ADVERTISEMENT

ആഴക്കടൽ മത്സ്യബന്ധനത്തിനും മത്സ്യോൽപന്ന സംസ്കരണത്തിനും വിപണനത്തിനുമായി അമേരിക്കൻ കമ്പനിയുമായി ചേർന്ന് 5324.49 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ പ്രാരംഭ നടപടികൾ തുടങ്ങിയ സംസ്ഥാന സർക്കാർ വിവാദങ്ങളുടെയും ദുരൂഹതകളുടെയും ഗുരുതരമായ കടൽക്കോളു സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഓരോ ദിവസവും നൽകുന്ന വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ ഈ പദ്ധതി അഴിമതി ലക്ഷ്യമിട്ടാണെന്ന ആരോപണത്തിനു ബലം പകരുന്നു.

സംസ്ഥാന സർക്കാരിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ സ്പ്രിൻക്ലർ, ഇ - മൊബിലിറ്റി പദ്ധതികളെക്കാൾ ഗുരുതരമാണു മത്സ്യബന്ധന പദ്ധതിയെന്ന ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഐശ്വര്യകേരള യാത്രയുമായി കൊല്ലം ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖകൾ, ഭരണത്തിന്റെ അവസാന നാളുകളിൽ സംസ്ഥാന സർക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നതു വലിയൊരു ചുഴിയിലാണ്.

മലയാളി പ്രസിഡന്റായ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന അമേരിക്കൻ കമ്പനിയുടെ ഉപ കമ്പനിയായ ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായി സംസ്ഥാന വ്യവസായ വികസന കോർപറേഷനും ഇൻലൻഡ് നാവിഗേഷൻ കോർപറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളുടെ വിശദാംശങ്ങളാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിരിക്കുന്നത്. 400 ആഴക്കടൽ മത്സ്യബന്ധന യാനങ്ങളും 5 കൂറ്റൻ കപ്പലുകളും നിർമിച്ച് അറബിക്കടലിൽ മത്സ്യബന്ധനം നടത്തി, സംസ്കരിച്ച് ആഭ്യന്തര - വിദേശ വിപണികളിൽ വിറ്റഴിക്കാനുള്ള പദ്ധതിയാണ് ഇഎംസിസി മുന്നോട്ടുവച്ചത്.

സംഭരണ - സംസ്കരണ കേന്ദ്രങ്ങൾ, പാക്കിങ് യൂണിറ്റുകൾ, ഐസ് പ്ലാന്റുകൾ തുടങ്ങിയവ സ്ഥാപിക്കാൻ കുറഞ്ഞത് 100 ഇടങ്ങളിൽ 3 മുതൽ 5 ഏക്കർ ഭൂമി വരെ വിട്ടുനൽകണമെന്നാണു കമ്പനി ആവശ്യപ്പെട്ടത്. 14 ഹാർബറുകൾ നവീകരിക്കുകയോ പുതുതായി നിർമിക്കുകയോ ചെയ്യണം. ഇതിനു പുറമേ, 200 കേന്ദ്രങ്ങളിൽ ഫിഷ് സ്റ്റാളുകളും അടങ്ങുന്നതാണു പദ്ധതി. ഫലത്തിൽ, മത്സ്യബന്ധനം മുതൽ വിപണനം വരെയുള്ള എല്ലാ തലങ്ങളിലും അമേരിക്കൻ കമ്പനി പിടിമുറുക്കുമെന്നർഥം. ഹാർബറുകൾ നിർമിക്കാനോ നവീകരിക്കാനോ അനുമതി നൽകുന്നതിലൂടെ സംസ്ഥാനത്താദ്യമായി ഹാർബറുകൾ സ്വകാര്യവൽക്കരിക്കപ്പെടുമെന്ന ഗുരുതര വശവും ഇതിനിടയിൽ ഒളിച്ചുവയ്ക്കപ്പെട്ടു.

ഇഎംസിസിയുമായി ചർച്ചയേ നടത്തിയിട്ടില്ലെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ മറുപടിക്ക് 24 മണിക്കൂർ പോലും ആയുസ്സുണ്ടായില്ല. സ്വന്തം ഓഫിസിൽ മന്ത്രി ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തുന്ന ഫോട്ടോ തന്നെ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ആരോപണങ്ങളെ കണ്ണുമടച്ചു നിഷേധിച്ച വ്യവസായമന്ത്രി ഇ.പി.ജയരാജന്, കമ്പനിക്കു ചേർത്തല പള്ളിപ്പുറത്തു നാലേക്കർ സ്ഥലം അനുവദിച്ചെന്നു തുറന്നു സമ്മതിക്കേണ്ടിവന്നു. നാവിഗേഷൻ കോർപറേഷൻ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതു സർക്കാർ അറിഞ്ഞിട്ടില്ലെന്നു കോർപറേഷന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശദീകരിച്ചതിനു പിന്നാലെ, കമ്പനിയുടെ സിഇഒയെ മുഖ്യമന്ത്രി എവിടെയെങ്കിലും വച്ചു കണ്ടിട്ടുണ്ടോയെന്ന ഗുരുതരമായ ചോദ്യം പ്രതിപക്ഷ നേതാവ് ഉയർത്തുകയും ചെയ്തു.

മത്സ്യനയത്തിൽ വരുത്തിയ മാറ്റം ഇഎംസിസി പദ്ധതിക്കു ഗുണം ചെയ്യുന്നതാണെന്നാണ് ആരോപണം. കേരളത്തിലെ ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളും ആയിരക്കണക്കിനു വരുന്ന ബോട്ടുടമകളും ആശ്രയിക്കുന്ന മത്സ്യമേഖലയെ സ്വകാര്യ കമ്പനിക്കു തീറെഴുതാനാണു പുതിയ പദ്ധതിയെന്ന ആരോപണത്തിനു വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കു ദോഷകരമായ പദ്ധതികൾ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും, ഇത്തരമൊരു പദ്ധതിക്കു ധാരണാപത്രങ്ങൾ ഒപ്പിടുന്നതുവരെ സംസ്ഥാന മന്ത്രിസഭയോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥരുടെ മാത്രം ചുമലിൽ ചാരി കയ്യൊഴിയുന്ന പതിവുശൈലി ആരോപണത്തിനു മറുപടിയാകുന്നില്ല.

തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ കേരള ജനതയോട്, വിശേഷിച്ചു ലക്ഷക്കണക്കിനുവരുന്ന തീരദേശ ജനതയോടു തുറന്നുപറയാൻ സർക്കാർ ദുരഭിമാനം കാട്ടരുത്. ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി, ധാരണാപത്രങ്ങൾ റദ്ദാക്കാനുള്ള നടപടി ഉണ്ടാകണം.

Content Highlights: Kerala deep sea trawling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com