ADVERTISEMENT

ഗുരുവിന്റെ മികവിനെപ്പറ്റി കേട്ടറിഞ്ഞ് ദൂരദേശത്തുള്ള പണ്ഡിതൻ അദ്ദേഹത്തെ കാണാനെത്തി. ഗുരു പ്രഭാഷണം നടത്തുകയായിരുന്നു. പണ്ഡിതനും അതു കേട്ടു. പ്രസംഗത്തിനു ശേഷം പണ്ഡിതൻ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു: ‘താങ്കളുടെ പാഠങ്ങൾ വളരെ ലളിതമാണ്. ഇത്രയും നിസ്സാരമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ ആളുകൾക്കു മതിപ്പു തോന്നില്ല. കുറച്ചുകൂടി ഗഹനമായി സംസാരിക്കണം’. ഗുരു പറഞ്ഞു: സാരമില്ല, താങ്കളതു വ്യാഖ്യാനിച്ചു സങ്കീർണമാക്കിയാൽ മതി!  

വാക്കുകൾക്കും കർമങ്ങൾക്കും നാനാർഥങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകപ്പെടാം. സ്വാർഥ താൽപര്യങ്ങൾക്കും സാഹചര്യ ന്യായീകരണങ്ങൾക്കും വേണ്ടി വ്യാഖ്യാനിക്കപ്പെട്ട് അർഥം നഷ്ടപ്പെടുന്നു എന്നതാണ് പല മഹദ്‌വചനങ്ങളുടെയും ദുർവിധി. വിശദീകരണം പോലും ആവശ്യമില്ലാത്തവിധം ലളിതമാണ് പല വചനങ്ങളും. പക്ഷേ, അർഥം നൽകുന്നവരുടെ മികവു തെളിയിക്കുന്നതിനും വിജ്ഞാനം വെളിപ്പെടുത്തുന്നതിനും വേണ്ടി അവയ്ക്ക് അനാവശ്യ അർഥതലങ്ങൾ പോലും നൽകും. 

ഏറ്റവും ലളിതമായി സംസാരിക്കേണ്ടവരാണ് ഗുരുക്കന്മാരും സുഹൃത്തുക്കളും. വിശദീകരണ സാധ്യതയല്ല, പെരുമാറ്റ വ്യത്യാസത്തിനുള്ള പ്രചോദനമാണ് ഓരോ ഗുരുവചനത്തിന്റെയും മഹനീയത. വചനങ്ങൾ മഹദ്‌വചനങ്ങൾ ആകണമെങ്കിൽ അവയ്ക്കു ചില അടിസ്ഥാന ഗുണങ്ങൾ ഉണ്ടാകണം – ആർക്കും മനസ്സിലാകുന്നതാകണം; അർഥമുള്ളവയാകണം; ദുർവ്യാഖ്യാന സാധ്യത ഇല്ലാത്തതാകണം; പ്രേരകശേഷി ഉണ്ടാകണം. അർഥമുള്ള വാക്കുകളും ജീവിതവും നൽകുക എന്നത് ഗുരുവിന്റെ ഉത്തരവാദിത്തവും ഗുരുവിന്റെ വാക്കുകൾക്ക് അർഥവ്യത്യാസം വരുത്താതെ ജീവിക്കുക എന്നത് അനുയായികളുടെ കടമയുമാണ്. 

ഒരു കാര്യം ഏറ്റവും ലളിതമായി പറയാനും ചെയ്യാനുമാണു കൂടുതൽ മികവു വേണ്ടത്. അർഥമെന്തെന്നറിയാത്തവർ സൃഷ്ടിക്കുന്ന ചിന്താക്കുഴപ്പങ്ങളാണ് അനർഥങ്ങൾക്കു കാരണം. എല്ലാം ലളിതമാക്കാൻ അറിയുന്ന ഒരു സുഹൃത്തിനെയോ ഗുരുവിനെയോ സമ്പാദിച്ചാൽ ജീവിതം തന്നെ ഒരു പാഠപുസ്തകമാകും.  

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com