ADVERTISEMENT

പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം എന്നിവയ്ക്കായി സ്വതന്ത്ര അധികാരത്തോടെ, രാജ്യത്താദ്യമായി കൊച്ചി നഗരത്തിൽ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇന്നലെ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. പുതിയ കാലത്തിന് അനുയോജ്യമായ ഈ പരിഷ്കാരം, സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി എത്രയുംവേഗം പൂർണ സജ്ജമാകുമെന്നാണു നാടിന്റെ പ്രതീക്ഷ.

സ്വകാര്യ ബസ്, കെഎസ്ആർടിസി ബസ്, സർക്കാർ ബോട്ട്, മെട്രോ, ഓട്ടോറിക്ഷ, ടാക്സി തുടങ്ങി വിവിധ പൊതുഗതാഗത മാർഗങ്ങൾ നിലവിൽ വെവ്വേറെ നിയന്ത്രണ സംവിധാനങ്ങൾക്കു കീഴിലാണ്. ഇതെല്ലാം ഒന്നിച്ചുചേർത്ത്, യാത്രക്കാരനു പരമാവധി സൗകര്യപ്പെടുന്ന വിധത്തിൽ ഏകോപിത സേവനം ഉറപ്പാക്കുകയാണ് അതോറിറ്റിയുടെ ജോലി. ഗതാഗതമന്ത്രി ചെയർമാനും ഗതാഗത സെക്രട്ടറി വൈസ് ചെയർമാനുമായി, ജനപ്രതിനിധികളും ഗതാഗത – നഗരാസൂത്രണ വിദഗ്ധരും ഉൾപ്പെട്ട സമിതിക്കു വിപുലമായ അധികാരങ്ങളുണ്ട്. അതു നടപ്പാക്കാൻ പൊലീസിന്റെ സഹായവും തേടാം. 10,000 രൂപ വരെ പിഴ ചുമത്താനും ഗതാഗത ആസൂത്രണത്തിനു സ്ഥലം ഏറ്റെടുക്കാനും നിർമാണങ്ങൾ നടത്താനും പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നയങ്ങൾ തീരുമാനിക്കാനും അധികാരമുണ്ട്.

കൊച്ചി നഗരസഭാ പരിധിയിൽ പ്രവർത്തനം തുടങ്ങുന്ന അതോറിറ്റി പിന്നീട് പെരുമ്പാവൂർ, അങ്കമാലി, നെടുമ്പാശേരി, തൃപ്പൂണിത്തുറ, വൈപ്പിൻ, പറവൂർ മേഖലകൾ ഉൾപ്പെടെ എറണാകുളം ജില്ലയുടെ പകുതിയിലേറെ ഭാഗത്തേക്കുകൂടി വ്യാപിപ്പിക്കും. കൊച്ചിക്കു പുറമേ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ കൂടി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. മെട്രോ റെയിൽ പദ്ധതിക്ക് അനുമതി ലഭിക്കുമ്പോൾത്തന്നെ പൊതുഗതാഗതത്തിനായി ട്രാൻസ്പോർട്ട് അതോറിറ്റി രൂപീകരിക്കണമെന്നു വ്യവസ്ഥയുണ്ട്. ‌യാത്രക്കാരൻ വീട്ടിൽനിന്ന് ഇറങ്ങുന്നതു മുതൽ തിരിച്ചു വീട്ടിലെത്തുന്നതുവരെ പൊതുഗതാഗതത്തിന്റേതായ വലിയൊരു ശൃംഖല തീർക്കുമ്പോൾ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയും. ഇതിന്റെ ഫലമായി മലിനീകരണം, ഇന്ധന ഉപയോഗം, തിരക്ക് എന്നിവയും കുറയും. അപകടങ്ങളിലും കാര്യമായ കുറവുണ്ടാകും. വികസിത രാജ്യങ്ങളിൽ ഇത്തരത്തിലാണു പൊതുഗതാഗത ഏകോപനം. ഓട്ടോറിക്ഷയിലും ബസിലും കാറിലും മെട്രോയിലും ബോട്ടിലുമെല്ലാം ഒറ്റ ടിക്കറ്റ് മതി. ഓരോ ടിക്കറ്റിൽനിന്നുമുള്ള വിഹിതം അപ്പോൾത്തന്നെ ആ യാത്രാസേവനം ലഭ്യമാക്കുന്ന ഏജൻസിയുടെയോ വാഹന ഉടമയുടെയോ ബാങ്ക് അക്കൗണ്ടിലെത്തും. മൊബൈൽ ഫോൺ വഴി ടിക്കറ്റെടുക്കാം; ഓരോ യാത്രയ്ക്കുമുള്ള വിവിധ മാർഗങ്ങളും സമയവും നിരക്കും ‘ആപ്പി’ലൂടെ അറിയുകയും ചെയ്യാം. ആളുകൾ കൂടുതൽ യാത്രചെയ്യുന്ന മേഖലകൾ, സമയം എന്നിവ കണക്കാക്കി കൂടുതൽ സൗകര്യമൊരുക്കാനുമാവും. വിദേശ ഫ്ലൈറ്റുകൾ കൂടുതൽ എത്തുന്ന രാത്രിസമയത്തു വിമാനത്താവളത്തിൽനിന്നു നഗരത്തിലേക്കെത്താൻ കൂടുതൽ എസി ബസ് സർവീസുകൾ ഏർപ്പെടുത്താം. ടാക്സി, ഓട്ടോകൾ എന്നിവ എവിടെ, എപ്പോൾ ലഭിക്കുമെന്നതും ബസ്, ട്രെയിൻ, മെട്രോ, ബോട്ട് സമയങ്ങളും റൂട്ടും യാത്രക്കാരന് ആപ്പിലൂടെത്തന്നെ അറിയാൻ കഴിയും.

