അഭിപ്രായങ്ങളിൽ തെളിയുന്നത്
Mail This Article
അക്‌ബർ ചക്രവർത്തിയും ബീർബലും വേഷപ്രഛന്നരായി നാടുകാണാനിറങ്ങി. വഴിയിൽ ഒരു വിറകു വെട്ടുകാരനെ കണ്ടു. അയാളോട് അവർ ചോദിച്ചു: നിങ്ങളുടെ രാജാവ് എങ്ങനെയുണ്ട്? അയാൾ പറഞ്ഞു: അക്‌ബർ നല്ല ഭരണാധികാരിയാണ്. ഞങ്ങളുടെ ക്ഷേമമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
അവർ പറഞ്ഞു. അക്‌ബർ ചക്രവർത്തി ഇന്നു രാവിലെ മരിച്ചു. വിറകുവെട്ടുകാരൻ സങ്കടത്തോടെ കരയാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അവർ സംഭാരം വിൽക്കുന്ന ഒരു സ്‌ത്രീയെ കണ്ടു. ചോദ്യം ആവർത്തിച്ചു. സ്‌ത്രീ പറഞ്ഞു. രാജാവിനു കൊട്ടാരത്തിൽ ജീവിച്ചാൽ പോരേ, ഞങ്ങളുടെ ഒരു കാര്യവും അറിയേണ്ടല്ലോ. ആ സ്‌ത്രീയോടും അവർ ചക്രവർത്തിയുടെ മരണവാർത്ത പറഞ്ഞു. സ്‌ത്രീ സന്തോഷത്തോടെ പറഞ്ഞു. എങ്കിൽ ഇപ്പോൾത്തന്നെ തലസ്ഥാനത്തേക്കു പോകാം. സംസ്കാരച്ചടങ്ങിനു നിറയെ ആളുകൾ വരും. എന്റെ സംഭാരം മുഴുവൻ അവിടെ വിറ്റുതീരും.
സ്വാഭീഷ്‌ടങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നാണ് എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. തങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്നവരെല്ലാം നല്ലവരും അല്ലാത്തവർ മോശവും എന്ന പൊതുതത്വമാണ് അഭിപ്രായരൂപീകരണത്തിന് അടിസ്ഥാനം. എനിക്ക് എന്തുകിട്ടി എന്ന സങ്കുചിത മനോഭാവത്തിൽ നിന്ന് ആളുകൾ വിലയിരുത്തപ്പെടുന്നതുകൊണ്ടാണ് പലരുടെയും പ്രവർത്തനക്ഷമത അവഗണിക്കപ്പെടുന്നത്. ഓരോരുത്തരുടെയും സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഭരണാധികാരികളുടെ പ്രധാന ദൗത്യം എന്ന ചിന്ത സ്വന്തം ജീവിതത്തിന്റെ ദുരവസ്ഥയെ ന്യായീകരിക്കാനുള്ള ഒഴികഴിവുകൂടിയാണ്. സ്വന്തം കർമോത്സുകത പരിശോധിക്കാതെ ചുറ്റുമുള്ളവരുടെ ഉപയോഗക്ഷമത പരിശോധിക്കുന്നതെന്തിന്? നിരന്തര പരിശ്രമത്തിന്റെ ഉടമകൾക്ക് അവർ ജീവിക്കുന്ന പരിസരത്തിന്റെ പിന്തുണയും ഉണ്ടാകും.