ADVERTISEMENT

ഒരു ബാറ്റ്സ്മാൻ അരങ്ങേറ്റ മത്സരത്തിനിറങ്ങാൻ തയാറെടുത്തിരിക്കെ, ആദ്യ പന്തെറിയും മുൻപേ മാച്ച് റഫറി ആ മത്സരം റദ്ദാക്കിയാലുണ്ടാകുന്ന നിരാശ പറയാനുണ്ടോ! ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റാകാൻ പുറപ്പെട്ട രോഹൻ ജയ്റ്റ്ലിക്കു സംഭവിച്ചത് അതാണ്.

ദീർഘകാലം ഡിഡിസിഎ അധ്യക്ഷനായിരുന്ന മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ മകനാണു രോഹൻ. അഭിഭാഷകനായ അദ്ദേഹത്തെ ഡിഡിസിഎയുടെ തലപ്പത്തേക്കു വരാൻ നിർബന്ധിച്ചത് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മുൻ പ്രസിഡന്റ് നരീന്ദർ ബത്ര അടക്കമുള്ള ജയ്റ്റ്ലിയുടെ വിശ്വസ്തരാണ്. അഴിമതിയാരോപണങ്ങളിൽ മുങ്ങിത്താണ ഡിഡിസിഎയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ രോഹൻ നാമനിർദേശപത്രിക നൽകുകയും ചെയ്തു.

ഡൽഹിയിലെ ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ രോഹനു പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും പാനലിലെ മറ്റു ചില സ്ഥാനാർഥികളുടെ കാര്യത്തിൽ അദ്ദേഹം സന്തുഷ്ടനായിരുന്നില്ല. ജയ്റ്റ്ലിവിരുദ്ധ പക്ഷം അനുയോജ്യ സ്ഥാനാർഥിയെ തേടിക്കൊണ്ടിരിക്കെയാണ് ഡിഡിസിഎ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ നവീൻ ചൗള തിരഞ്ഞെടുപ്പു റദ്ദാക്കിയത്. സ്ഥാനമൊഴിയുന്ന സെക്രട്ടറി വിനോദ് തിഹാരയുടെ ചട്ടവിരുദ്ധ പ്രവൃത്തികളുടെ പേരിലായിരുന്നു ഇത്.

രോഹന്റെ സഹോദരി സൊനാലിയും അഭിഭാഷകയാണ്. പിതാവു ജീവിച്ചിരുന്നപ്പോൾ ഇരുവരും രാഷ്ട്രീയത്തിൽനിന്നും ക്രിക്കറ്റിൽനിന്നും അകന്നുനിന്നു. തന്നെ പിന്തുണയ്ക്കുന്നവരുടെ വലിയൊരു വൃന്ദത്തെ അരുൺ ജയ്റ്റ്ലി ഡൽഹിയിൽ ഉണ്ടാക്കിയെടുത്തിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ കാലം മുതൽക്കുള്ള ബന്ധങ്ങളാണ്. നിയമം, രാഷ്ട്രീയം, ക്രിക്കറ്റ് ഇവ മൂന്നിലും തലസ്ഥാനത്തു വേരുകൾ പടർത്തി, ജയ്റ്റ്ലിയുടെ വളർച്ച വേഗത്തിലായിരുന്നു.

കഴിഞ്ഞ ലോക്സഭയിൽ അംഗമായിരുന്ന മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദിന്റെ നേതൃത്വത്തിലായിരുന്നു ജയ്റ്റ്ലി വിരുദ്ധ ഗ്രൂപ്പ്. ജയ്റ്റ്ലിക്കെതിരെ ഉയർത്തിയ കടുത്ത വിമർശനങ്ങളുടെ പേരിൽ 2015ൽ അദ്ദേഹത്തെ ബിജെപി പുറത്താക്കി. പിന്നീട് ആസാദ് കോൺഗ്രസിൽ ചേർന്നു. മുൻ ക്രിക്കറ്റർമാരായ ബിഷൻ സിങ് ബേദി, മദൻലാൽ എന്നിവരും ഡിഡിസിഎയിലെ ക്രമക്കേടുകളുടെ പേരിൽ വിമർശനമുയർത്തിയിരുന്നു. ഡൽഹി ഹൈക്കോടതി ഇടപെടുകയും അസോസിയേഷന്റെ നടത്തിപ്പ് കുറെക്കാലത്തേക്ക് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് വിക്രംജിത് സെന്നിനെ ഏൽപിക്കുകയും ചെയ്തു.

