ADVERTISEMENT

ഒരുകാലത്ത് എൻജിനീയറിങ്ങിന്  മാത്രം പഠിപ്പിച്ചിരുന്ന വിഷയമാണ്  കോഡിങ്. പിന്നീട് ഹൈസ്കൂൾ തലത്തിലും ഇതു കടന്നുവന്നു.    എന്നാൽ, ഒന്നാം ക്ലാസിൽ കോഡിങ് എന്നത് അപ്രതീക്ഷിതമായ പുതിയ വികാസമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 5000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിട്ട് പ്രൈമറി സ്കൂൾ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്ന ശൈലി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു 

കംപ്യൂട്ടറുകൾ നമ്മുടെ നാട്ടിൽ ജനകീയമായത് എൺപതുകളിലും തൊണ്ണൂറുകളിലുമാണ്. ഒരു മലയാള സിനിമയിൽ മഹാനടൻ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രം ഇതിനെ രസകരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പെണ്ണുകാണാൻ ചെക്കനു കൂട്ടുചെന്ന അമ്മാവൻ പെണ്ണിനോട് എന്തു ചെയ്യുന്നുവെന്നു ചോദിച്ചപ്പോൾ, അവൾ പത്താം ക്ലാസ് തോറ്റ് വീട്ടിൽ വെറുതേ നിൽക്കുന്നുവെന്ന് അമ്മയുടെ മറുപടി. എന്നാൽ പിന്നെ, കംപ്യൂട്ടർ പഠിക്കാൻ പോകാത്തതെന്തെന്ന് ജഗതിയുടെ ചോദ്യം!

ആ സിനിമയുടെ കാലം കഴിഞ്ഞ് രണ്ടു പതിറ്റാണ്ടിനു ശേഷം ഒന്നാം ക്ലാസ് മുതൽ കംപ്യൂട്ടർ പഠിപ്പിക്കണമെന്ന തീരുമാനം കേരള സർക്കാർ പ്രഖ്യാപിച്ചു. അന്ന് അതിന്റെ ചില വശങ്ങളെ വിമർശിച്ച ഈ ലേഖകൻ, ‘ഒന്നാം ക്ലാസിൽ ക്ലിക് ചെയ്യണോ?’ എന്നൊരു ലേഖനം എഴുതുകയുണ്ടായി. അന്ന് ഉദ്ദേശിച്ചിരുന്നത് പ്രാഥമിക കംപ്യൂട്ടർ പരിചയം മാത്രമായിരുന്നു. എന്നാലിന്ന്, പരമ്പരാഗതമായ എഴുത്തും വായനയും കണക്കും കൂടാതെ, രണ്ട് ‘സി’ കൂടി കടന്നുവന്നിരിക്കുന്നു – കംപ്യൂട്ടറും കോഡിങ്ങും. അഞ്ചും ആറും വയസ്സുള്ള കുട്ടികളെ കംപ്യൂട്ടർ പ്രോഗ്രാമിങ് (കോഡിങ്) പഠിപ്പിക്കുന്ന പുതിയൊരു ഘട്ടത്തിലേക്കു സമൂഹം കടന്നിരിക്കുന്നു. സർക്കാരല്ല, രക്ഷിതാക്കളും സ്വകാര്യ കമ്പനികളുമാണു നീക്കത്തിനു പിന്നിലെന്ന വ്യത്യാസം മാത്രം!

ഒരുകാലത്ത് എൻജിനീയറിങ്ങിനു മാത്രം പഠിപ്പിച്ചിരുന്ന വിഷയമാണു കോഡിങ്. പിന്നീട് ഹൈസ്കൂൾ തലത്തിലും ഇതു കടന്നുവന്നു. എന്നാൽ, ഒന്നാം ക്ലാസിൽ കോഡിങ് എന്നത് അപ്രതീക്ഷിതമായ പുതിയ വികാസമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 5000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിട്ട് പ്രൈമറി സ്കൂൾ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്ന ശൈലി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ഇതൊരു തരംഗമായിരിക്കുന്നു. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഈ വികാസങ്ങളെ ഗൗരവമായി വിലയിരുത്തണം.

