ADVERTISEMENT

ന്യൂഡൽഹി ∙ ''ഒരു പക്ഷേ സോണിയാ ഗാന്ധി ഡോ. മൻമോഹൻ സിങ്ങിനെ രാഷ്ട്രപതിയാക്കാൻ ആലോചിക്കുന്നുണ്ടാവാം. അങ്ങിനെയെങ്കിൽ എന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചേക്കാം "ഇതായിരുന്നു 2012 ജൂൺ രണ്ടിനു കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ട ശേഷം പുറത്തിറങ്ങിയപ്പോൾ തന്റെ മനസ്സിൽ തോന്നിയതെന്നു പ്രണബ് മുഖർജി എഴുതിയിട്ടുണ്ട്.

രാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യാനായിരുന്നു പ്രണബ് മുഖർജി പോയത്. പക്ഷേ സോണിയ പറഞ്ഞത് ഇങ്ങനെയാണ്–താങ്കൾ തന്നെയാണ് ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി. എന്നാൽ സർക്കാരിന്റെ പ്രവർത്തനത്തിനു താങ്കൾ എത്ര നിർണായക പങ്കാണു വഹിക്കുന്നതെന്ന് അറിയാമല്ലോ? മറ്റാരുടെയെങ്കിലും പേർ നിർദേശിക്കാമോ ?

പതിമൂന്നു ദിവസം ഈ അനിശ്ചിതത്വം നീണ്ടു. യുപിഎ ഘടക കക്ഷി നേതാക്കളുമായി സോണിയ സംസാരിച്ചു. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തക സമിതി കൂടി. രാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാൻ സോണിയയെ ചുമതലപ്പെടുത്തുന്ന പ്രമേയം പ്രണബ് തന്നെ അവതരിപ്പിച്ചു. ഒടുവിൽ 13–ാം ദിവസം ജൂൺ 15നു സോണിയ നിശ്ചയിച്ചു– രാഷ്ട്രപതി സ്ഥാനാർഥി പ്രണബ് മുഖർജി തന്നെ. 13 പ്രണബിനു ഭാഗ്യ നമ്പറായിരുന്നു – അങ്ങിനെ 13–ാമത്തെ രാഷ്ട്രപതിയായി.

പ്രണാബ് മുഖർജി തന്നെയാണ് ആത്മകഥയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി പദം എന്നും പ്രണബിന്റെ മനസ്സിലുണ്ടായിരുന്നു എന്ന് ഇതു വ്യക്തമാക്കുന്നു. 

2012 ജൂൺ 25നു കോൺഗ്രസ് പ്രവർത്തക സമിതി നൽകിയ യാത്രയയപ്പിൽ സോണിയ പറഞ്ഞു– പ്രവർത്തകസമിതിക്കു താങ്കളെ നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല താങ്കളുടെ രാഷ്ട്രീയ തന്ത്രങ്ങളും ഞങ്ങൾക്ക് നഷ്ടപ്പെടുകയാണ്. 

രാഷ്ട്രപതി എന്ന നിലയിൽ രണ്ടു പ്രധാനമന്ത്രിമാരോടൊപ്പമാണു പ്രണബ് പ്രവർത്തിച്ചത്–ആദ്യത്തെ രണ്ടു വർഷം ഡോ. മൻമോഹൻ സിങ്, അവസാനത്തെ രണ്ടു വർഷം നരേന്ദ്രമോദി. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാതിരുന്ന മൻമോഹൻസിങ്, ഒറ്റയ്ക്കു ഭൂരിപക്ഷവുമായി വന്ന നരേന്ദ്രമോദി.

രാഷ്ട്രീയമായി എതിർ ചേരിയിലായിരുന്ന നരേന്ദ്രമോദിയുമായി ഒരുമിച്ചു പ്രവർത്തിക്കേണ്ടി വന്നതിനെക്കുറിച്ച് പിന്നീട് പ്രണബ് പറഞ്ഞു–

അഭിപ്രായ ഭിന്നതകൾ–അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽക്കൂടി അവ ഞങ്ങൾ ഉള്ളിൽ സൂക്ഷിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എന്ന നിലയിലുള്ള ബന്ധത്തിൽ ഒരിക്കലും ഭിന്നതകൾക്കു സ്ഥാനമുണ്ടായിരുന്നില്ല

സർക്കാരിന്റെ നയപരിപാടികളെ പിന്തുണയ്ക്കേണ്ട ബാധ്യത രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി പാലിച്ചു. എന്നാൽ ഇന്ത്യയുടെ വൈവിധ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, സഹിഷ്ണുത നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം പ്രസംഗങ്ങളിൽ മുന്നറിയിപ്പു നൽകി. നോട്ട് നിരോധനത്തെ പിന്തുണച്ചപ്പോൾത്തന്നെ പാവപ്പെട്ടവരാണു ഇതിന്റെ വിഷമത ഏറ്റവും അനുഭവിക്കുകയെന്നും അദ്ദേഹം പറയാൻ മടിച്ചില്ല.

