ADVERTISEMENT

ആരോഗ്യസംരക്ഷണ മേഖലയിലെ ഉന്നതകേന്ദ്രമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ലഭിക്കുന്ന കാര്യത്തിൽ തുടർച്ചയായ അവഗണനയുടെ കഥകളാണു കേരളത്തിനു പറയാനുള്ളത്. ഇതിനകം തന്നെ, ഇതുസംബന്ധിച്ച വാഗ്ദാനങ്ങളുടെയും വാഗ്ദാനലംഘനങ്ങളുടെയും അനുഭവങ്ങളേറെ കേരളത്തിനുണ്ടായിക്കഴിഞ്ഞു. 

സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതു പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ് ഏറ്റവും പുതിയ വാഗ്ദാനം. ഇതെക്കുറിച്ച് താൻ ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധനോടു സംസാരിക്കുമെന്നും എം.കെ.രാഘവൻ എംപിയോട് പ്രധാനമന്ത്രി പറയുകയുണ്ടായി. കേരളത്തിൽ സ്ഥലം കണ്ടെത്തി നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി ലോക്സഭയിൽ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാഘവൻ പ്രധാനമന്ത്രിയെക്കണ്ടു കാര്യങ്ങൾ വിശദീകരിച്ചത്.

എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കേരളം നേരത്തേ തന്നെ കണ്ടെത്തിയതാണെന്നു പ്രധാനമന്ത്രി അറിഞ്ഞില്ലെന്നാണോ നാം കരുതേണ്ടത്? കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ സ്ഥലം എയിംസിനായി കണ്ടെത്തിയിട്ടുണ്ടെന്ന് ഒരുവർഷം മുൻപു സംസ്ഥാന സർക്കാർ അറിയിച്ചിട്ടുള്ളതാണെന്ന് എം.കെ.രാഘവൻ വ്യക്തമാക്കിയിട്ടുണ്ട്. കിനാലൂരിലെ സ്ഥലത്തിന്റെ വിശദാംശങ്ങളും പ്രധാനമന്ത്രിക്കു നൽകിയിട്ടുണ്ട്. 

അതേസമയം, കോഴിക്കോട് ജില്ലയിൽ എയിംസ് സ്ഥാപിക്കാൻ ധാരണയായിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറയുന്നു. എൻഡോസൾഫാൻ ദുരിതവും കോവിഡ്കാലത്തുണ്ടായ ചികിത്സാരംഗത്തെ പ്രതിസന്ധികളും പരിഗണിച്ച് കാസർകോടിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് കോഴിക്കോടിനായി സംസ്ഥാന സർക്കാർ സ്ഥലനിർദേശം സമർപ്പിച്ചിട്ടുള്ളതെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ കോഴിക്കോടിനു വേണ്ടി ധാരണയായ ശേഷം പല എംപിമാരും പല സ്ഥലത്ത് എയിംസ് വേണമെന്നാവശ്യപ്പെടുന്നതായും ആക്ഷേപമുയരുകയുണ്ടായി. 

കേന്ദ്രത്തിലെ യുപിഎ സർക്കാരിന്റെ കാലത്താണു കേരളത്തിൽ എയിംസ് എന്ന ആവശ്യം ഉയർന്നത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ സമ്മതം മൂളുകയും ചെയ്തു. പിന്നീട് എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോഴും ഉറപ്പ് ആവർത്തിച്ചു. എയിംസ് സ്ഥാപിക്കാൻ യോജ്യമായ സ്ഥലം കണ്ടെത്താനും കേരളത്തോടു നിർദേശിക്കുകയുണ്ടായി. കേരളം സ്ഥലം കണ്ടെത്തി അറിയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. സർക്കാർ കണ്ടെത്തിയ നാലു സ്ഥലങ്ങളുടെ പട്ടിക സഹിതം മുഖ്യമന്ത്രി പിണറായി വിജയൻ 2016 ജൂണിൽ കേന്ദ്ര സർക്കാരിനയച്ച കത്തിന്റെ മറുപടിയായി, കേരളത്തിൽ എയിംസ് തൽക്കാലം പരിഗണിക്കുന്നില്ലെന്നു കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു. 

കേരളം പിന്നെയും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. തുടർന്ന്, അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഉറപ്പുനൽകിയെന്നു മൂന്നു വർഷം മുൻപു മന്ത്രി കെ.കെ.ശൈലജ പറഞ്ഞതോടെയാണ് ഇതിനുള്ള അടുത്തഘട്ട തയാറെടുപ്പുകൾ ഇവിടെ തുടങ്ങിയത്. കോഴിക്കോടാണു സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലമെന്നും 200 ഏക്കർ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ പ്രയാസമുണ്ടാകില്ലെന്നും മന്ത്രി അന്നു പറയുകയുണ്ടായി. എന്നാൽ, രാജ്യത്തു നിലവിൽ 22 എയിംസുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അവ പൂർണസജ്ജമായതിനു ശേഷമേ പുതിയൊരു ക്യാംപസിനെക്കുറിച്ചു ചിന്തിക്കാനാവൂ എന്നും അക്കാലത്തു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയ‍ിരുന്നു. 2019ൽ തമിഴ്നാട്ടിലെ മധുരയിൽ എയിംസിന്റെ നിർമാണോദ്ഘാടനം നടന്നെങ്കിലും നിർമാണത്തിലെ അനിശ്ചിതത്വം ഇപ്പോൾ അവിടെ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് എയിംസിന്റെ കാര്യത്തിലും കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. 

അതെന്തായാലും, എയിംസ്, പ്രത്യേക റെയിൽവേ സോൺ തുടങ്ങി വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യങ്ങളൊന്നും ഇത്തവണയും കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. യാഥാർഥ്യമാകാതെ പോയ കഞ്ചിക്കോട് കോച്ച് ഫാക്ടറിയാവട്ടെ, വാഗ്ദാനങ്ങളുടെയും ലംഘനങ്ങളുടെയും നിർഭാഗ്യപ്രതീകമായി നമ്മുടെ മുന്നിലുണ്ട്. കുറഞ്ഞ ചെലവിൽ ഉന്നതനിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയും ആരോഗ്യരംഗത്തു വിപുലമായ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുകയും ചെയ്യുന്ന എയിംസിനു വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പും അനന്തമായി നീളാനോ വൃഥാവിലാകാനോ അനുവദിച്ചുകൂടാ. 

English Summary: AIIMS - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com