കംപ്യൂട്ടറുകളുടെ ആന്തരിക പ്രവർത്തന നിർദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്ന യന്ത്രഭാഷയാണ് പ്രോഗ്രാമിങ് ലാംഗ്വേജ്. കോഡിങ് രംഗത്തു ജോലിസാധ്യത നേരത്തേ തന്നെ ഉറപ്പാക്കി മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മോഹവും രക്ഷിതാക്കളെ കോഡിങ്ങിലേക്ക് ആകർഷിക്കുന്നു. ചില സ്വകാര്യ സ്കൂളുകളിൽ ഐടി കമ്പനികളുടെ സേവനം ഉപയോഗിച്ച് വൻതോതിൽ കോഡിങ് പരിശീലനം നൽകിവരുന്നു. ഒരു കൊച്ചുകുട്ടിയെ പ്രോഗ്രാമിങ് എന്ന ആശയം പരിചയപ്പെടുത്തുന്നതിൽ, സാങ്കേതിക വൈദഗ്ധ്യത്തെക്കാൾ‌ അധ്യാപന ശാസ്ത്രത്തിന്റെ പ്രയോഗമാണു പ്രധാനമെന്നു വിസ്മരിച്ചു കൊണ്ടാണ് ഈ പദ്ധതികൾ മുന്നോട്ടു പോകുന്നത്. മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും സംസ്കാരത്തിന്റെയും പ്രകൃതിയുടെയും ഭാഷ സ്വായത്തമാക്കാൻ ശ്രമിക്കേണ്ട കാലഘട്ടത്തിൽ യന്ത്രഭാഷ പരിശീലിപ്പിക്കുന്നത് കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും വൈകാരിക ഘടനയിലും അനഭിലഷണീയ പ്രവണതകൾ ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം. അച്ചടക്കം പഠിപ്പിക്കാനായി അഞ്ചു വയസ്സുകാരനെ പട്ടാള ക്യാംപിൽ കൊണ്ടുചെന്നാക്കുന്നതിനു തുല്യമാണിത്.

achyuth
ഡോ. അച്യുത്ശങ്കർ എസ്.നായർ

കളിച്ചും ചിരിച്ചും പാടിയും വരച്ചും നടക്കുകയും പുലരിപ്പൂ മഞ്ഞുതുള്ളിയിൽ പുഞ്ചിരിക്കുന്ന പ്രപഞ്ചത്തെ കണ്ട് കൗതുകമുണർത്താനുമുള്ള പ്രായത്തിൽ, മനുഷ്യത്വമില്ലാത്ത യന്ത്രത്തെ അനുസരിപ്പിക്കാനുള്ള ചട്ടമെഴുതി ശീലിച്ചാൽ‌ കുട്ടികളുടെ സ്വാഭാവിക മാനസികവികാസത്തിന് അതു തടസ്സം സൃഷ്ടിക്കും. കുട്ടികൾ ഡിജിറ്റൽ സ്ക്രീനുകളിൽ കണ്ണുനട്ടിരിക്കുന്ന അവസ്ഥ ഇപ്പോൾത്തന്നെ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട് (കംപ്യൂട്ടർ ഗെയിമുകളിലെ ഹിംസയുടെ അതിപ്രസരമാണ് അതിന്റെ കാതൽ). 

ഇതിനു പുറമേ, മറ്റൊരു തലത്തിൽക്കൂടി ബാല്യങ്ങളെ യന്ത്രങ്ങളിൽ തളച്ചിടുകയാണ് കോഡിങ്. ദേശീയ വിദ്യാഭ്യാസ നയത്തിലും ഈ സമീപനത്തിന്റെ അനുരണനങ്ങൾ കാണാം. ഭാഗ്യവശാൽ അതിൽ ആറാം ക്ലാസ് മുതലാണു കോഡിങ് പരിചയപ്പെടുത്തുന്നതെന്ന് ആശ്വസിക്കാം.

കോഡിങ് എന്നത് കംപ്യൂട്ടേഷനൽ തിങ്കിങ് എന്ന നൈപുണ്യ വികസനത്തിന്റെ മാർമാണെന്നും യുക്തിചിന്ത വികസിപ്പിക്കാനുള്ള മികച്ച അഭ്യാസമാണെന്നുമാണ് പുതിയ വികാസങ്ങളുടെ പ്രയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. അതു പൂർണമായും തെറ്റല്ല. എന്നാൽ, കണക്കും അബാക്കസുമൊക്കെ യുക്തിചിന്ത വളർത്താൻ ഉപകരിക്കുമല്ലോ. യുക്തിചിന്ത അതിരുവിട്ടാൽ എങ്ങനെയാകുമെന്നും ആലോചിക്കണ്ടേ? കണക്ക് അമിതമായി പഠിക്കയാൽ, 20 രൂപയുടെ സ്റ്റാംപ് ഒട്ടിച്ച കവറിൽ 15 രൂപ മതിയായിരുന്നുവെന്ന് അറിയുമ്പോൾ മൈനസ് ചിഹ്നം ഇട്ട് അ‍ഞ്ചു രൂപയുടെ സ്റ്റാംപ് കൂടി ഒട്ടിക്കുന്ന കഥ ഓർമ വരുന്നു.