രണ്ടു ദശകത്തോളം പാർലമെന്റിൽ ബിജെപിയുടെ മുൻനിര ബെഞ്ചിലിരുന്ന അരുൺ ജയ്റ്റ്ലി, വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും മന്ത്രിസഭകളിൽ ധനകാര്യവും പ്രതിരോധവും ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു. കുടുംബ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനായിരുന്ന ജയ്റ്റ്ലി, തന്റെ രണ്ടു മക്കൾക്കും കോടതിമുറിയാണ് അനുയോജ്യം എന്നു പറയുമായിരുന്നു. കേന്ദ്രമന്ത്രിയായതിനാലും ഇടക്കാലത്തു രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ കാബിനറ്റ് പദവി ഉണ്ടായിരുന്നതിനാലും രണ്ടു ദശകത്തോളം അരുൺ ജയ്റ്റ്ലിക്കു വക്കീൽക്കുപ്പായം ഊരിവയ്ക്കേണ്ടിവന്നു. ജയ്റ്റ്ലിയുടെ വിയോഗത്തിനു ശേഷം ഭാര്യ സംഗീതയെ രാജ്യസഭാംഗമാക്കാൻ ചില നീക്കങ്ങളുണ്ടായിരുന്നു. പക്ഷേ, ബിജെപി നേതൃത്വമോ ജയ്റ്റ്ലിയുടെ ഭാര്യ തന്നെയോ ഇക്കാര്യത്തിൽ താൽപര്യമെടുത്തില്ല.

രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമെന്ന നിലയിൽ രോഹനു രാഷ്ട്രീയ മോഹങ്ങളുണ്ടെന്നു സംശയിക്കുന്നവരുണ്ട് . പക്ഷേ, ഡൽഹി ക്രിക്കറ്റ് ഭരണസമിതിയിൽ ചുവടുറപ്പിക്കാനും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ പദവി നേടാനുമുള്ള നീക്കത്തിന്റെ തുടക്കം അലസി. ഇതേ മാർഗത്തിലുള്ള മറ്റൊരു രാഷ്ട്രീയപുത്രൻ ജയ് ഷായാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ. ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ബിസിസിഐ ജനറൽ സെക്രട്ടറിയും.

ആരോപണവിധേയരായ തിഹാരപക്ഷം ഉൾപ്പെടെ എല്ലാ ഗ്രൂപ്പുകളെയും രോഹൻ സമീപിച്ചിരുന്നു. ഡിഡിസിഎക്കു പുതുജീവൻ നൽകാൻ എല്ലാ പക്ഷത്തുനിന്നുമുള്ള നല്ല ആളുകളെ താൻ തിരഞ്ഞെടുക്കുമെന്നായിരുന്നു രോഹന്റെ വാഗ്ദാനം. പക്ഷേ, ഡൽഹി ഹൈക്കോടതി ഡിഡിസിഎയുടെ ക്രമക്കേടുകൾ സംബന്ധിച്ച് ഫൊറൻസിക് ഓഡിറ്റ് പരിശോധിച്ചുവരികയാണ്. ആദ്യം കോടതി ഒരു തീരുമാനമെടുക്കണം. അതിനു പിന്നാലെ തിരഞ്ഞെടുപ്പു മേധാവി നവീൻ ചൗള പച്ചക്കൊടി കാട്ടുംവരെ രോഹനു കാത്തിരിക്കാതെ നിവൃത്തിയില്ല.

Content Highlights: Rohan Jaitley: Politics and Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com