ADVERTISEMENT

രാഷ്ട്രീയ ഓർമയായിരുന്നു പ്രണബിന്റെ മുഖ്യബലം. രാജ്യസഭയിലാവും അതിനു പ്രണബ് ഏറെ പ്രശംസ നേടിയത്.

ഇസ്രയേൽ യാത്രയിൽ, ഇന്ത്യയിലെ പഞ്ചവൽസര പദ്ധതികൾ വിശദീകരിക്കാൻ ഇന്ദിരാഗാന്ധി, ആവശ്യപ്പെട്ടപ്പോൾ, പദ്ധതികളുടെ വകയിരുത്തലും വിനിയോഗവും കടന്ന് പ്രണബ് ഏറെ പിന്നോട്ടുപോയെന്നും മതിയെന്ന് ഇന്ദിര തന്നെ പറയേണ്ടിവന്നുവെന്നും കഥ. ധനമന്ത്രിയായിരിക്കെ ചില മുൻകരുതലുകൾ ബലഹീനതയായി മാറിയെന്നു പറയാം. ചില തീരുമാനങ്ങൾ, ഏതാനും വൻകിടക്കാർക്കു മാത്രം നല്ല ഭാവി നൽകുന്നതെന്നു വിമർശിക്കപ്പെടുകയും ചെയ്തു.

കേന്ദ്ര മന്ത്രിയായിരുന്ന ഏകദേശം 19 വർഷത്തിൽ, ഏറെയും ധനകാര്യമായിരുന്നു വകുപ്പ്. ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായി തുടർന്നുകൊണ്ടുതന്നെ നരസിംഹ റാവു മന്ത്രിസഭയിൽ വാണിജ്യവും വിദേശകാര്യവും. മൻമോഹൻ സിങ് സർക്കാരിൽ ആഭ്യന്തര മന്ത്രിയാകാൻ ആഗ്രഹിച്ചു, പ്രതിരോധം ലഭിച്ചു. പിന്നീട് ധനമന്ത്രി.

1980 കളുടെ ആദ്യ പകുതി, പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ മുതൽമുടക്കാനെന്നോണം, ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വിപിണിയിൽനിന്നു വാങ്ങാൻ 1982ലെ പ്രണബിന്റെ ബജറ്റ് അനുവദിച്ചു. തീരുമാനം വിവാദമായി. അന്ന് രാഷ്ട്രീയത്തിൽ സജീവമായിട്ടില്ലാത്ത രാജീവ് ഗാന്ധി ഇടപെട്ട് ചില തിരുത്തലുകൾ വരുത്തിച്ചു. 1984ലെ ബജറ്റിൽ, ഐഎംഎഫ് വായ്പയുടെ അവസാനഗഡുവും അടയ്ക്കുന്നുവെന്ന് പ്രണബ് പ്രഖ്യാപിച്ചത് അക്കാലത്തെ ആത്മനിർഭർ ഭാരത് പ്രഖ്യാപനമായി! അക്കാലത്ത് മൻമോഹൻ സിങ്, റിസർവ് ബാങ്ക് ഗവർണറാണ്.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതത്തിന്റെ വീതംവയ്പിനുള്ള ഫോർമുലയിൽ പ്രണബിന്റെയും പേരുണ്ട്. 1969ൽ ഫോർമുല ആദ്യം തയാറാക്കിയ അന്നത്തെ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ ഡി.ആർ.ഗാഡ്ഗിലിന്റെയും 1990ൽ അതു പരിഷ്കരിച്ച പ്രണബിന്റെയും പേരിൽ അത് ഗാഡ്ഗിൽ – മുഖർജി ഫോർമുലയായി.

2009ൽ ധനമന്ത്രിയായി പ്രണബ് എത്തുന്നത് കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം. 2008ലെ ആഗോള മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്നു കരകയറാൻശ്രമിക്കുന്ന കാലം. ബജറ്റ് പ്രസംഗം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു തയാറാക്കുകയെന്നതായിരുന്നു പ്രണബിനു തൊട്ടുമുൻപ് ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ രീതി. പ്രണബ് വന്നപ്പോൾ, പ്രസംഗം തയ്യാറായശേഷം മാത്രം പ്രധാനമന്ത്രി കാണുകയെന്നതായി രീതി. അങ്ങനെയാണ്, 2012 ലെ വിവാദ ബജറ്റ് തീരുമാനമായ ‘റിട്രോസ്പെക്ടിവ്’ നികുതി ഏർപ്പെടുത്തൽ, പ്രധാനമന്ത്രി അറിയുന്നത് പ്രഖ്യാപനത്തിന്റെ തലേന്നു മാത്രമെന്ന സാഹചര്യമുണ്ടായത്.

ചരക്ക്, സേവന നികുതി(ജിഎസ്ടി) സംവിധാനം അന്നു സജീവ ചർച്ചയായതും പ്രണബിന്റെ ആശങ്കാ മനോഭാവത്താൽ മുന്നോട്ടു പോകാതിരുന്നതുമായ ആശയമായിരുന്നു. നടപ്പാക്കിയ ജിഎസ്ടി വ്യവസ്ഥകൾ ഭരണഘടനാപരമോയെന്നു പ്രണബ് പിന്നീടും സംശയം പറഞ്ഞു.

ആഗോള മാന്ദ്യകാലത്തു പിടിച്ചുനിൽക്കാൻ വിവിധ മേഖലകൾക്കായി പ്രഖ്യാപിച്ച ഇളവുകളും ഉത്തേജന നടപടികളും ഉചിത സമയത്തു പിൻവലിക്കാൻ തയാറാകാതിരുന്നത് ധനമന്ത്രാലയത്തിന്റെ പിഴവായി വിലയിരുത്തപ്പെട്ടു. എന്നാൽ, ന്യൂയോർക്കിൽനിന്നുള്ള ‘യൂറോ മണി’ എന്ന പ്രസിദ്ധീകരണം 1984ൽ നടത്തിയ സർവേയിൽ ലോകത്തെ മികച്ച 5 ധനമന്ത്രിമാരിലൊരാൾ പ്രണബായിരുന്നു. ലോക ബാങ്കിനും ഐഎംഎഫിനും ജേർണൽ ഓഫ് റെക്കോർഡ് ആയി കരുതപ്പെടുന്ന‘എമർജിങ് മാർക്കറ്റ്സ്’ എന്ന പ്രസിദ്ധീകരണം, 2010ൽ ഏഷ്യയിലെ മികച്ച ധനമന്ത്രി പ്രണബെന്നു പ്രഖ്യാപിച്ചു.

English Summary: Pranab Mukherjee as finance minister 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com