ഒറ്റ ടിക്കറ്റ് രീതി നടപ്പാക്കാൻ ഓരോ മേഖലയും ഏകോപിത മാനേജ്മെന്റ് സംവിധാനത്തിൽ വരണം. കൊച്ചിയിൽ ആയിരത്തോളം ബസുകൾ 7 കമ്പനികളായി റജിസ്റ്റർ ചെയ്തുകഴിഞ്ഞു. അയ്യായിരത്തോളം ഓട്ടോകൾ ചേർന്നും സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ഓൺലൈൻ ടാക്സിപോലെ ഓട്ടോകളും ഇനി ലഭിക്കും. ‘ജേണി കം റൈഡ് ആപ്’ നിലവിൽ വരുന്നതോടെ ബസ് സ്റ്റോപ്പുകൾക്കും റൂട്ടുകൾക്കും പേരിനൊപ്പം നമ്പറും വരും. കോമൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം എന്നിവയിലൂടെയാണു ഗതാഗതനിയന്ത്രണവും ഏകോപനവും.

ഇതെല്ലാം ഉടനെ നടപ്പാവില്ലെന്നതാണു യാഥാർഥ്യം. പരീക്ഷണങ്ങളിലൂടെയും തിരുത്തലുകളിലൂടെയും ഒരു വർഷത്തിനകം ഈ പദ്ധതി പൂർണമായി നടപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൊച്ചിയിലുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിനു കാര്യമായ പങ്കുവഹിക്കാൻ കഴിയുമെന്നതിനാൽ അതിന്റെ വികസനവും വൈകിക്കൂടാ. സർക്കാരിന്റെ പല അതോറിറ്റികളെയും സ്ഥാപനങ്ങളെയും പോലെ ഈ അതോറിറ്റിയെയും വെള്ളാനയാക്കാതിരിക്കാനുള്ള ശ്രദ്ധ ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടാവണം. വിഭാവനം ചെയ്യുന്നതുപോലെ ഈ നവസംവിധാനം ഏകോപിപ്പിക്കാൻ കഴിയുന്ന വിദഗ്ധരെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെയും ഒട്ടും വൈകാതെ നിയമിച്ച്, ലക്ഷ്യബോധത്തോടെ മുന്നോട്ടുനീങ്ങിയാൽ പൊതുഗതാഗത രംഗത്തു വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഒറ്റ നഗരമെന്നുതന്നെ സങ്കൽപിക്കാവുന്ന കേരളം മുഴുവനും ഇങ്ങനെയൊരു പൊതുസംവിധാനം കെ‍ാണ്ടുവരുന്നതിനെക്കുറിച്ചും ആലോചിച്ചുതുടങ്ങണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com