ADVERTISEMENT

തലയിൽ നര കൂടിക്കൂടി വരുന്ന ഒരു സംസ്ഥാനമായി കേരളം മാറുകയാണ്. കേന്ദ്ര ജനസംഖ്യാ കമ്മിഷൻ രൂപീകരിച്ച ജനസംഖ്യാ വർധന സംബന്ധിച്ച സാങ്കേതിക സമിതിയുടെ ജൂലൈയിലെ റിപ്പോർട്ടിലെ കണക്കുകൾ കാട്ടിത്തരുന്നത് അതാണ്. 2036 ആകുമ്പോൾ കേരളത്തിൽ പ്രായം ചെന്നവർ ആകെ ജനസംഖ്യയുടെ 23 ശതമാനമായി വർധിക്കും. 14 വയസ്സിൽ താഴെയുള്ളവരുടെ ജനസംഖ്യ ഇപ്പോഴത്തെ 20 ശതമാനത്തിൽ നിന്നു 17.7 ശതമാനമായി കുറയുകയും ചെയ്യും. 

ഒന്നര പതിറ്റാണ്ടുകൊണ്ട് സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയും നാൽപതിനു മേൽ പ്രായമുള്ളവരാകും. കുട്ടികളെയും വയോധികരെയും പോലെ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവർ ഇപ്പോൾ 1000ൽ 569 ആണെങ്കിൽ അത് 681 ആയി വർധിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. കേരളം അടുത്ത ഒന്നര പതിറ്റാണ്ടിനിടയിൽ സാമൂഹിക സുരക്ഷയിലും ക്ഷേമ പ്രവർത്തനങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ നടപ്പാക്കേണ്ടിയിരിക്കുന്നുവെന്ന് ആലോചിക്കേണ്ട സമയമായെന്ന് ഓർമിപ്പിക്കുന്നതാണ് കണക്കുകൾ. ആസൂത്രണങ്ങളും ആലോചനകളും ഇപ്പോഴേ തുടങ്ങണം. ജനങ്ങളുടെ വാർധക്യകാലം പോലും പുനർനിർവചിക്കേണ്ടി വരും. 

udaya
ഉദയ എസ്. മിശ്ര

ഒരു നിശ്ചിത പ്രായത്തിനു ശേഷമുള്ള കാലത്തെയാണല്ലോ വാർ‍ധക്യ കാലമായി കരുതുക. ഉദാഹരണത്തിന്, ബിഹാറിലാണെങ്കിൽ 60 വയസ്സു കഴിഞ്ഞാൽ വാർധക്യമാണ്. ശേഷം 17 വർഷം എന്നതാണ് അവിടുത്തെ ശരാശരി ആയുസ്സ്. കേരളത്തിൽ 65 വയസ്സാകുമ്പോൾ വാർധക്യത്തിലേക്കു നീങ്ങുന്നുവെന്നാണു വയ്പ്. 2036 ആകുമ്പോഴേക്കും പുരുഷന്റെയും സ്ത്രീയുടെയും ശരാശരി ആയുർദൈർഘ്യം 71 മുതൽ 74 വയസ്സു വരെയായി ഉയരുമെന്നും ജനസംഖ്യാ പ്രവചന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

വാർധക്യ കാലത്തും ഒരാൾ ആരോഗ്യവാനായും കർമനിരതനായും തുടരേണ്ടത് സംസ്ഥാനത്തിന്റെ കൂടി ആവശ്യമായി മാറുകയാണിനി. അതിനായി രണ്ടു നടപടികൾ സർക്കാരിനു സ്വീകരിക്കേണ്ടി വരും. വയോജനങ്ങൾക്കു തൊഴിൽ ഉറപ്പാക്കുക, അവരുടെ പക്കൽ പണം എത്തിക്കുക. തൊഴിൽ നൽകാനായി പുനർനിയമനങ്ങൾ അടക്കമുള്ള പദ്ധതികൾ പരിഗണിക്കണം. അണുകുടുംബങ്ങളുടെ എണ്ണം കൂടുന്നതിനാൽ ശിശുപരിപാലന രംഗത്ത് ഒട്ടേറെ തൊഴിൽ സാധ്യതകൾ ഭാവിയിൽ ഉണ്ടാകും. ഇൗ മേഖലയിൽ വയോജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാരിന് ആവിഷ്കരിക്കാനാകും. 

