ADVERTISEMENT

എല്ലാവരും പലവിധ കഷ്ടപ്പാടുകളിൽപെട്ട് ഉഴറുന്ന ഈ കോവിഡ്കാലത്ത്, അഞ്ചു മാസത്തേക്കു മാത്രം നടപ്പാക്കിയ സാലറി കട്ട് ആറു മാസത്തേക്കുകൂടി നിർബന്ധപൂർവം നീട്ടുന്നത് ലക്ഷക്കണക്കിനു സർക്കാർ ജീവനക്കാർക്കു മനോവിഷമത്തിനും അമർഷത്തിനും കാരണമായിരിക്കുകയാണ്. സാലറി കട്ട് നിർബന്ധിത പിരിവിനു സമാനമാണെന്ന് അവർ കടുത്ത പ്രതിഷേധസ്വരത്തിൽ പറയുന്നു.

ജിഎസ്ടി നഷ്ടപരിഹാര സെസ് കിട്ടാത്തതും സൗജന്യ ഭക്ഷ്യസാധന കിറ്റ് അടക്കമുള്ള കോവിഡ് സമാശ്വാസ പരിപാടികൾ നടപ്പാക്കിയതും സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയെന്നാണു സർക്കാരിന്റെ വാദം. അതേസമയം, സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏത് അടിയന്തരാവശ്യത്തിനു വേണ്ടിയാണെങ്കിലും ശമ്പളത്തിൽ ഒരു പങ്കു കൊടുക്കുന്നത് സമ്മർദം കാരണമാകരുത്, സ്വയം തോന്നിയാകണമെന്ന അടിസ്ഥാന ബോധമല്ലേ നമ്മുടെ സർക്കാരിനുണ്ടാകേണ്ടത്?

രണ്ടാം ഘട്ട സാലറി കട്ടും ആദ്യത്തേതുപോലെയാണെങ്കിൽ ഫലത്തിൽ, രണ്ടു മാസത്തെ ശമ്പളമാവും സർക്കാർ പിടിക്കുക. സംസ്ഥാനത്തെ അഞ്ചര ലക്ഷത്തിലേറെ സർക്കാർ ജീവനക്കാരിൽ വലിയൊരു പങ്കും സാലറി കട്ടിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. പ്രതിപക്ഷ സംഘടനകൾക്കു പിന്നാലെ, ജീവനക്കാരുടെ കടുത്ത സമ്മർദത്തെത്തുടർന്ന് ഭരണപക്ഷ സംഘടനകളായ എൻജിഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സാലറി കട്ടിനെതിരെ ശബ്ദമുയർത്തിക്കഴിഞ്ഞു. കോവിഡ്കാലത്ത് ഗതാഗതപ്രശ്നവും വിലക്കയറ്റവും കാരണം കൂടുതൽ ദുരിതത്തിലായ ജീവനക്കാരെ ഇനിയും ദ്രോഹിക്കാതെ പ്രായോഗിക സമീപനം സർക്കാർ കൈക്കൊള്ളണമെന്നാണ് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സാലറി കട്ടുമായി മുന്നോട്ടുപോയാൽ സമരം ശക്തമാക്കാനും കോടതിയെ സമീപിക്കാനുമാണു പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

പ്രളയാനന്തരമുണ്ടായ സാലറി ചാലഞ്ചിൽ കോവിഡ്കാലത്തേതുപോലെ നിർബന്ധ പിടിച്ചുവാങ്ങൽ ഇല്ലായിരുന്നുവെങ്കിലും അത് ഒട്ടേറെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുകയുണ്ടായി. വായ്പ തിരിച്ചടവും മറ്റും കഴിഞ്ഞു ബാക്കികിട്ടുന്ന തുക വീട്ടുചെലവുകൾക്കു വേണമെന്നിരിക്കെ ശമ്പളം പിടിക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിന് ഇടയാക്കിയതും കോടതിക്ക് ഇടപെടേണ്ടിവന്നതും അതുകൊണ്ടാണ്. മുഖ്യമന്ത്രി സാലറി ചാലഞ്ച് മുന്നോട്ടുവച്ചത് അഭ്യർഥനയായാണ്. അതു പരിഗണിച്ചു പലരും തയാറാവുകയും ചെയ്തു. സാലറി ചാലഞ്ചിൽ പങ്കെടുത്തത് 57.33% സർക്കാർ ജീവനക്കാരാണെന്ന് 2018 ഡിസംബറിൽ മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിക്കുകയുണ്ടായി.