കോഡിങ് ഒരു ജീവിതനൈപുണ്യം ആണോ എന്ന ചോദ്യം രസകരമായ ചിന്തയുണർത്തുന്ന ഒന്നാണ്. കോഡിങ് പഠിക്കുന്ന കുട്ടിയുടെ യുക്തിചിന്ത വികസിക്കുമെങ്കിലും, കോഡിങ് ജീവിതനൈപുണ്യമായോ തൊഴിൽ നൈപുണ്യമായോ കാണാൻ സാധിക്കില്ല. സാമാന്യ കാര്യങ്ങൾക്ക് കംപ്യൂട്ടർ ഉപയോഗിക്കുന്ന ഒരാൾക്കും കോഡിങ് ചെയ്യേണ്ട ആവശ്യം ഉണ്ടാകില്ല. ഇനി ഐടി തൊഴിൽരംഗം പരിശോധിച്ചാൽ അതിൽ പ്രവർത്തിക്കുന്ന ഏവരും കോഡിങ് ചെയ്യുന്നവരാണെന്നും പറയാൻ കഴിയില്ല. 

ഇതു കൂടാതെ, ഡ്രൈവറില്ലാത്ത കാർ ഓടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) സാങ്കേതികവിദ്യ പ്രോഗ്രാമില്ലാതെ കോഡ് ചെയ്യാനും തയാറെടുക്കുകയാണ്. GPT 3 എന്ന നിർമിതബുദ്ധി സംവിധാനത്തിന്റെ പ്രകടനം നമ്മെ സ്തബ്ധരാക്കും. ഈ വികാസത്തിന്റെ ചുവടു പിടിച്ച് ഭാവിയെ സങ്കൽപിച്ചാൽ കോഡ് എഴുതാൻ പഠിച്ച കുട്ടികൾക്ക് അതൊരു തൊഴിൽ നൈപുണ്യമാക്കാനുള്ള സാധ്യത കുറഞ്ഞുവരുന്നുവെന്നു മനസ്സിലാക്കാം.

മലയാളിയുടെ രീതിയനുസരിച്ച് എന്തൊക്കെ ബൗദ്ധിക വിമർശനമുണ്ടായാലും, കുട്ടികളുടെ ഭാവി സുരക്ഷിതമാകാൻ സാധ്യതയുണ്ടെന്നു വിശ്വസിച്ചു കഴിഞ്ഞാൽ രക്ഷിതാക്കൾ നിർലജ്ജം ഇത്തരം കാര്യങ്ങൾക്കു പിറകെ പോകും. മദ്യത്തിന്റെ കാര്യത്തിലെന്നപോലെ, നിയന്ത്രിക്കാനായില്ലെങ്കിൽ പിന്നെ കലർപ്പില്ലാത്ത കോഡിങ് വിദ്യാഭ്യാസം സർക്കാർ തന്നെ നിർമിച്ച് വിതരണം ചെയ്യുക എന്ന വഴി സ്വീകരിക്കണം. രക്ഷിതാക്കളുടെ ആഗ്രഹങ്ങളെ പൂർണമായും തിരസ്കരിക്കാതെ, ശാസ്ത്രീയമായ ബോധനരീതിയിൽ അധിഷ്ഠിതമായി പരിമിതമായ കോഡിങ് പഠനം എസ്‌സിഇആർടി തന്നെ ലഭ്യമാക്കുന്നതായിരിക്കും പ്രായോഗികം.

കംപ്യൂട്ടറുകൾ മനുഷ്യനെ കീഴടക്കുമോ എന്ന ഭയാശങ്കയ്ക്ക് പ്രശസ്തമായ ഒരു പ്രതികരണമുണ്ട്: കംപ്യൂട്ടറുകൾ മനുഷ്യന്റെ ചിന്ത സ്വായത്തമാക്കുമോ എന്നതിനെക്കാൾ, മനുഷ്യൻ കംപ്യൂട്ടറിന്റെ ചിന്ത സ്വായത്തമാക്കുമോ എന്നതാണു ഭയപ്പെടേണ്ടത്. അഞ്ചു വയസ്സു മുതൽ കോഡിങ് പഠിക്കുന്ന കുട്ടികൾ വളർന്നു വരുമ്പോൾ ഈ ഭയം നമ്മെ തുറിച്ചുനോക്കും.

(കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് മേധാവിയാണു ലേഖകൻ)

Content Highlights: Computer coding and children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com