ADVERTISEMENT

‘സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തുടർചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽനിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവൻ നിർവഹിക്കുന്നതാണ്’ - പാർട്ടി വാർത്തക്കുറിപ്പിൽ ഇത്ര ലളിതമായാണു പറയുന്നതെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പൊടുന്നനെ അവധിയിൽ പ്രവേശിച്ചതിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ പറയാമാനങ്ങൾ അത്ര ലളിതമാണോ എന്ന്  അന്വേഷിക്കുകയാണു കേരളം.

‘ബിനീഷ് കോടിയേരിക്കെതിരായ കേസ് അയാളുടെയും കുടുംബത്തിന്റെയും പ്രശ്ന’മാണെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ട് ഒരാഴ്ച ആയതേയുള്ളൂ. ഒരു വ്യക്തിയും പാർട്ടിയുമായി ബന്ധപ്പെട്ടു പ്രശ്നം വന്നാൽ പാർട്ടി താൽപര്യമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും അതാണ് ഇക്കാര്യത്തിലെ തന്റെ നിലപാടെന്നുമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള മൗനം ഭഞ്ജിച്ചു കോടിയേരി പ്രതികരിച്ചത്. മകനെതിരായ കേസിന്റെ പേരിൽ കോടിയേരി ഒഴിയേണ്ടതില്ലെന്നു തീരുമാനിച്ച സിപിഎം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മകനെതിരെയുള്ള കേസും വിവാദങ്ങളും പിന്തുടരുന്നുവെങ്കിലും കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിപദം ഒഴിയേണ്ടതില്ലെന്നു സിപിഎം തീരുമാനിച്ച് ദിവസങ്ങൾക്കുള്ളിൽ എന്താണു പാർട്ടിക്കുള്ളിൽ സംഭവിച്ചത്? തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ നേതൃമാറ്റം ആലോചിക്കാവുന്ന സമയമല്ലെന്നും ബാക്കിയെല്ലാം തിരഞ്ഞെടുപ്പിനു ശേഷം വിലയിരുത്താമെന്നുമായിരുന്നു സെക്രട്ടേറിയറ്റിന്റെ നിലപാട്. ഇപ്പറഞ്ഞതിനു ശേഷം, തിരഞ്ഞെടുപ്പരങ്ങ് ഉണർന്നപ്പോൾത്തന്നെ, ഇത്രയും നിർണായകമായ തീരുമാനം പാർട്ടിയും സെക്രട്ടറിയും എടുത്തതിന്റെ കാരണങ്ങൾ ജനം അന്വേഷിക്കുന്നതു സ്വാഭാവികം. തിരഞ്ഞെടുപ്പു ഘട്ടത്തിൽ പാർട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതുമല്ല.

മകന്റെ തെറ്റിനു പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന വാദമാണ് ഇവിടെ പൊളിഞ്ഞതെന്നാണു പ്രതിപക്ഷാരോപണം. രാഷ്ട്രീയ എതിരാളികളുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴൊന്നും അവരും മക്കളും രണ്ടാണെന്ന സമീപനം സിപിഎം പുലർത്തിയിട്ടില്ലെന്നു കൂടി ഇതോടു ചേർത്ത് ഓർമിക്കാം. മറിച്ച്, അതിന്റെ പേരിൽ എതിരാളികളെ നിലംപരിശാക്കുന്ന നിലപാടു തന്നെയാണ് പാർട്ടി സ്വീകരിച്ചുവന്നത്. താഴെത്തട്ടിലുള്ള പാർട്ടി ഭാരവാഹികൾക്കെതിരെയും ഇത്തരത്തിൽ നടപടിയെടുത്ത പല ഉദാഹരണങ്ങളുണ്ട്.

നിവൃത്തിയില്ലാതെയാണ് കോടിയേരി മാറിനിൽക്കാൻ തീരുമാനിച്ചതെന്നു തന്നെ കരുതുന്നവരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അരികിലെത്തി നിൽക്കെ, ബിനീഷ് വിഷയം കോടിയേരിയെ മുൻനിർത്തി പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്ന പാർട്ടിയുടെ വിലയിരുത്തലാണ് സ്ഥാനമൊഴിയലിലേക്കു നയിച്ചതെന്നു കരുതുന്നവരേറെയാണ്.

പാർട്ടി സെക്രട്ടറിസ്ഥാനത്തുനിന്ന് ഒരാൾ മാറിനിൽക്കുന്നതു സംഘടനാസാഹചര്യങ്ങളിൽ സാധാരണ കാര്യം മാത്രമാണെങ്കിലും, രാഷ്ട്രീയ സാഹചര്യങ്ങളിൽ അത് അസാധാരണംതന്നെയാകുന്നു. കേരളത്തിലെ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുർഘടമായ സന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന കാര്യത്തിൽ ആ പാർട്ടിയിലുള്ളവർക്കു പോലും സംശയമുണ്ടാവില്ല. നാലു വശത്തുനിന്നുമുയരുന്ന വിവാദങ്ങൾക്കു മറുപടി പറയാനില്ലാതെ വലയുകയാണു പിണറായി സർക്കാർ.

സ്വർണക്കടത്തും ലൈഫ് മിഷനും ബിനീഷ് വിഷയവും അടക്കമുള്ള ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തുമ്പോൾ സംഘടനാപരമായി പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലായ പാർട്ടിക്ക് സെക്രട്ടറി സ്ഥാനത്തുനിന്നു കോടിയേരി മാറിനിൽക്കുന്നതു തൽക്കാലത്തേക്കെങ്കിലും ഗുണം ചെയ്യുമോ എന്നു കണ്ടറിയേണ്ടതുണ്ട്; അത്യധികം ഗൗരവമുള്ള ആ ആരോപണങ്ങൾ മറുപടിയില്ലാതെ അവിടെത്തന്നെയുണ്ടെന്നിരിക്കെ, വിശേഷിച്ചും.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ സർക്കാരും പാർട്ടിയും ഒരേസമയം പ്രതിക്കൂട്ടിലായ ഇപ്പോഴത്തെ സാഹചര്യം അത്യധികം സങ്കീർണമാണ്. തന്റെ ഓഫിസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ അറസ്റ്റിലേക്കു നയിച്ച കാരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിൽ പാർട്ടി സെക്രട്ടറിയുടെ മാറിനിൽക്കൽ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ആഴം കൂടുതലുണ്ടുതാനും.

English Summary: Kodiyeri Balakrishnan - Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com