ഒരു വർഷത്തേക്കു സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കുന്നതിനും ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയത് ഇപ്പോഴത്തെ സാലറി കട്ടിനോടു ചേർത്തുവയ്ക്കുന്നവരുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി മുൻനിർത്തി അഞ്ചു മാസം മുൻപു ജീവനക്കാരുടെ ശമ്പളവിഹിതം പിടിച്ചുതുടങ്ങിയ സർക്കാർ, അപ്പോൾ മുതൽതന്നെ സ്വയം ചെലവുചുരുക്കൽ നടപ്പാക്കാതിരുന്നതെന്ത് എന്നാണ് അവർ ചോദിക്കുന്നത്. അതെന്തായാലും, ചെലവു ചുരുക്കുന്നതിൽ മാതൃകയാകേണ്ട സർക്കാർതന്നെ ഇങ്ങനെയൊരു നിലപാട് പുലർത്തിയതു നിർഭാഗ്യകരമാണ്. സർക്കാർ ചെലവുചുരുക്കൽ പ്രഖ്യാപിക്കുമ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും ജനം ഓർത്തുപോകുന്നതു സ്വാഭാവികം. സർക്കാർ ധൂർത്തും അഴിമതിയും കുറയ്ക്കാതെ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു വീണ്ടും കയ്യിട്ടു വാരുകയാണെന്നും ഇതു തിരിച്ചുകൊടുക്കേണ്ട ബാധ്യത ഇനി വരുന്ന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുന്ന അതിബുദ്ധിയാണു സർക്കാരിന്റേതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കുന്നതിനോടു വിയോജിക്കാൻ ജീവനക്കാർക്കുള്ള അവകാശത്തെ തീർച്ചയായും സർക്കാർ മാനിച്ചേതീരൂ. സർക്കാർ ജീവനക്കാരുടെയായാലും സാധാരണക്കാരുടെയായാലും ആരുടെയും പണമോ വസ്തുവകകളോ അവരുടെ പൂർണതൃപ്തിയും സമ്മതവുമില്ലാതെ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതു ന്യായമല്ല; അത് എന്തിന്റെ പേരിലാണെങ്കിലും. ഓഗസ്റ്റ് മാസത്തോടെ സാലറി കട്ട് അവസാനിക്കുമെന്നു കരുതി 15,000 രൂപ ഓണം അഡ്വാൻസ് വാങ്ങിയവർക്കു പുതിയ തീരുമാനം വലിയ തിരിച്ചടിയാകുന്നുണ്ട്. ഇത് 5 മാസംകൊണ്ടു തിരിച്ചടയ്ക്കണം. പിഎഫ് വായ്പയും ഓണം അഡ്വാൻസും തിരിച്ചടയ്ക്കാൻ സാവകാശം അനുവദിച്ചാൽ അത്രയെങ്കിലും ആശ്വാസമാകും.

സാലറി കട്ടിനെതിരെ ഭരണപക്ഷ സംഘടനകളും രംഗത്തുവന്നതിനു പിന്നാലെ ഇക്കാര്യം ചർച്ച ചെയ്യാൻ ധനമന്ത്രി ഇന്നു സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുകയാണ്. മനസ്സറിഞ്ഞു നൽകുന്നതും പിടിച്ചുവാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്ന തീരുമാനമാണ് ഈ യോഗത്തിലുണ്ടാകേണ്ടത്. അതാണു ജനകീയത; മാനുഷികതയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com