ADVERTISEMENT

ഇന്ത്യ – ചൈന അതിർത്തി കൂടുതൽ അശാന്തമായ സാഹചര്യത്തിൽ, സംഘർഷം ഒഴിവാക്കുന്നതു സംബന്ധിച്ച വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിതല ചർച്ച ധാരണയിലെത്തിയത് ആശ്വാസമാകുന്നുണ്ട്. അതേസമയം, പരസ്പരധാരണകൾ തെറ്റിക്കുന്ന കാര്യത്തിൽ ഇതിനകം ചൈനയിൽനിന്നുണ്ടായ മുന്നനുഭവങ്ങൾ അതിർത്തിയിലെ ശാശ്വത സമാധാനം എത്ര ദൂരെയാണെന്ന ആശങ്ക ഉണർത്തുകയും ചെയ്യുന്നു.

റഷ്യയിലെ മോസ്കോയിൽ ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെയും കൂടിക്കാഴ്ചയിലുണ്ടായ ധാരണകളുടെ ഫലശ്രുതി എങ്ങനെയാവുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. സൈന്യങ്ങൾ മുഖാമുഖം നിൽക്കുന്നത് ഒഴിവാക്കുന്നതുൾപ്പെടെ, അതിർത്തിയിലെ സംഘർഷസ്ഥിതി അവസാനിപ്പിക്കാൻ അഞ്ചിന മാർഗരേഖയ്ക്കാണ് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിട്ടുള്ളത്. പക്ഷേ, പരസ്പരധാരണകൾ മാനിക്കുന്നതിലും പാലിക്കുന്നതിലും ഒട്ടും ധാർമികത പുലർത്താത്ത, തന്ത്രശാലിയായ അയൽരാജ്യമാണ് അതിൽ ഒപ്പുവച്ചിട്ടുള്ളതെന്നത് ആശങ്കയുണർത്തുന്നു. ഇന്ത്യ – ചൈന അതിർത്തിയിൽനിന്നു കാണാതായിരുന്ന 5 യുവാക്കളെ ഇന്ന് ഇന്ത്യയ്ക്കു കൈമാറുമെന്നു ചൈനീസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇരുരാജ്യങ്ങളുടെയും സൈനികർ ലഡാക്കിലെ റെസാങ് ലാ പ്രദേശത്തു മുഖാമുഖം നിൽക്കുമ്പോഴാണ് എസ്. ജയ്ശങ്കർ, വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയതെന്നതു നിർണായകമാണ്. ഇന്ത്യ – ചൈന ബ്രിഗേഡ് തലത്തിലുള്ള സൈനിക കമാൻഡർമാരും ഇതേ സമാധ‍ാനദിശയിൽ നേരത്തേ ചർച്ച നടത്തുകയുണ്ടായി. അതിർത്തി സംഘർഷം നമ്മുടെ പാർലമെന്റ് ചർച്ച ചെയ്യാനിരിക്കുകയുമാണ്.

ഈയാഴ്ച, റെസാങ് ലാ പ്രദേശത്ത് യഥാർഥ നിയന്ത്രണരേഖ (എൽഎസി) കടന്നെത്തിയ ചൈനീസ് സൈന്യം ആകാശത്തേക്കു വെടിയുതിർത്തതോടെയാണ് അതിർത്തിയിലെ സംഘർഷം കൂടുതൽ കടുത്തത്. 45 വർഷങ്ങൾക്കു ശേഷം ഇന്ത്യ – ചൈന നിയന്ത്രണരേഖയിൽ വെടിപൊട്ടുകയായിരുന്നു അന്ന്. കിഴക്കൻ ലഡാക്കിൽ എൽഎസിയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ ജൂണിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഏറ്റുമുട്ടലിലും തോക്കുകൾ ഉപയോഗിച്ചിരുന്നില്ല. റെസാങ് ലായിൽ ഇന്ത്യയാണ് ആദ്യം വെടിവച്ചതെന്നു ചൈന ആരോപിച്ചെങ്കിലും നമ്മുടെ സൈന്യം അതു നിഷേധിച്ചു. ആ വെടിവയ്പോടെ ഇന്ത്യ – ചൈന അതിർത്തി അതീവ സംഘർഷമേഖലയാവുകയും ചെയ്തു.

ജൂൺ 15നു ഗൽവാനിൽ കേണൽ അടക്കമുള്ള ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത് ആശങ്കയുടെ പുതിയ കാർമേഘങ്ങൾക്കു കാരണമായിരുന്നു. അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കാൻ നയതന്ത്ര, സേനാ തലങ്ങളിലുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തുടരുന്നതിനിടെയായിരുന്നു ചൈനയുടെ ഭാഗത്തുനിന്നുള്ള ആ കടുത്ത പ്രകോപനം. നാലര പതിറ്റാണ്ടിനു ശേഷമാണ് ചൈനയുടെ ആക്രമണത്തിൽ നമ്മുടെ സൈനികർക്കു ജീവൻ നഷ്ടമായതെന്നത് സംഘർഷത്തിന്റെ ഗൗരവം കൂട്ടുകയും ചെയ്തു. ആ മാസമാദ്യം സേനാതലത്തിൽ നടത്തിയ ചർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടായി വിലയിരുത്തപ്പെട്ടിരുന്നു. അതിർത്തിത്തർക്കം വഷളാക്കുന്ന കൂടുതൽ നടപടികൾ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാൻഡർമാർ നടത്തിയ ആ ചർച്ചയിലുണ്ടായ ധാരണ ദിവസങ്ങൾക്കുള്ളിൽ ചൈനതന്നെ മായ്ച്ചുകളഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനുള്ള വലിയൊരു ചുവടായിത്തന്നെ കഴിഞ്ഞ ദിവസത്തെ വിദേശകാര്യ മന്ത്രിതല ചർച്ചയെ കാണേണ്ടതുണ്ടെങ്കിലും അതിലുണ്ടായ ധാരണകൾ അതിർത്തിയിൽ യാഥാർഥ്യമാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. നമ്മുടെ ആവശ്യങ്ങളോടു നിഷേധനിലപാടു പുലർത്തുക മാത്രമല്ല, പ്രകോപനപരമായി മുന്നോട്ടു നീങ്ങാൻതന്നെയാണു ചൈനയുടെ താൽപര്യമെന്ന് ഇതിനകം പല സംഘർഷങ്ങളിലൂടെയും വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തിൽ, മോസ്കോ ധാരണകളെത്തുടർന്നും കരുതലോടെയാവണം ഇന്ത്യയുടെ ചുവടുകളുണ്ടാവേണ്ടതെന്ന കാര്യത്തിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com