അരുണാചൽ പ്രദേശിലെ നബാം ടിക്കി സർക്കാരിനെയും ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സർക്കാരിനെയും പുറത്താക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി പൂർണമായും ശരിവയ്ക്കുകയാണു ചെയ്തത്. രണ്ടു സ്ഥലത്തും കോടതി വിധി എതിരാവുകയും ചെയ്തു. മുൻപു പല രാഷ്ട്രപതിമാരും കേന്ദ്രസർക്കാരിനോടു തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട ചരിത്രം പിന്തുടരാൻ പ്രണബ് തയാറായില്ല. ജനാധിപത്യത്തിന് അവശ്യം വേണ്ടത് മൂന്നു 'ഡി’ കളാണെന്നു പ്രണബ് ഓർമിപ്പിച്ചു– ഡിബേറ്റ് , ഡിസ്ക്കഷൻ, ഡിസിഷൻ. (സംവാദം,ചർച്ച,തീരുമാനം). നാലാമതൊരു ഡി പാടില്ല എന്നും അദ്ദേഹം പറഞ്ഞു– ഡിസ്റപ്ഷൻ (സഭാനടപടികളുടെ തടസ്സപ്പെടുത്തൽ)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകാൻ പ്രണബ് തയാറായി. ആ തന്ത്രങ്ങൾ പലപ്പോഴും പ്രതിപക്ഷത്തെ നേരിടാൻ മോദിയെ സഹായിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് 2019 ജനുവരി 26–ന് പ്രണബ് മുഖർജിക്കു ഭാരത രത്നം നൽകാൻ മോദി കൈക്കൊണ്ട തീരുമാനം. 25–ന് വൈകിട്ട് ആറിനാണു പ്രണബിനെ മോദി ഫോണിൽ വിളിക്കുന്നത്. താങ്കളുടെ വീട്ടിൽ വന്ന് അനുമതി ചോദിക്കുക എന്നതാണു പതിവ്. എന്നാൽ റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിനെ വരവേൽക്കാൻ പോകേണ്ടതു കാരണം ഫോണിൽ വിളിക്കുകയാണ്.താങ്കളുടെ അനുമതി കിട്ടിയ ശേഷമേ രാഷ്ട്രപതിയോടു പറയാനാവൂ.

ഇനി പ്രണബ് പറയുന്നതു കേൾക്കുക: ശരി എന്നു സമ്മതം പറഞ്ഞു. വീട്ടിൽ ആരോടും പറഞ്ഞില്ല. അടുത്ത ദിവസം പ്രഖ്യാപനം വന്നപ്പോൾ മകൾ ശർമിഷ്ഠയ്ക്കു ദേഷ്യമായി. ഭാരതരത്നം കിട്ടിയിട്ട് ഒന്നും സംഭവിക്കാത്തതു പോലെ ഇരിക്കുകയാണ്, എന്നോടു പോലും പറഞ്ഞില്ലല്ലോ?

മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം പത്മ അവാർഡുകളും ഭാരത് രത്നവുമൊക്കെ നിർത്തി. ഇന്ദിരാഗാന്ധി അധികാരത്തിൽ മടങ്ങി എത്തിയ ശേഷം ഒരു ദിവസം രാജ്യ സഭയിൽ ഇരിക്കവേ പ്രണബിനോട് പറഞ്ഞു–പത്മ അവാർഡുകൾ തിരിച്ചു കൊണ്ടു വരാം. ഈ വർഷം ഇനി പേരുകൾ ക്ഷണിക്കാൻ സമയമില്ല, നമുക്ക് ഒരു ഭാരതരത്നം മാത്രം പ്രഖ്യാപിക്കാം എന്ന് പ്രണബ് പറയുന്നു. ആരുണ്ട് പറ്റിയ പേര് എന്നായി ഇന്ദിരാഗാന്ധി. മദർ തെരേസയുടെ പേരു പ്രണബ് പറഞ്ഞു. ‘വാട്ട് എ ഗുഡ് െഎഡിയ’ എന്നായിരുന്നു ഇന്ദിരയുടെ ആദ്യ പ്രതികരണം.

പക്ഷേ, പ്രണബ് പറഞ്ഞു – ഇപ്പോൾ പ്രഖ്യാപിക്കരുത്. മദർ തെരേസ ഇന്ത്യൻ പൗരത്വം എടുത്തോ എന്നു തിരക്കട്ടെ. അവർ അൽബേനിയൻ പൗരത്വം തുടരുകയാണെങ്കിൽ പറ്റില്ല. ഭാരതരത്നം ഇന്ത്യൻ പൗരനേ നൽകാനാവൂ. ഏതായാലും അന്വേഷണത്തിൽ മദർ തെരേസ ഇന്ത്യക്കാരി തന്നെ എന്ന് ഉറപ്പായി. അങ്ങിനെയാണു പ്രഖ്യാപിച്ചത് – പ്രണബ് ഓർക്കുന്നു.

രണ്ട് അവാർഡുകളുടെ കഥ കൂടി– 2019 ഫെബ്രുവരി 27. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനു മുൻ രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിക്കുന്നു. തീൻ മൂർത്തി ഭവനിൽ നടന്ന ചടങ്ങിനു സോണിയാഗാന്ധി പോയില്ല, രാഹുൽ ഗാന്ധിയും പോയില്ല. കോൺഗ്രസിൽനിന്ന് ആരും പങ്കെടുത്തില്ല.

വീണ്ടും 2019 ഓഗസ്റ്റ് 10. പ്രണബ് മുഖർജിക്ക് ഭാരത രത്നം സമ്മാനിക്കുന്ന ചടങ്ങ്. രാഷ്ട്രപതി ഭവനിൽ. നൽകുന്നതു രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സോണിയയും രാഹുലും പോയില്ല, മൻമോഹൻ സിങ്ങും പോയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com