി പുറത്തേക്കിറങ്ങുന്ന വിദ്യാർഥികളുടെയും അവരെ കാത്ത് പരീക്ഷാകേന്ദ്രത്തിനു പുറത്തു കൂടിനിൽക്കുന്ന രക്ഷിതാക്കളുടെയും ചിത്രം ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ചതു നാടിനെയാകെ ഞെട്ടിച്ചിരുന്നു. കോവിഡ് അതിവേഗം വ്യാപിക്കുന്ന തിരുവനന്തപുരത്താണ് ഈ സ്ഥിതി എന്നതു കേരളത്തെയാകെ ജാഗരൂകമാക്കേണ്ടതല്ലേ? 

സംസ്ഥാനം മുഴുവൻ രോഗപരിശോധന പരമാവധി വർധിപ്പിച്ചും രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയും സമൂഹവ്യാപന സാധ്യത മുന്നിൽക്കണ്ടുള്ള സജ്ജീകരണങ്ങൾ ഒരുക്കിയുമാണ് സർക്കാർ ഈ കഠിനസന്ധി നേരിടേണ്ടത്. സമൂഹവ്യാപനത്തിന്റെ ഘട്ടത്തിൽ സർക്കാരിന്റെ മുഖ്യശ്രദ്ധ പതിയേണ്ടതു പരിശോധന കൂട്ടുന്നതിലാണ്. രോഗം വരുന്നവരെയെല്ലാം തിരിച്ചറിയാൻ കഴിയണം. രോഗലക്ഷണമുണ്ടോ എന്ന പരിഗണന കൂടാതെ തന്നെ ടെസ്റ്റുകൾ വ്യാപകമായി നടത്തേണ്ടത് അടിയന്തരാവശ്യമാണ്. രോഗികളുടെ വർധന മുൻകൂട്ടിക്കണ്ട് കുറ്റമറ്റ ചികിത്സാസൗകര്യങ്ങൾ പ്രാദേശികമായിത്തന്നെ സജ്ജീകരിക്കുകയും വേണം. 

സമൂഹവ്യാപനം എന്ന അത്യാപത്ത് കേരളത്തെ തളർത്തരുതെന്ന നിശ്ചയദാർഢ്യത്തോടെ നമുക്കു കോവിഡിനെതിരെ പടപൊരുതാം. സുരക്ഷിത അകലംകൊണ്ടും ശുചിത്വം കൊണ്ടും നാം ജാഗ്രതയുടെ ആയുധത്തിനു പരമാവധി മൂർച്ച കൂട്ടേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com