സമൂഹിക രംഗത്തു സർക്കാർ നടപ്പാക്കുന്ന പദ്ധതികളിലും ഇവരെ പങ്കാളികളാക്കാം. യുവാക്കൾ തൊഴിൽതേടി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുമ്പോൾ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കേണ്ടിവരും. അതിനായി വയോജനങ്ങളുടെ താമസ സ്ഥലങ്ങൾ മാപ്പ് ചെയ്യേണ്ടതുണ്ട്. ഇത് അടിക്കടി പരിഷ്കരിക്കുകയും വേണം. പ്രായം ചെന്നവരുടെ ജനസംഖ്യ ഉയരുന്നതിനാൽ മറ്റൊന്നു കൂടി മുന്നിൽ കാണണം. കേരളത്തിലെ മരണ നിരക്ക് ഗണ്യമായി ഉയരും. കോവിഡ് 19 പോലുള്ള പകർച്ച വ്യാധികൾ കാരണമുള്ള മരണ നിരക്കും വർധിക്കാം. 

അതേസമയം, സംസ്ഥാനത്തെ ആകെ ജനസംഖ്യ കാര്യമായി വർധിക്കാൻ ഇടയില്ലെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. 15 വർഷത്തിനിടെ ജനസംഖ്യ 21 ലക്ഷം വർധിക്കും. 2036 ആകുമ്പോൾ ആകെ ജനസംഖ്യ 3.69 കോടി മുതൽ 3.78 കോടി വരെയാകാം. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 951 പേർ ആകും. ഇത് സംസ്ഥാനത്തിന്റെ ജനവാസ രീതിയിൽ കാര്യമായ മാറ്റങ്ങൾക്കു വഴിതെളിക്കും. ഇപ്പോൾ‌ ജനസംഖ്യയുടെ പകുതിയോളമാണു നഗരമേഖലയിൽ കഴിയുന്നതെങ്കിൽ ഒന്നര പതിറ്റാണ്ടു കൊണ്ട് 92% പേർ നഗരമേഖലയിലേക്കു മാറും. ഇതു നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ദ്രുതഗതിയിൽ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണു വിരൽ ചൂണ്ടുന്നത്. 

സ്കൂൾ, കോളജ് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം (5 മുതൽ 23 വയസ്സു വരെ) ഒരു കോടിയിൽ നിന്ന് 80 ലക്ഷമായി കുറയും. 2011-15 കാലയളവിലെ ജനസംഖ്യാ വർധന നിരക്ക് 6.9% ആയിരുന്നത് 2031-36ൽ 1.4% ആയി കുറയുമെങ്കിലും കേരളത്തിലേക്കുള്ള കുടിയേറ്റം വർധിക്കും. 

വിദ്യാഭ്യാസ രംഗത്തും മറ്റും സർക്കാരിന്റെ മുതൽമുടക്കു കുറയുമ്പോൾ വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഒട്ടേറെ പണം ചെലവഴിക്കേണ്ട കാലമാണ് ഇനി വരുന്നത്. വേഗത്തിൽ സൗജന്യ ചികിത്സയും ഉറപ്പാക്കണം. രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ രംഗത്തും മുന്നിലുള്ള കേരളത്തിന് ഇൗ വെല്ലുവിളിയും നിഷ്പ്രയാസം മറികടക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. 

(തിരുവനന്തപുരം സെന്റർ ഫോർ  ഡവലപ്മെന്റ് സ്റ്റഡീസിൽ  പ്രഫസറാണു ലേഖകൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com