ADVERTISEMENT

കൊച്ചി വൈറ്റില മൊബിലിറ്റി ഹബ് രണ്ടാംഘട്ട വികസനം മുടങ്ങിയതു നല്ല മാതൃകകളോടു സർക്കാരുകൾ കാണിച്ചുപോരുന്ന അവഗണനയുടെയും നിരുത്തരവാദിത്തത്തിന്റെയും മറ്റൊരു ഉദാഹരണമാണ്. റോഡ്, റെയിൽ, മെട്രോ, ജലഗതാഗത മേഖലകളെല്ലാം ഒരേ കേന്ദ്രത്തിൽ സംയോജിക്കുന്ന ട്രാൻസ്പോർട്ട് ഹബ് എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസനം നിലച്ചിട്ടു 10 വർഷമാകുന്നു. രണ്ടു മുന്നണി സർക്കാരുകൾ ഇക്കാലത്തു കേരളം ഭരിച്ചെങ്കിലും ആർക്കുമൊന്നും ചെയ്യാനായില്ല. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂർത്തിയാക്കാനുള്ള നിതി ആയോഗിന്റെ നിർദേശത്തിലെത്തിനിൽക്കുകയാണ് കൊച്ചി കണ്ട ഏറ്റവും ഭാവനാപൂർണമായ വികസനസ്വപ്നങ്ങളിലൊന്ന്.

റെയിൽവേ, 3 ദേശീയപാതകൾ, ദേശീയ ജലപാത, മെട്രോ എന്നിങ്ങനെ രാജ്യാന്തര നിലവാരമുള്ള ട്രാൻസ്പോർട്ട് ഹബ്ബിനു വേണ്ട എല്ലാ ഘടകങ്ങളും വൈറ്റില ജംക്‌ഷനോടു ചേർന്നുള്ള ഇൗ 26 ഏക്കർ സ്ഥലത്ത് ഉണ്ടെങ്കിലും സർക്കാരിന്റെ ഉറച്ച തീരുമാനം മാത്രം ഇല്ലാതെപോയി. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ അവസാനകാലത്ത് അവിടെ സിറ്റി ബസുകൾക്കു വേണ്ടി ഒരു സ്റ്റാൻഡ് പണിതതോടെ ഹബ് എന്ന ആശയംതന്നെ അതിലൊതുങ്ങുകയും ചെയ്തു.

രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തത് സിറ്റി, അന്തർജില്ലാ, സംസ്ഥാനാന്തര ബസുകൾക്കു ടെർമിനലുകൾ, 5 നിലകളിലായി 1500 കാറുകൾക്കും 2500 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ്, കൺവൻഷൻ സെന്റർ, ഹോട്ടൽ, കിയോസ്കുകൾ എന്നിങ്ങനെ 590 കോടി രൂപ ചെലവിൽ ഒട്ടേറെ കാര്യങ്ങളാണ്. മൊത്തം ഭൂമിയുടെ 27% മാത്രം നിർമാണത്തിനും 32% റോഡിനും പാർക്കിങ്ങിനുമായും മാറ്റിവയ്ക്കാനും തീരുമാനിച്ചു. 2 വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞ നവംബറിൽ തീരുമാനിച്ചെങ്കിലും സ്വകാര്യ പങ്കാളിത്തം വരുന്നതോടെ ഇൗ മുൻഗണന മാറുമെന്നാണ് ആശങ്ക.

ലോകനിലവാരമുള്ള ട്രാൻസ്പോർട്ട് ഹബ് നിർമിക്കാൻ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകാമെന്ന ഫ്രഞ്ച് വികസന ഏജൻസിയുടെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. സ്വന്തം നിലയിൽ വരുമാനം ഉണ്ടാക്കുന്നതാകയാൽ സർക്കാരിനും ഇതൊരു ബാധ്യതയാകില്ല. പദ്ധതിക്കു കേന്ദ്ര നഗരവികസന മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിനായി നിതി ആയോഗിലേക്ക് അയച്ചപ്പോഴാണു പൊതു – സ്വകാര്യ പങ്കാളിത്തമെന്ന നിർദേശമുണ്ടായത്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ പൊതുമേഖലയിൽ പദ്ധതി പൂർത്തിയാക്കാൻ തീരുമാനിച്ചതിനു പിന്നാലെ ചീഫ് സെക്രട്ടറി സ്വകാര്യ പങ്കാളിത്ത നിർദേശം വച്ചതാണ് ഇത്രയും കാലം പദ്ധതി വൈകാൻ കാരണമായത്. അന്ന് അതിനെ എതിർത്ത ഇടതുപക്ഷം ഭരണത്തിലെത്തിയിട്ടും മൊബിലിറ്റി ഹബ് വികസനം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും എത്തുന്നതോടെ മൊബിലിറ്റി ഹബ്ബിന്റെ കാര്യത്തിൽ ഇനി അനക്കമുണ്ടാകാനിടയില്ല.

ഇതിനിടയിൽ മെട്രോ റെയിലിന്റെ വൈറ്റില സ്റ്റേഷനും വാട്ടർ മെട്രോയുടെ വൈറ്റില ടെർമിനലും ഹബ്ബിൽ വന്നു എന്നതു മാത്രമാണ് ആശ്വാസം. മൊബിലിറ്റി ഹബ്ബിനു വേണ്ടി പ്രവർത്തിക്കാൻ പൂർണ ചുമതലയിൽ ഉദ്യോഗസ്ഥരില്ലെന്നതും ഇക്കാര്യത്തിൽ ശ്രദ്ധയില്ലാതാകാനുള്ള കാരണങ്ങളിലൊന്നായി. പല ചുമതലകളുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ ഏറ്റവും അവസാന പരിഗണനയാണ് ഈ പദ്ധതി. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അധ്യക്ഷരായ സമിതികളാണു തീരുമാനമെടുക്കേണ്ടത്. സർക്കാർ നയപരമായ തീരുമാനമെടുത്താൽ ഹബ് വികസനം സാധ്യമാക്കാവുന്നതേയുള്ളൂ.

മൊബിലിറ്റി ഹബ് വെറുമൊരു ബസ് സ്റ്റാൻഡ് ആയും നടത്താം, എല്ലാവിധ ഗതാഗതമാർഗങ്ങളും ഏകോപിപ്പിക്കുന്ന രാജ്യാന്തര നിലവാരമുള്ള ട്രാൻസ്പോർട്ട് ഹബ്ബായി വികസിപ്പിക്കുകയും ചെയ്യാം. ഇതിൽ രണ്ടാമത്തേതാണ് ജനങ്ങളുടെ സ്വപ്നം. ആ സ്വപ്നം എത്രയുംവേഗം യാഥാർഥ്യമാക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ, ആ കടമ ഒരു സാഹചര്യത്തിലും മറന്നുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com